ADVERTISEMENT

കാടുമൂടി കിടക്കുന്ന മുറ്റവും പരിസരവും വീട്ടിൽ താമസിക്കുന്നവർക്ക് മാത്രമല്ല കണ്ടുനിൽക്കുന്നവർക്കും ഏറെ അസ്വസ്ഥത ഉണ്ടാക്കിയെന്ന് വരാം. എങ്കിലും മറ്റുള്ളവരുടെ കാര്യത്തിൽ കൈകടത്തേണ്ട കാര്യമില്ല എന്ന് കരുതി ഇടപെടാൻ മടിക്കുന്നവരാവും അധികവും. എന്നാൽ അയൽവാസിയുടെ വീട്ടുമുറ്റത്ത് പടർന്നുപിടിക്കുന്ന കാട് തങ്ങളുടെ സ്വൈര്യജീവിതത്തിന് പോലും തടസ്സമുണ്ടാക്കുന്നതായി അധികൃതർക്ക് പരാതി കൊടുത്തിരിക്കുകയാണ് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഷെവിംഗ്ടണിലുള്ള ഒരുകൂട്ടം ആളുകൾ. കാലങ്ങളായി ഉടമസ്ഥൻ വൃത്തിയാക്കാത്തതിനെ തുടർന്ന് വീടും പരിസരവുമാകെ വനമായി മാറിയിരിക്കുകയാണെന്ന് ഇവർ പരാതിയിൽ പറയുന്നു.

റിച്ചാർഡ് മാർക്ലൂ എന്ന 55 കാരന്റെ വീടാണ് അയൽക്കാർക്ക് പേടിസ്വപ്നമായി തീർന്നിരിക്കുന്നത്. റോഡിൽ നിന്നും ഏതാനും മീറ്ററുകൾ അകലെയാണ് റിച്ചാർഡിന്റെ വീട്. റോഡിനും വീടിനും ഇടയിലുള്ള സ്ഥലമാകെ കാടുമൂടി കഴിഞ്ഞു. റിച്ചാർഡിന്റെ വീടിനു മുകളിലേക്കും കാട് പടർന്നു പിടിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ അസ്വസ്ഥത തോന്നിക്കുന്ന തരത്തിൽ  വീട്ടുപരിസരം കാടുമുടിയതോടെ അയൽക്കാർ റിച്ചാർഡിനോട് ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ കാടുവെട്ടി തെളിക്കാൻ യാതൊരു താൽപര്യവുമില്ലാത്ത മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മതിലിൽ കൂടിയും മേൽക്കൂരയിൽ കൂടിയും പടർന്നു വളർന്ന വള്ളിപ്പടർപ്പുകൾ അയൽവീടുകളിലേക്കും എത്തുന്ന സ്ഥിതിയിൽ എത്തിയതോടെ പരിസരവാസികൾ ചേർന്ന് റിച്ചാർഡിനെതിരെ കൗൺസിലിൽ പരാതി സമർപ്പിച്ചു. അയൽക്കാരുടെ പരാതിയിൽ കഴമ്പുണ്ടെന്നു മനസ്സിലാക്കിയ കൗൺസിൽ വനംമൂടിയ മുറ്റം വൃത്തിയാക്കണമെന്ന് കഴിഞ്ഞ ജനുവരിയിൽ ഉത്തരവിടുകയും ചെയ്തു. കാട് വെട്ടിത്തെളിക്കുന്നതിന് പുറമേ വീടിന്റെ കേടുപാടുകൾ പരിഹരിക്കണമെന്നും കാർ പോർച്ചും ജനാലകളുടെയും വാതിലുകളുടെയും ഫ്രെയിമുകളും പെയിന്റു ചെയ്തു വൃത്തിയാക്കണം എന്നും ഉത്തരവിൽ പറഞ്ഞിരുന്നു. വീടു വൃത്തിയാക്കാൻ മാർച്ച് വരെയാണ് കൗൺസിൽ സമയം നൽകിയത്. 

എന്നാൽ കാലാവധി തീർന്ന് മാസങ്ങൾ പിന്നിട്ടിട്ടും ഉത്തരവ് നടപ്പിലാക്കാൻ റിച്ചാർഡ് തുനിയാഞ്ഞതോടെ ഇപ്പോൾ അദ്ദേഹത്തിന് വൻ തുക പിഴ ചുമത്തിയിരിക്കുകയാണ് കൗൺസിൽ. കോർട്ട് ഫീസ്, സർവീസ് ചാർജ് , പിഴ എന്നിവയെല്ലാം  ചേർത്ത 1402 പൗണ്ടാണ് (ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരം രൂപ)  റിച്ചാർഡ് കൗൺസിലിൽ കെട്ടി വയ്ക്കേണ്ടത്. എന്നാൽ വർഷങ്ങളായി നിരന്തരം ആവശ്യപ്പെട്ടിട്ടും കാടുവെട്ടി തെളിക്കാൻ കൂട്ടാക്കാത്ത റിച്ചാർഡ്  വിധിപ്രസ്താവത്തിനു ശേഷവും അതിന് മുതിരുന്നില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കണമെന്നാണ് അയൽവാസികളുടെ ആവശ്യം.

റിച്ചാർഡിന്റെ വീട് ഈ നിലയിൽ തുടരുന്നതുകൊണ്ട് പ്രദേശത്തിന്റെ ഭംഗി ഒന്നാകെ നഷ്ടപ്പെടുന്നുണ്ടെന്ന് ഇവർ പറയുന്നു. ഇതുമൂലം അയൽക്കാരുടെ വീടുകളുടെ വിലമതിപ്പുതന്നെ കുറഞ്ഞുപോയെന്നും വരാം. പലവിധ ജീവികളും പെറ്റുപെരുകാനും അവ അയൽവാസികൾക്കും ശല്യമാകാനും സാധ്യതയുണ്ടെന്നതാണ് മറ്റൊരു പ്രശ്നം. ഇനിയും ഈ പ്രശ്നം റിച്ചാർഡ് പരിഹരിച്ചില്ലെങ്കിൽ ശക്തമായ നടപടികൾ കൈകൊള്ളാനുള്ള തീരുമാനത്തിലാണ് അയൽവാസികൾ.

English Summary- Man fined for overgrown Yard Garden- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com