ടൈറ്റാനിക് ദുരന്തത്തിന്റെ ബാക്കിപത്രം; അന്ന് 1800 കോടി വിലമതിക്കുന്ന ആഡംബരവീട്; ഇന്നത്തെ അവസ്ഥയോ?...
Mail This Article
ഒരുകാലത്ത് അമേരിക്കയിലെ തന്നെ ഏറ്റവും തലയെടുപ്പുള്ള ബംഗ്ലാവുകളിൽ മുൻനിരയിലായിരുന്നു തെക്കുകിഴക്കൻ ഫിലാഡൽഫിയയിൽ സ്ഥിതി ചെയ്യുന്ന ലിൻവുഡ് ഹോൾ എന്ന ബംഗ്ലാവിന്റെ സ്ഥാനം. 70000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ആഡംബര ബംഗ്ലാവ് പക്ഷേ ഇന്ന് ഉപയോഗശൂന്യമായി തകർന്ന നിലയിലാണ്. ഏകദേശം ഒന്നേകാൽ നൂറ്റാണ്ട് മുൻപ് നിർമ്മിക്കപ്പെട്ട ഈ ആഡംബര കൊട്ടാരത്തിന്റെ നാശത്തിന് തുടക്കംകുറിച്ചതാകട്ടെ ടൈറ്റാനിക് കപ്പലിനുണ്ടായ ദുരന്തവും.
1900ൽ പീറ്റർ വൈറ്റ്നർ എന്ന ധനികനാണ് 8 മില്യൺ ഡോളർ ( ഇന്നത്തെ 1800 കോടി ) ചിലവഴിച്ച് ആഡംബര കൊട്ടാരം നിർമ്മിച്ചത്. ടൈറ്റാനിക് കപ്പലിന്റെ നിക്ഷേപകരിൽ ഒരാളായിരുന്നു പീറ്റർ വൈറ്റ്നർ. ടൈറ്റാനിക്കിൽ യാത്രചെയ്യാൻ പീറ്ററിന് അവസരം ഉണ്ടായിരുന്നെങ്കിലും 78 കാരനായ അദ്ദേഹം ആ അവസരം മകൻ ജോർജിനും കുടുംബത്തിനും കൈമാറി. എന്നാൽ അപകടത്തിൽ അദ്ദേഹത്തിന്റെ മരുമകളായ എലനോർ മാത്രമാണ് രക്ഷപ്പെട്ടത്. അപകടം നടന്ന് മൂന്നുവർഷത്തിനുശേഷം പീറ്ററും മരിച്ചതോടെ ബംഗ്ലാവിന്റെ ഉടമസ്ഥത അദ്ദേഹത്തിന്റെ ഇളയമകനായ ജോസഫിന്റെ കൈവശം വന്നു ചേർന്നു. 1943 ൽ ജോസഫിന്റെ മരണശേഷം കാൾ മക്ലെന്റയർ എന്ന പുരോഹിതൻ ബംഗ്ലാവ് ഒരു തിയോളജിക്കൽ സെമിനാരിയാക്കി മാറ്റിയിരുന്നു. 1992 ൽ സാമ്പത്തിക ബാധ്യത മൂലം സെമിനാരിയുടെ പ്രവർത്തനം നിലച്ചു. ബാധ്യതകൾ പരിഹരിക്കാനായി ബംഗ്ലാവിലെ വിലപിടിപ്പുള്ള പല വസ്തുക്കളും അദ്ദേഹം വിൽക്കുകയും ചെയ്തിരുന്നു. പിന്നീട് ഇങ്ങോട്ട് ' ദ ഫസ്റ്റ് കൊറിയൻ ചർച്ച് ഓഫ് ന്യൂയോർക്കി'ന്റെ ഉടമസ്ഥതയിലായ ബംഗ്ലാവ് ഇപ്പോൾ പൂർണമായി തകർന്ന നിലയിലാണ്.
സങ്കൽപിക്കാൻ ആവാത്ത അത്ര സൗകര്യങ്ങളോടെയാണ് ബംഗ്ലാവ് നിർമ്മിച്ചിരുന്നത്. സ്വർണ്ണം പൂശിയ വാതിലുകളിൽ നിന്ന് ആരംഭിക്കുന്നതാണ് ബംഗ്ലാവിലെ ആഡംബര സൗകര്യങ്ങൾ . 55 കിടപ്പുമുറികളും 20 ബാത്ത്റൂമുകളാണ് 34 ഏക്കർ വിസ്തൃതിയുള്ള എസ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന ബംഗ്ലാവിൽ ഒരുക്കിയിരിക്കുന്നത്. പ്രൗഢമായ സ്റ്റെയർകെയ്സ്, ഇൻഡോർ പൂൾ, ആർട്ട് ഗ്യാലറി എന്നിവയ്ക്കുപുറമേ ഒരേസമയം 1000 പേരെ ഉൾക്കൊള്ളാവുന്ന ബോൾ റൂമും ഇവിടെയുണ്ട്.
പീറ്ററും മകൻ ജോസഫും പല കാലഘട്ടങ്ങളിലായി കോടികൾ മുടക്കി വാങ്ങിയ കലാസൃഷ്ടികളും ബംഗ്ലാവിൽ സൂക്ഷിച്ചിരുന്നു. നിലവിൽ കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊട്ടി അടർന്ന നിലയിലാണ്. മനോഹരമായ ചുവർചിത്രങ്ങളും കാർപ്പെറ്റുകളും തിരിച്ചറിയാനാവാത്തവിധം നാശമായി കഴിഞ്ഞു. ബംഗ്ലാവിൽ സൂക്ഷിച്ചിരുന്ന ആഡംബര ഫർണിച്ചറുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. പല മുറികളിലെയും സീലിംഗ് അപ്പാടെ തകർന്ന നിലയിലാണ്. ബംഗ്ലാവിൻറെ കേടുപാടുകൾ പരിഹരിച്ച് ഭംഗിയാക്കി എടുക്കുന്നതിനായി 40 മില്യൺ ഡോളർ (293 കോടി രൂപ) എങ്കിലും ചിലവഴിക്കേണ്ടി വരും. ഇത് കണക്കിലെടുത്ത് 11 മില്യൺ ഡോളറിന് ( 80 കോടി രൂപ ) കൊട്ടാരം കൈമാറ്റം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് നിലവിലെ ഉടമസ്ഥർ.
English Summary- abandoned titanic Mansion