ADVERTISEMENT

നൂറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച കൊട്ടാരങ്ങളിൽ വിനോദസഞ്ചാരികളായി എത്തുന്ന പലരും അവയ്ക്കുള്ളിലെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാറുണ്ടാവും. എന്നാൽ മേഗൻ ക്ലോസൺ എന്ന 21 കാരിക്ക് അത്തരം ഒരു കൗതുകം ഉണ്ടാകാനിടയില്ല. കാരണം കഴിഞ്ഞ ഒരു വർഷമായി മേഗൻ ജീവിക്കുന്നത് 1070 കളിൽ വില്യം ദ കോൺക്വറർ പണികഴിപ്പിച്ച ലോകപ്രസിദ്ധമായ ലണ്ടൻ ടവർ കാസിലിലാണ്. അതിനു പിന്നിലെ കാരണമാണ് ഏറ്റവും കൗതുകകരം. 

ഉന്നതപഠനത്തിനായി ലണ്ടനിൽ എത്തിയപ്പോൾ താമസിക്കാൻ എടുത്ത വീടിന്റെ വാടക കൊക്കിലൊതുങ്ങുന്നതായിരുന്നില്ല. ആ പണം ലാഭിക്കാനാണ് ടവറിലേക്ക് താമസം മാറ്റിയത്. അത് എങ്ങനെയെന്നല്ലേ ? മേഗന്റെ അച്ഛനായ ക്രിസ് ക്ലോസൺ ലണ്ടൻ ടവറിലെ ആഭണനിലവറയുടെ സംരക്ഷണ ചുമതലയുള്ള ഗാർഡുകളിൽ ഒരാളാണ്. അച്ഛന് താമസിക്കാനായി നൽകിയിരിക്കുന്ന ക്വാർട്ടേഴ്സിൽ അദ്ദേഹത്തിനൊപ്പമാണ് മേഗൻ കഴിയുന്നത്. 

10 നൂറ്റാണ്ടിന്റെ കഥകൾ ഉറങ്ങുന്ന ഒരു ചരിത്ര സ്മാരകത്തിലാണ് താൻ ജീവിക്കുന്നത് എന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല എന്ന് മേഗൻ പറയുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ടവറിനുള്ളിൽ മെഡിക്കൽ  സെന്ററിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് മേഗന്റെ ഇപ്പോഴത്തെ വീട്. ഇടുങ്ങിയ സ്ഥലത്ത് നാല് നിലകളിലായാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ ചുവരുകളിലെല്ലാം ചരിത്രപ്രാധാന്യമുള്ള പല വസ്തുക്കളും ഇടംപിടിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും  തന്റെ താമസസ്ഥലത്തിന്റെ പല ഭാഗങ്ങളും  അടുത്തകാലത്ത് നിർമ്മിച്ചവയാണ് എന്ന് തോന്നിക്കുമെന്ന് മേഗൻ പറയുന്നു. 

london-tower-aerial

മേഗനൊപ്പം ഒരു വളർത്തുനായയും ഈ വീട്ടിലുണ്ട്. ടവറിൽ ജീവിതം ആരംഭിച്ച ശേഷം നായയ്ക്കൊപ്പം പകർത്തിയ ടിക്ടോക് വീഡിയോകളിലൂട മേഗൻ ധാരാളം ആരാധകരെയും നേടി. വീഡിയോകളിലൂടെ ടവറിന്റെ ചരിത്രത്തെക്കുറിച്ചുള്ള കഥകൾ പറഞ്ഞു തുടങ്ങിയതോടെ ദിനംപ്രതി ആരാധകരുടെ എണ്ണം ഏറിവരികയാണ്. 

പറഞ്ഞു കേൾക്കുന്നവർക്ക് അതിശയം തോന്നുമെങ്കിലും ടവറിലെ ജീവിതം അത്ര സ്വാതന്ത്ര്യം ഉള്ളതല്ല. നിരന്തരം സഞ്ചാരികൾ എത്തുന്ന സ്ഥലമായതിനാൽ സ്വകാര്യത തീരെ ഇല്ലാത്ത ജീവിതമാണ് ഇവിടുത്തേത്. ബാൽക്കണിയിൽ അല്പം സമയം ചിലവിട്ടാൽ പോലും നൂറുകണക്കിന് സഞ്ചാരികൾ വീക്ഷിക്കുന്നുണ്ടാവുമെന്ന് മേഗൻ പറയുന്നു. ടവറിനുള്ളിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഓരോതവണയും രജിസ്റ്ററിൽ ഒപ്പിടുന്നത് അടക്കമുള്ള സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. പുറത്തുനിന്നും ഭക്ഷണം ഓർഡർ ചെയ്യുക എന്നത്  അസാധ്യമാണെന്ന് തന്നെ പറയാം.

English suummary- Girl Lives in London Tower to save Rent; Architecture News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com