സെക്സ് ക്രൈം മൂലം ചീത്തപ്പേര്; 209 കോടിയുടെ ആഡംബര ബംഗ്ലാവ് വാങ്ങാനാളില്ല
Mail This Article
സെക്സ് ട്രാഫിക്കിങ് കേസിൽ ജയിൽവാസം അനുഭവിക്കുന്നതിനിടെ 2019 ലാണ് യുഎസിലെ ധനിക വ്യവസായി ജെഫ്രി എപ്സ്റ്റീൻ ആത്മഹത്യ ചെയ്തത്. ജെഫ്രി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിക്കൊണ്ടുവന്നു താമസിപ്പിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന ന്യൂ മെക്സിക്കോയിലെ ആഡംബര ബംഗ്ലാവ് പുതിയ ഉടമസ്ഥരെ തേടി വിപണിയിൽ എത്തിയിരിക്കുകയാണ്. എന്നാൽ വിൽപനയ്ക്ക് എത്തി അഞ്ചു മാസങ്ങൾ പിന്നിട്ട ശേഷവും ദുഷ്പേരു കാരണം ബംഗ്ലാവിന് ആവശ്യക്കാരെത്തിയിട്ടില്ല എന്നാണ് വിവരം.
സ്റ്റാൻലി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബംഗ്ലാവിനു കീഴിലുള്ള 7600 ഏക്കർ ഭൂമിയും ജെഫ്രി എപ്സ്റ്റീന്റെ ഉടമസ്ഥതയിൽ തന്നെയാണ് ഉണ്ടായിരുന്നത്. ഉൾപ്രദേശമായതിനാൽ ഇവിടേയ്ക്ക് എത്തിപ്പെടുക പ്രയാസകരമാണ്. ജെഫ്രിയുടെ മരണം നടക്കുന്നതിന് മുൻപുള്ള വർഷങ്ങളിലായി നിരവധി യുവതികൾ ഫാം ഹൗസിൽവച്ച് ലൈംഗിക പീഡനമുണ്ടായതായി പരാതിപ്പെടുകയായിരുന്നു.
എസ്റ്റേറ്റിലെ പ്രധാന കെട്ടിടം മൂന്നു നിലകളിലായി പണികഴിക്കപ്പെട്ടതാണ്. നാലു കിടപ്പുമുറികൾ, വിശ്രമ മുറികൾ, വിശാലമായ ലൈബ്രറി എന്നിവയെല്ലാം ഈ ബംഗ്ലാവിലുണ്ട് . ഇതിനു പുറമേ ബംഗ്ലാവിന് അനുബന്ധമായി വിസ്തൃതമായ ഗസ്റ്റ് ഹൗസ്, ചെറു വീടുകൾ, ഗ്രീൻ ഹൗസ്, തടിയിൽ നിർമ്മിച്ച വലിയ പോർച്ച്, ഫാം ഹൗസ്, കുതിരകളെ കെട്ടുന്നതിനുള്ള പ്രത്യേക സംവിധാനം, ടെന്നീസ് കോർട്ട്, ഹെലിപ്പാഡ് എന്നിവയെല്ലാം എസ്റ്റേറ്റിൽ ഉണ്ട്. 27.5 മില്യൻ ഡോളറാണ് ( 209 കോടി രൂപ) സോറോ റാഞ്ച് എന്ന് പേരുള്ള ആഡംബര ബംഗ്ലാവിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.
കാഴ്ചയ്ക്ക് ഏറെ മനോഹരമായ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും എസ്റ്റേറ്റിന്റെ കുപ്രസിദ്ധി മൂലം ഇത് സ്വന്തമാക്കുന്നതിൽനിന്നും പലരും പിന്തിരിയുകയാണ്. കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ അയവുവന്നതോടെ ബംഗ്ലാവിന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് ആവശ്യക്കാർ തേടിയെത്തും എന്ന പ്രതീക്ഷയിലാണ് എസ്റ്റേറ്റിന് മേൽനോട്ടം വഹിക്കുന്നവർ.
English Summary- Jeffrey Epstein Mansion for Sale