ADVERTISEMENT

ലോകമെങ്ങും മനുഷ്യരുടെ ഏറ്റവും വലിയ സ്വകാര്യസ്വപ്നമാണ് സ്വന്തമായി ഒരു വീട്. അതുകൊണ്ടാണ് ലോകമെങ്ങും റിയൽ എസ്റ്റേറ്റ് മേഖല ചലനാത്മകമായി നിലനിൽക്കുന്നത്. ഭൂരിഭാഗവും വിശ്വാസ്യതയുള്ളവരാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉള്ളതെങ്കിലും കള്ളനാണയങ്ങളും കുറവല്ല. സാധാരണഗതിയിൽ വിൽപനക്കാരോ ഇടനിലക്കാരോ വാങ്ങാനെത്തുന്നവരോ ആണ് ഇടപാടുകളിൽ കൃത്രിമം കാണിക്കുന്നത്. എന്നാൽ ഇടപാടുകാർ തമ്മിലുള്ള ഓൺലൈൻ സംഭാഷണങ്ങളിൽ അവരറിയാതെ കടന്നുകയറി പണം തട്ടിയെടുക്കുന്നവരാണ് ഇപ്പോൾ അമേരിക്കയുടെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് വെല്ലുവിളി ഉയർത്തുന്നത്. 

അത്തരമൊരു ചതിക്കുഴിയിൽപെട്ട് ആരോൺ- ലിൻഡ്സേ ഫിഷർ എന്നീ ദമ്പതികൾക്ക് നഷ്ടമായിരിക്കുന്നത് കോടികളാണ്. വടക്കൻ കലിഫോർണിയയിൽ തങ്ങളുടെ സ്വപ്നഭവനം കണ്ടെത്തിയതിന്റെ സന്തോഷത്തിലായിരുന്നു അവർ. വിശാലമായ മുറ്റവും തൊട്ടരികിൽ ഹൈക്കിങ് സൗകര്യവും എല്ലാമുള്ള 1.4 മില്യൺ ഡോളർ (10 കോടി രൂപ) വിലമതിക്കുന്ന വീടായിരുന്നു അത്. വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ട് വയർ ട്രാൻസ്ഫറിലൂടെ 8 ലക്ഷത്തോളം ഡോളർ (6 കോടി രൂപ ) കൈമാറുകയും ചെയ്തു. 

എന്നാൽ രണ്ടു ദിവസങ്ങൾക്കുശേഷം പണം ലഭിച്ചിട്ടില്ല എന്നറിയിച്ച് ധനകാര്യസ്ഥാപനത്തിൽ നിന്ന് അന്വേഷണം വന്നപ്പോഴാണ് ചതി വെളിച്ചത്തായത്. വെൽസ് ഫാർഗോ എന്ന ഫിനാൻഷ്യൽ സർവീസ് കമ്പനിയിലെ ഒരു അക്കൗണ്ടിലേക്കാണ് ആരോൺ പണം കൈമാറിയിരുന്നത്. എന്നാൽ ഇടപാടിൽ ഉൾപ്പെട്ട ധനകാര്യ സ്ഥാപനത്തിന് വെൽസ് ഫാർഗോ അക്കൗണ്ടുകളില്ല എന്ന മറുപടിയാണ് ലഭിച്ചത്. വൻതുക നഷ്ടമായി എന്ന് മനസ്സിലായതോടെ ആരോൺ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് പരാതി സമർപ്പിക്കുകയും ചെയ്തു. 

arone-family
ആരോണും കുടുംബവും

വസ്തു വിൽപനയുമായി ബന്ധപ്പെട്ട റിയൽഎസ്റ്റേറ്റ് ഏജന്റുമായും വീടിന്റെ ഉടമസ്ഥാവകാശമുള്ള കമ്പനിയുമായും നടത്തിയ ഇ-മെയിൽ സംഭാഷണങ്ങളിൽ കടന്നുകയറിയാണ് ഹാക്കർമാർ തട്ടിപ്പ് നടത്തിയത്. ഇടപാടുകാരിൽ ഒരാളെന്നു തോന്നിപ്പിക്കും വിധത്തിൽ വ്യാജ ഇമെയിൽ ഐഡി ക്രിയേറ്റ് ചെയ്തായിരുന്നു തട്ടിപ്പ്. യാതൊരുവിധ കൃത്രിമത്വവും തോന്നാത്ത രീതിയിൽ രേഖകളും വയർ ട്രാൻസ്ഫർ നടത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും അവർ ആരോണിന് മെയിൽ ചെയ്തു. യഥാർഥ രേഖകളുടെ പകർപ്പ് സ്വന്തമാക്കിയ ശേഷം അക്കൗണ്ട് വിവരങ്ങൾ മാത്രം തിരുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. 

റിയൽഎസ്റ്റേറ്റ് ഇടപാടുകൾ കേന്ദ്രീകരിച്ചുള്ള ഇത്തരം തട്ടിപ്പുകൾ അമേരിക്കയിൽ വർധിച്ചുവരികയാണ് എന്നാണ് എഫ്ബിഐയുടെ കണ്ടെത്തൽ. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ തന്നെ 220 മില്യൻ ഡോളർ (1600 കോടി രൂപ) ഇത്തരത്തിൽ ഹാക്കർമാർ തട്ടിയെടുത്തതായാണ് വിവരം. ഒരു വർഷത്തിനുള്ളിൽ  ഓൺലൈൻ തട്ടിപ്പുകളിൽ 13 ശതമാനം വർധനവുണ്ടായിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നിന്നും തട്ടിയെടുക്കുന്ന പണം ചൈനയിലേക്ക് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. പിന്നീട് അത് തിരികെ നേടുക എന്നത് ഏതാണ്ട് അസാധ്യവുമാണ്. ആരോണിന്റെ കാര്യത്തിലും സംഭവിച്ചത് മറിച്ചല്ല.

English Summary- Real Estate Fraud, Family lost crores for DreamHome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com