ADVERTISEMENT

അമേരിക്കയിലെ കാൻസാസിൽ വിൽപനയ്ക്കായി വിപണിയിലെത്തിയിരിക്കുന്ന പടുകൂറ്റൻ ബംഗ്ലാവിനെ വേണമെങ്കിൽ ഒരു 'വാട്ടർ തീം പാർക്ക്' എന്നുവിശേഷിപ്പിക്കാം. കാരണം ഇതൊരു സാധാരണ വീട് അല്ല എന്നതുതന്നെ. പച്ചപ്പിനു നടുവിൽ മുറ്റത്ത് മനോഹരമായ വെള്ളച്ചാട്ടവും ഗ്രോട്ടോകളും എല്ലാം ഒരുക്കിയിരിക്കുന്ന ബംഗ്ലാവ് കണ്ടാൽ ഏതോ സിനിമാഷൂട്ടിങ്ങിനുവേണ്ടി സെറ്റിട്ടിരിക്കുകയാണെന്നേ തോന്നുന്നു. 'സ്പിരിറ്റ് ഓഫ് അവ്ലോൺ' എന്നാണ് ഈ ബംഗ്ലാവിന്റെ പേര്. 

waterfall-house-aerial

മനോഹരമായി നിർമ്മിച്ചിരിക്കുന്ന വീടിനേക്കാൾ  മുറ്റത്ത് ഒരുക്കിയിരിക്കുന്ന  ആഡംബര സൗകര്യങ്ങളാവും ആദ്യം ആരുടേയും കണ്ണിൽ ഉടക്കുക. അരുവിയായി ഒഴുകി എത്തുന്ന ചെറുവെള്ളച്ചാട്ടം, വാട്ടർ ഫൗണ്ടനുകൾ, ഗ്രോട്ടോകൾ, പോപ് അപ് ഹോളുകൾ എന്തിനേറെ സ്കൂബ ഡൈവിങ് ടണലുകൾ വരെ ഇവിടെയുണ്ട്. 30 അടി പൊക്കമുള്ള ഗ്രോട്ടോയ്ക്ക് മുകളിൽ നിന്നുമാണ്  വെള്ളച്ചാട്ടം. ഗ്രോട്ടോക്കുള്ളിൽ സ്വിമ്മിങ്പൂൾ, സോണ, വെറ്റ് ബാർ എന്നിവ ഒരുക്കിയിട്ടുണ്ട്. സ്കൂബ ഡൈവിംഗ് ടണലുകൾ ചെന്നെത്തുന്നത് 30 അടി ആഴത്തിൽ ശുദ്ധജലം നിറച്ച കുളത്തിലേക്കാണ്. 1993 ൽ നിർമ്മിച്ച ബംഗ്ലാവിൽ പത്തു വർഷത്തിനു ശേഷമാണ് ഗ്രോട്ടോകൾ നിർമ്മിച്ചത്.

waterfall-home-inside

സ്കൂബ ഡൈവിങ് ഏറെ ഇഷ്ടപ്പെട്ടിരുന്ന ഡെന്നീസ് ലാങ്ങ്ലെയും ഭാര്യയായ ലിൻ ഷോയുമാണ് വീടിന്റെ ഉടമസ്ഥർ.  ഓരോ ഭാഗത്തും വ്യത്യസ്തത പുലർത്തി കൊണ്ടാണ് വീടിന്റെ  നിർമ്മാണം. ഇറക്കുമതിചെയ്ത ആന്റിക്ക് വസ്തുക്കളുടെ  സാന്നിധ്യമാണ് അവയിൽ പ്രധാനം. തടിയിൽ കൊത്തിയെടുത്ത ഡ്രാഗണുകളുടെ രൂപത്തോടുകൂടിയ വാതിലുകൾ , വിവിധ നിറത്തിലുള്ളവയും പെയിന്റ് ചെയ്തതുമായ ഗ്ലാസ് ജനാലകൾ, റാന്തൽ വിളക്കുകൾ, ഷാൻലിയറുകൾ എന്നിങ്ങനെ ആന്റിക്ക് വസ്തുക്കളുടെ പട്ടിക നീളും. 

waterfall-house-interior

ആറു കിടപ്പുമുറികളും ഏഴ് ബാത്ത് റൂമുകളും ഇവിടെയുണ്ട്. വൈൻ നിലവറ, വെറ്റ് ബാർ, രണ്ടു നിലകളിലായി നിർമ്മിച്ച ഓഫീസ് സ്പേസ്, സ്തൂപത്തിന്റെ ആകൃതിയിൽ നിർമിച്ച ലൈബ്രറി, കോൺഫറൻസ് മുറികൾ, ബില്യാർഡ്സ് സെന്റർ, മീഡിയ സെന്റർ എന്നിവയാണ് വീടിനുള്ളിലെ മറ്റു സൗകര്യങ്ങൾ.  

17255 ചതുരശ്രയടിയാണ് വീടിന്റെ ആകെ വിസ്തീർണ്ണം. ചുറ്റുമുള്ള 18 ഏക്കർ എസ്റ്റേറ്റിൽ നിറയെ മരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. 87.9 കോടി രൂപ മുടക്കുന്നവർക്കാണ് ഈ അത്ഭുതലോകം സ്വന്തമാക്കാനുള്ള അവസരം.

English Summary- Luxury Mansion that Resemble a Water Theme Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com