ADVERTISEMENT

ശരാശരി മലയാളിയെ  സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് വീട്. സമൂഹമാധ്യമങ്ങളിൽ 'വീട്' നിർമാണത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന നൂറുകണക്കിന് ഗ്രൂപ്പുകളുണ്ട്. അതിൽ കഴിഞ്ഞ കുറച്ചു ദിവസമായി 'വീട്@ പ്രായം' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റുകളുടെ പ്രളയമാണ്. വ്യത്യസ്ത അനുഭവ-സാഹചര്യങ്ങളിലുള്ള നിരവധി പോസ്റ്റുകളാണ് ഇതിൽ നിറയുന്നത്. 18 വയസ്സിൽ ഗൾഫിൽ പോയി അധ്വാനിച്ച് 22 വയസ്സിൽ സഫലമാക്കിയ വീട് മുതൽ നീണ്ട കാത്തിരിപ്പിനൊടുവിൽ 50 വയസ്സ് കഴിഞ്ഞ് വീട് സഫലമാക്കിയ അനുഭവകഥകൾ വരെയുണ്ടതിൽ.

വീടിനുള്ള സാമ്പത്തികം എങ്ങനെ കണ്ടെത്തി എന്നുള്ളതിനെക്കുറിച്ചും തീപാറുന്ന ചർച്ചകളായിരുന്നു സോഷ്യൽ മീഡിയയിൽ ഇത്തരം ഗ്രൂപ്പുകളിൽ. ഗൃഹനാഥൻ അധ്വാനിച്ച് സമ്പാദിച്ച കാശുകൊണ്ട് വീട് വച്ച കഥ മുതൽ ലോണെടുത്തും ഭാര്യയുടെ കെട്ടുതാലി വരെ പണയം വച്ച് വീടുപണിത അനുഭവകഥകൾ ഇതിലുണ്ട്. ഏറ്റവും ചൂടുപിടിച്ച ചർച്ച 'ഭാര്യയുടെ സ്വർണം വിറ്റോ പണയംവച്ചോ' ഭർത്താവ് വീടുപണിയുന്നതിന്റെ നൈതികതകളെ കുറിച്ചായിരുന്നു. ഷോ ഓഫ് കാണിക്കാനായി ഇങ്ങനെ കൊട്ടിഘോഷിക്കുന്നത് വീടില്ലാത്ത ഒരുപാട് ആളുകൾക്ക് മനോവിഷമം ഉണ്ടാക്കും എന്ന് വിമർശനം ഒരുകൂട്ടർ ഉന്നയിക്കുന്നുണ്ട്.

ഏതായാലും കേരളത്തിൽ ജീവിക്കുന്ന ശരാശരി മലയാളിക്ക്, വീട് എത്രത്തോളം വലിയ ആഗ്രഹവും പൂർത്തീകരണവും സ്റ്റാറ്റസ് സിംബലുമാണ് എന്നുള്ളതിന്റെ തെളിവായി ഇത്തരം സമൂഹമാധ്യമങ്ങളിലുള്ള ഇടപെടലുകളെ വ്യാഖ്യാനിക്കാം.  

 

മറ്റുചില നിരീക്ഷണങ്ങൾ 

കേരളത്തിലെ ഭവനനിർമാണ മേഖലയിലെ കാര്യങ്ങൾ പലപ്പോഴും കൗതുകകരമാണ്. കേരളത്തിൽ സാമ്പത്തിക അസമത്വം ഏറ്റവും പ്രകടമായത് വീടുകളുടെ കാര്യത്തിലാണെന്ന് നിരീക്ഷിക്കാം. കാശുള്ളവർ ഒന്നിലേറെ വീടുകൾ സ്വന്തമാക്കുമ്പോൾ പതിനായിരക്കണക്കിന് കുടുംബങ്ങൾ വാസയോഗ്യമായ വീട് ഇല്ലാതെ ദുരിതമനുഭവിക്കുന്നു.

കേരളത്തിൽ ജീവിക്കുന്ന ശരാശരിയോ അതിനുതാഴെയോ സാമ്പത്തികമുള്ള ആളുകൾക്ക് 'വീട്' തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായി തുടരുന്നു. അതേസമയം 13 ശതമാനത്തോളം വമ്പൻ വീടുകൾ കേരളത്തിൽ ആൾപാർപ്പില്ലാതെ പൂട്ടിക്കിടക്കുന്നു എന്നൊരു സർവേ ഫലവും അടുത്തിടെ പുറത്തുവന്നിരുന്നു. കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ പതിനായിരക്കണക്കിന് ഫ്ലാറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു എന്നൊരു വാർത്തയും ഉണ്ടായിരുന്നു.

മലയാളി ചെറുപ്പക്കാരുടെ കുടിയേറ്റമാണ് മറ്റൊരു പുതിയ ട്രെൻഡ്.  ഇങ്ങനെ പോയാൽ പത്തു വർഷത്തിനുള്ളിൽ കേരളം 'ഓൾഡ് ഏജ് ഹോം' ആയി മാറുമെന്ന നിരീക്ഷണം പ്രസക്തമാണ്. കുടിയേറുന്ന പുതിയ ചെറുപ്പക്കാർ നാട്ടിൽ വീട് വയ്ക്കാൻ താൽപര്യം കാണിക്കുന്നില്ല. ഉള്ള തറവാടും വസ്തുവും വിറ്റൊഴിച്ച് വിദേശത്തു വീട് വാങ്ങുന്നവരുടെ എണ്ണവും മുകളിലേക്കാണ്. ചുരുക്കത്തിൽ ഇടത്തരം- മേൽത്തരം വിഭാഗത്തിലുള്ള  ആളുകൾ വയ്ക്കുന്ന പുതിയ വീടുകളുടെ എണ്ണം ഭാവിയിൽ കുറയാനാണ് സാധ്യത. അത് ഭാവിയിൽ കേരളത്തിലെ നിർമാണ-സാമൂഹിക-സാമ്പത്തിക മേഖലകളിൽ പ്രതിസന്ധി സൃഷ്ടിക്കും എന്ന വിലയിരുത്തലുകളുമുണ്ട്.

English Summary- House @ Age; New Discussions Viral in Social Media; Malayali House Trends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com