ADVERTISEMENT

ചായക്കടകളുടെ വരാന്തകളിലും വഴിയോരത്തെ കലുങ്കുകളിലുമൊക്കെ കൂട്ടം കൂടിയിരുന്ന് കൊച്ചുവർത്തമാനം പറയുന്ന ആളുകൾ, കോവിഡ് മഹാമാരിക്ക് മുൻപുവരെ നാട്ടിൻപുറങ്ങളിലെ പതിവുകാഴ്ചയായിരുന്നു. വെറുമൊരു നേരമ്പോക്കിനായാവും പലപ്പോഴും ഇത്തരം ഒത്തുകൂടലുകൾ. എന്നാൽ അയൽക്കാരോടും നാട്ടുകാരോടും വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് ദിനചര്യയുടെ ഭാഗമാക്കി മാറ്റിയ ഒരു ഗ്രാമമുണ്ട്. സ്പെയ്നിലെ അൽഗർ എന്ന ഈ ഗ്രാമത്തിൽ നാട്ടുവർത്തമാനം പറച്ചിൽ കാലങ്ങളായി പിന്തുടർന്നു വരുന്ന ഒരു ആചാരം തന്നെയാണ്. കോവിഡ് മഹാമാരിക്ക് പോലും അത് തടഞ്ഞുനിർത്താനായിട്ടില്ല. മാസ്ക് വച്ചും അകലം പാലിച്ചുമൊക്കെ അവർ  ഒത്തുചേരൽ തുടരുന്നു.

1400 ആളുകളാണ് ഈ ഗ്രാമത്തിൽ വസിക്കുന്നത്. നമ്മുടെ പാലക്കാടൻ അഗ്രഹാരങ്ങളുടെ മാതൃകയിൽ നിരനിരയായാണ് ഇവിടുള്ള ഭൂരിഭാഗം വീടുകളുടെയും തെരുവുകളുടെയും രൂപകൽപന. അയൽക്കാർ തമ്മിൽ വളരെ ഊഷ്‌മളമായ ബന്ധം നിലനിർത്തുന്നു. അതിനാൽ ഈ കോവിഡ് കാലത്തും വളരെ ഹൃദ്യമായ സാമൂഹികജീവിതം നയിക്കുന്നവരാണ് ഈ ഗ്രാമത്തിലുള്ളവർ.

algar-old

സന്ധ്യ ആകുമ്പോഴേക്കും എല്ലാ തിരക്കുകളും, ഒപ്പം ഫെയ്സ്ബുക്കും വാട്സ്ആപ്പുമൊക്കെ ഒതുക്കിവച്ച് അൽഗർ ഗ്രാമത്തിലുള്ളവർ വീടുകൾക്കുമുന്നിലെ തെരുവിലേക്ക് ഇറങ്ങും. ഇക്കൂട്ടത്തിൽ പ്രായമായവരും യുവജനങ്ങളുമെല്ലാം എല്ലാം ഉൾപ്പെടുന്നു. പിന്നെ ഏതാനും മണിക്കൂറുകൾ നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും ഒക്കെ പങ്കുവയ്ക്കും. നൂറ്റാണ്ടുകളായി ഗ്രാമത്തിൽ തുടർന്നുപോരുന്ന ഈ രീതി ഇപ്പോൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനാണ് തങ്ങളുടെ ശ്രമമെന്ന് അൽഗർ ടൗണിന്റെ മേയറായ ജോസ് കാർലോസ് പറയുന്നു. 

algar-village

കുറച്ചു വർഷങ്ങളായി ദിനചര്യ എന്നതിലുപരി ഈ വിശേഷംപങ്കിടലിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. സമൂഹമാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ കാര്യമായ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. ഇത് ഒഴിവാക്കി കൂട്ടായ്മയുടെയും വ്യക്തി ബന്ധങ്ങളുടെയും പ്രാധാന്യം  പുതുതലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനാണ് ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത് എന്ന്  ജോസ് കാർലോസ് പറയുന്നു . വീടിന് പുറത്തിറങ്ങി അൽപസമയം ഇത്തരത്തിൽ ഒത്തു കൂടുന്നതിനാൽ വീടുകളിലെ വൈദ്യുതി അത്രയും നേരം ലാഭിക്കാനാകും എന്നതാണ് മറ്റൊരു നേട്ടം. 

ഇതിനെല്ലാം പുറമേ ഒരു തെറാപ്പി സെഷന്റെ ഫലമാണ് ഈ ഒത്തുചേരൽ ഗ്രാമവാസികൾക്ക് നൽകുന്നത്. ഒറ്റയ്ക്കാണ് എന്ന തോന്നൽ ഒരിക്കലും വരാതെ മാനസികാരോഗ്യത്തോടെയിരിക്കാൻ ഈ രീതി ഇവരെ ഏറെ സഹായിക്കുന്നുണ്ട്. ഓരോരുത്തർക്കും അയൽക്കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാനും   തങ്ങളാലാവും വിധം സഹായം ചെയ്യാനുമുള്ള അവസരം തുറന്നു കിട്ടുകയും ചെയ്യും . 

എന്തായാലും ലോക പൈതൃകപട്ടികയിൽ ഇടം നേടാൻ അപേക്ഷ സമർപ്പിക്കപ്പെട്ടതോടെ ആരും അറിയപ്പെടാതെ കിടന്ന ഈ കൊച്ചുഗ്രാമം ഇപ്പോൾ സ്പെയിനിൽ ആകെ പ്രശസ്തമാണ്. എത്രയും പെട്ടെന്ന് പൈതൃകപട്ടികയിൽ ഇടം നേടുക എന്ന തങ്ങളുടെ ആഗ്രഹം  സഫലമാകുമെന്ന വിശ്വാസത്തിലാണ് ഗ്രാമവാസികൾ.

English Summary- Algar Village in Spain Chats for World Heritage Status

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com