ADVERTISEMENT

ലോകത്ത് എല്ലാ മേഖലയിലും ഉണ്ടാകുന്ന മുന്നേറ്റം കണക്കിലെടുത്ത് കുറച്ചു പതിറ്റാണ്ടുകൾക്കുള്ളിൽ തന്നെ ആളുകൾ കാറുകൾക്ക് പകരം സ്വന്തമായി വിമാനങ്ങൾ ഉപയോഗിച്ച് തുടങ്ങും എന്ന് അതിശയോക്തിയായി പറയാറുണ്ട്. എന്നാൽ ആ ജീവിതം യഥാർത്ഥത്തിൽ ഇപ്പോഴേ  ജീവിക്കുകയാണ് കലിഫോർണിയയിലെ കാമറൂൺ എയർപാർക്ക് എന്ന നഗരത്തിൽ ഉള്ളവർ. ഈ നഗരത്തിൽ സ്വന്തമായി  ചെറുവിമാനങ്ങൾ ഇല്ലാത്ത വീടുകൾ ഇല്ല എന്നുതന്നെ പറയാം. വീടുകളുടെയും റസിഡൻഷ്യൽ ഏരിയയുടെയും റോഡുകളുടേയുമെല്ലാം രൂപകൽപന തന്നെ വിമാനങ്ങളെ മനസ്സിൽവച്ചുകൊണ്ടാണ്.

വ്യോമയാന മേഖലയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരാണ് പട്ടണത്തിൽ ജീവിക്കുന്നവർ അത്രയും. ഇതെങ്ങനെ സംഭവിച്ചു എന്നല്ലേ. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയിൽ ധാരാളം എയർഫീൽഡുകൾ അവശേഷിച്ചിരുന്നു. 1946 ആയപ്പോഴേക്കും നാലുലക്ഷം പൈലറ്റുമാരാണ് അമേരിക്കയിൽ ഉണ്ടായിരുന്നത്. ഇതോടെ സിവിൽ ഏവിയേഷൻ അതോറിറ്റി എയർഫീൽഡുകൾ റസിഡൻഷ്യൽ ഏരിയകളാക്കി മാറ്റുകയായിരുന്നു.  സൈന്യത്തിൽ നിന്നും വിരമിച്ച  പൈലറ്റുമാർക്കുള്ള താമസസ്ഥലം ഒരുക്കുക എന്ന ഉദ്ദേശത്തിലാണ് അതോറിറ്റി ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട പ്രദേശമാണ് കാമറൂൺ എയർ പാർക്ക് . 

Cameron-Airpark-home

സാധാരണ റസിഡൻഷ്യൽ ഏരിയകളിലെ വീടുകൾക്കുമുന്നിൽ കാറുകൾ പാർക്ക് ചെയ്തിരിക്കുന്നത് പോലെ  ഇവിടുത്തെ ഓരോ വീട്ടുമുറ്റത്തും വിമാനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് കാണാം. ചില വീടുകളിൽ വിമാനങ്ങൾക്ക് ഉള്ള ഹാങ്ങറുകളുമുണ്ട്. ടിക്ടോക് വിഡിയോകളിലൂടെയാണ്  എയർ പാർക്കിലെ വ്യത്യസ്തമായ ജീവിതത്തെക്കുറിച്ചുള്ള  വാർത്തകൾ  പുറത്തുവന്നത്. ചെറുവിമാനങ്ങൾ ടേക്ക് ഓഫ്  ചെയ്യാനും  ലാൻഡ് ചെയ്യാനും സാധിക്കുന്ന വിധത്തിൽ  വീതിയേറിയ രീതിയിലാണ് പട്ടണത്തിലെ വഴികളുടെ നിർമ്മാണം . ഒരേ സമയം റോഡിലൂടെ കാറും വിമാനവും കടന്നുപോകുന്ന കാഴ്ച ഇവിടെ കാണാനാവും. 

Cameron-Airpark-house

വിമാനങ്ങളുടെ ചിറകുകൾ  തട്ടാതിരിക്കാനായി പട്ടണത്തിലെ  വഴികളിലെ സൈൻ ബോർഡുകളും  ലെറ്റർ ബോക്സുകളും എല്ലാം പരമാവധി താഴ്ത്തിയാണ് സ്ഥാപിച്ചിരിക്കുന്നത്. സ്ട്രീറ്റുകളുടെ പേരുകൾ പോലും വ്യോമയാനവുമായി ബന്ധപ്പെട്ടവയാണ്. ഇവിടെ ജീവിക്കുന്നവരിൽ ഏറിയപങ്കും പൈലറ്റുമാർ ആയതിനാൽ  സമീപത്തുള്ള എയർപോർട്ടുകളിലേയ്ക്ക്  ജോലിക്കായി പോകുന്നതിനാണ്  ഇവർ വിമാനങ്ങൾ ഉപയോഗിക്കുന്നത്. 

English Summary- Cameron Air Park; Houses with Airplanes Parked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com