ADVERTISEMENT

പടുകൂറ്റൻ സൗധങ്ങളുടെ ബാൽക്കണിയിലും വരാന്തയിലും ടെറസിലുമൊക്കെ  പച്ചപ്പുനിറയ്ക്കാൻ ചെടികളോ ചെറുമരങ്ങളോ   വച്ചുപിടിപ്പിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയിലോ പത്താം നിലയിലോ ഒക്കെയായി 20 അടിവരെ പൊക്കത്തിലുള്ള മരങ്ങൾ വളരുന്നത് അപൂർവ്വമാണെന്ന് തന്നെ പറയാം. ഇപ്പോഴിതാ ഈ അസാധാരണ സൗകര്യവുമായി ഇന്ത്യയിലെ ആദ്യത്തെ 'വെർട്ടിക്കൽ ഫോറസ്റ്റ്' ബെംഗളൂരുവിലെ ഒരു കെട്ടിടത്തിൽ ഒരുങ്ങുകയാണ്. 

ബെംഗളൂരുവിലെ സർജാപൂരിലാണ് 14 നിലകളിൽ വനം ഒരുങ്ങുന്നത്. 56 കുടുംബങ്ങളെ ഉൾക്കൊള്ളാനുള്ള സൗകര്യവുമായി  നിർമ്മിക്കപ്പെടുന്ന കെട്ടിടത്തിന്റെ പേരുതന്നെ മനാ ഫോറസ്റ്റാ എന്നാണ്. 200 മരങ്ങളാണ് കെട്ടിടത്തിൽ വച്ചുപിടിപ്പിക്കുന്നത്. അപ്പാർട്ട്മെന്റുകളുടെ വലിപ്പം അടിസ്ഥാനമാക്കി ഒരു കുടുംബത്തിന് രണ്ടു മുതൽ അഞ്ചു വരെ മരങ്ങൾ വളർത്താനാവും. ചെമ്പകവും നാരകം ഒക്കെ ഈ കൂട്ടത്തിൽ ഉണ്ടാവും.

നഗരത്തിലെ തിരക്കിൽ നിന്നും വായുമലിനീകരണത്തിൽ നിന്നും രക്ഷനേടാൻ സഹായിക്കുമെങ്കിലും 14 നിലകളുള്ള കെട്ടിടത്തിൽ  മരങ്ങൾ വച്ചുപിടിപ്പിക്കുക എന്നത് ഏറെ ശ്രദ്ധ വേണ്ടുന്ന കാര്യം കൂടിയാണ്. മണ്ണിന്റെ ആഴങ്ങളിലേക്ക് അധികമായി വേരുറപ്പിക്കാൻ സാധിക്കാതെ നിൽക്കുന്ന മരങ്ങൾ ശക്തമായ കാറ്റിൽ കടപുഴകിയാൽ അത്  കെട്ടിടത്തെ മാത്രമല്ല സമീപത്തെ റോഡുകളെയും   പരിസരവാസികളയുമൊക്കെ പ്രശ്നത്തിലാക്കും. ഇത് കണക്കിലെടുത്ത് കെട്ടിടത്തിന്റെയും വൃക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിൻഡ് ഡിസലറേറ്റർ സ്ഥാപിക്കുമെന്നും നിർമ്മാതാക്കൾ അറിയിക്കുന്നു. മരങ്ങൾക്കു പുറമേ സ്ക്വാഷ് കോർട്ട്, സ്വിമ്മിങ്ങ് പൂൾ എന്നീ സൗകര്യങ്ങളും  താമസക്കാർക്കായി ഒരുങ്ങുന്നുണ്ട്. 

മെട്രോ നഗരങ്ങളിൽ ജീവിക്കുന്നവർക്കുവേണ്ടി വെർട്ടിക്കൽ വനങ്ങൾ ഉണ്ടാക്കുക എന്ന ആശയം ഇറ്റാലിയൻ ആർക്കിടെക്റ്റായ സ്റ്റെഫാനോ ബൊവേരിയുടേതാണ്. 2014ലാണ് ബോസ്കോ വെർട്ടിക്കാലെ എന്ന പേരിൽ 900 മരങ്ങൾ വളരുന്ന രണ്ട് ടവറുകൾ ഇറ്റലിയിലെ മിലനിൽ അദ്ദേഹം നിർമ്മിച്ചത്. :

വിവരങ്ങൾക്ക് കടപ്പാട്- ബെറ്റർ ഇന്ത്യ 

English Summary- First Vertical Forest Building in India in Bengaluru; Architecture News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com