യുദ്ധക്കൊതിയൻ പുടിന് ‘പണി’കൊടുക്കണം; വ്യത്യസ്ത പ്രതിഷേധവുമായി കോടീശ്വരൻ

Mail This Article
യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ ആഗോളതലത്തിൽ പ്രതിഷേധമുയരുന്നുണ്ട്. ഉയരുന്ന പ്രതിഷേധങ്ങൾ ഏറെയാണ്. ഇതിനിടെ തന്നാലാവുന്ന തരത്തിൽ റഷ്യൻ പ്രസിഡണ്ട് വ്‌ലാഡിമർ പുടിന് ഒരു പണി കൊടുക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോൺസ് ഫോർ യു എന്ന മൊബൈൽ കമ്പനിയുടെ സ്ഥാപകനും ശതകോടീശ്വരനുമായ ജോൺ കോഡ്വെൽ. അതിനായി ഇദ്ദേഹം കണ്ടെത്തിയിരിക്കുന്ന മാർഗമാണ് ശ്രദ്ധേയമാവുന്നത്. യുകെയിലെ സ്റ്റാഫോർഡ്ഷയറിലുള്ള 10 മില്യൻ പൗണ്ട് (90 കോടിരൂപ) വിലമതിപ്പുള്ള തന്റെ ആഡംബര ബംഗ്ലാവിൽ ഈ ശൈത്യകാലത്ത് ഹീറ്റർ ഉപയോഗിക്കേണ്ട എന്നാണ് ജോണിന്റെ തീരുമാനം.

റഷ്യയുടെ ഇന്ധനവ്യവസായത്തിൽ നിന്നും സമ്പാദിക്കുന്ന പണമാണ് പുടിൻ യുദ്ധത്തിനായി ചെലവഴിക്കുന്നത്. തന്റെ കൂറ്റൻ ബംഗ്ലാവിലെ ഹീറ്റർ പ്രവർത്തിപ്പിക്കുന്നത് നിയന്ത്രിച്ചാൽ പുടിന് ലഭിക്കുന്ന ഡോളറുകളിൽ അല്പം കുറവു വരുമെങ്കിൽ അതെങ്കിലും താൻ ചെയ്യണം എന്നതാണ് ജോണിന്റെ പക്ഷം. വരാൻ പോകുന്ന ശൈത്യകാലത്ത് 50 മുറികളുള്ള മൂന്നുനില ബംഗ്ലാവിലെ ഒരേയൊരു മുറിയിൽ മാത്രമേ ഹീറ്റർ പ്രവർത്തിപ്പിക്കൂ. ബംഗ്ലാവിന്റെ 98% കൊടുംതണുപ്പിൽ ഉപയോഗിക്കാനാവാത്ത വിധത്തിൽ തുടരും .

ബ്രിട്ടണിലെ ജീവിതചെലവ് അധികമാകുന്ന സാഹചര്യം പലരെയും ബുദ്ധിമുട്ടിലാകുന്നുണ്ടെങ്കിലും അതിനെ അതിജീവിക്കാനുള്ള സാമ്പത്തിക സ്ഥിതി ജോണിനുണ്ട്. എന്നാൽ ഇന്ധനക്ഷമം കൂടി കണക്കിലെടുത്ത് ഊർജ്ജ ഉപഭോഗം കുറച്ച് മറ്റുള്ളവർക്ക് മാതൃകയാകാനും തന്റെ തീരുമാനത്തിലൂടെ സാധിക്കും എന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഓരോ വൈദ്യുതി ഉപയോക്താക്കളും ഇത്തരത്തിൽ ചെറുവിരലെങ്കിലും അനക്കിയാൽ പുടിന് അത് ഒന്നായി ചേർന്ന് വലിയൊരു പ്രഹരമേൽപ്പിക്കാനാവും എന്നും അദ്ദേഹം പറയുന്നു.

എന്നാൽ ഇതാദ്യമായല്ല പുടിന്റെ നടപടികളിലുള്ള ആത്മരോഷം ജോൺ പ്രകടിപ്പിക്കുന്നത്. യുക്രെെനിൽ റഷ്യൻ സേന അധിനിവേശം തുടങ്ങിയതിനുശേഷം യുക്രെെൻ സ്വദേശിനിയായ ഒരു വനിതയ്ക്കും മകനും എക്‌ലേഷാലിലുള്ള തന്റെ എസ്റ്റേറ്റിലെ രണ്ടു മുറികളുള്ള വീട് അദ്ദേഹം താമസത്തിനായി വിട്ടു നൽകിയിരുന്നു. തുടക്കകാലത്ത് ഏറെ കഷ്ടപ്പെട്ട് ചെറിയതോതിൽ മാത്രം വ്യാപാരം നടത്തി പിന്നീട് കഠിനാധ്വാനത്തിലൂടെ ധനികനായതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ അവസ്ഥ നന്നായി മനസ്സിലാക്കാൻ ആവുന്നുണ്ടെന്നും ജോൺ പറയുന്നു.
English Summary- John Caudwell Unique Protest againt Vladimir Putin; News