ADVERTISEMENT

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കുടുംബബജറ്റിനെ സാരമായിതന്നെ ബാധിക്കുന്നുണ്ട്. പ്രകൃതിയോടിണങ്ങിയുള്ള ജീവിതമാണ് ഇതിനുള്ള പരിഹാരമായി പലരും അവലംബിക്കുന്നത്. എന്നാൽ കുടുംബാംഗങ്ങളെല്ലാം ഒന്നായി ശ്രമിച്ചാൽ മാത്രമേ ഇത് വിജയിക്കുകയുള്ളൂ. ദൈനംദിന കാര്യങ്ങൾക്ക് പ്രകൃതിയെ ആശ്രയിക്കുന്നത് അത്ര ആയാസകരമായ കാര്യമല്ല എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതരികയാണ് ബെംഗളൂരുവിൽനിന്നുള്ള രവികല - പ്രകാശ് ബലിഗ ദമ്പതികൾ. 

സുസ്ഥിരത ഉറപ്പാക്കിക്കൊണ്ടുള്ള ജീവിതശൈലി പിന്തുടരണമെന്ന ആഗ്രഹം കാലങ്ങൾക്ക് മുൻപുതന്നെ രവികലയുടെ മനസ്സിൽ മൊട്ടിട്ടതാണ്.  ബെംഗളൂരുവിലേക്ക് താമസം മാറ്റിയപ്പോൾ ഇത് പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. മഴവെള്ള സംഭരണം, കമ്പോസ്റ്റ് നിർമാണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി.

solar-cooker-home

ഭർതൃമാതാവിൽ നിന്നും സൗരോർജം ഉപയോഗിച്ച് പാചകം ചെയ്യാവുന്ന കുക്കറിനെക്കുറിച്ചുകൂടി മനസ്സിലാക്കിയെങ്കിലും തുടക്കത്തിൽ ഈ രീതികളുമായി പൂർണമായി പൊരുത്തപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിച്ചിരുന്നില്ല. എന്നാൽ തന്റെ ഉദ്യമത്തിൽ നിന്നും പിന്തിരിയാതെ സൗരോർജ്ജം  ഉപയോഗിക്കാനാവുന്ന എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തി. ക്രമേണ കുടുംബാംഗങ്ങളും ഈ ജീവിതശൈലിയെ പിന്തുണച്ച് തുടങ്ങി. 

സൗരോർജ്ജ കുക്കർ ഉപയോഗിച്ച് പാചകം ചെയ്യാൻ എത്ര സമയം വേണ്ടിവരും എന്നതെല്ലാം കൃത്യമായി  മനസ്സിലാക്കിയതോടെ കാര്യങ്ങൾ എളുപ്പമായി. 7000 രൂപയ്ക്കടുത്താണ് സൗരോർജ്ജ കുക്കർ സ്ഥാപിക്കുന്നതിനായി ചിലവായത്. ഇത് അധിക ചെലവാണെന്ന് കരുതിയെങ്കിലും സൗരോർജ്ജ കുക്കർ ഉപയോഗിച്ച് തുടങ്ങിയതോടെ ഗ്യാസ് സിലിണ്ടറിന്റെ ഉപയോഗം കുത്തനെ കുറഞ്ഞു. ഒരു ഗ്യാസ് സിലിണ്ടർ 25 മുതൽ 30 ദിവസംവരെ അധികം ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. അതിനാൽ വലിയ തുകയാണ് പ്രതിമാസ ചിലവിൽ നിന്നും നീക്കിവയ്ക്കാനായത്. 

food-greenery

വെള്ളം ചൂടാക്കുന്നതിനും സൗരോർജ ഹീറ്ററിനെയാണ് ആശ്രയിക്കുന്നത്. ഇതിനെല്ലാം പുറമെ വൈദ്യുതി ഉല്പാദനത്തിനായി നാല് സൗരോർജ്ജ പാനലുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതി ഇൻവെർട്ടറിൽ ശേഖരിക്കപ്പെടുന്നു. ഈ വൈദ്യുതി ഉപയോഗിച്ച് ഗൃഹോപകരണങ്ങൾ എല്ലാം പ്രവർത്തിപ്പിക്കാൻ സാധിക്കുന്നുണ്ട്. പവർകട്ട് ബെംഗളൂരുവിൽ നിത്യസംഭവമാണെങ്കിലും അത് തങ്ങൾ പലപ്പോഴും അറിയാറില്ല എന്ന് രവികല പറയുന്നു. പ്രതിമാസം 300 രൂപയ്ക്ക് മുകളിൽ വൈദ്യുതി ബില്ലിൽ ലാഭമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. 

വീട്ടുപരിസരത്ത് നട്ടുവളർത്തിയിട്ടുള്ള പച്ചക്കറികളും പഴങ്ങളുമാണ് മറ്റൊരു കാഴ്ച. അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികളിൽ ഏറെയും ഇവയിൽനിന്നുതന്നെ ലഭിക്കുന്നുണ്ട്. കഴിഞ്ഞവർഷംവരെ മുന്നൂറിൽപരം മുരിങ്ങയ്ക്കയാണ് വീട്ടുമുറ്റത്തുനിന്നും ലഭിച്ചത്. വീട്ടിലെ ഉപയോഗത്തിന് മാത്രമല്ല അധികമായി ഉണ്ടാകുന്ന പച്ചക്കറികളും മറ്റും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിതരണം ചെയ്യാനും സാധിക്കുന്നുണ്ട്. ഇത്തരത്തിൽ സുസ്ഥിരത ഉറപ്പാക്കിക്കൊണ്ടുള്ള ജീവിതശൈലി പിന്തുടരുന്നതിലൂടെ കുടുംബം ലാഭിക്കുന്ന ആകെത്തുക കണക്കാക്കിയാൽ പ്രതിവർഷം ഏറ്റവും കുറഞ്ഞത് ഇരുപതിനായിരം രൂപയ്ക്കു മുകളിൽ വരുമെന്ന് രവികലയും പ്രകാശും പറയുന്നു. അൽപം ക്ഷമയും കുടുംബാംഗങ്ങളുടെ കൂട്ടായ  പരിശ്രമവും ഉണ്ടെങ്കിൽ പ്രകൃതിയോടിണങ്ങിയ  ആരോഗ്യപരമായ ജീവിതം ആർക്കും സാധ്യമാകുമെന്നാണ്  ഇവരുടെ അനുഭവം.

English Summary- Family Living Sustainable Energy Efficient Lifestyle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com