ADVERTISEMENT

കലിഫോർണിയയിലെ ബെൽ എയറിൽ സ്ഥിതി ചെയ്യുന്ന 'ദ വൺ' എന്ന കൂറ്റൻ ബംഗ്ലാവ് അമേരിക്കയിലെ ഏറ്റവും വലിയ ആധുനിക വീട് എന്നാണ് അറിയപ്പെടുന്നത്. 141 മില്യൺ ഡോളർ (1160 കോടി രൂപ ) വില നൽകി ഫാഷൻ നോവ എന്ന റീട്ടെയ്ൽ കമ്പനിയുടെ സ്ഥാപകനായ റിച്ചാർഡ് സാഗിയാൻ കഴിഞ്ഞ മാർച്ചിലാണ് ദ വൺ സ്വന്തമാക്കിയത്. പരസ്യപ്പെടുത്തിയതിന്റെ പാതി വിലയ്ക്ക് വീട് സ്വന്തമാക്കാനായെങ്കിലും റിച്ചാർഡിന് ആശ്വസിക്കാൻ വകയില്ല. 1,05,000 ചതുരശ്രഅടി വിസ്തീർണ്ണമുള്ള  ബംഗ്ലാവ് കൊടുംചൂടിനെ പ്രതിരോധിക്കാനായി പൂർണമായി പ്രവർത്തിപ്പിക്കുകയാണെങ്കിൽ ഒരു മാസത്തെ വൈദ്യുതി ചാർജ് 50,000 ഡോളർ  (41 ലക്ഷം രൂപ) എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

the-one

21 ബെഡ്റൂമുകളും 42 ബാത്റൂമുകളുമാണ് ബ്രഹ്മാണ്ഡവീട്ടിലുള്ളത്. ഇതിനുപുറമെ സിനിമ തിയറ്റർ, കാൻഡി റൂം, നൈറ്റ് ക്ലബ്ബ്, ബ്യൂട്ടി സലൂൺ, സ്പാ, 4000 ചതുരശ്രയടി വിസ്തീർണമുള്ള ഗസ്റ്റ് ഹൗസ് എന്നിവയുമുണ്ട്. താപതരംഗത്തെ നേരിടാൻ എല്ലാ മുറികളിലെയും എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിക്കേണ്ടതായി വരും. സ്വാഭാവികമായും വൈദ്യുതി ചാർജ് കുതിച്ചുയരും. 

the-one-interior

റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ നൈൽ നിയാമിയാണ് ബംഗ്ലാവിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ നിർമ്മാണത്തിലുണ്ടായ താമസവും പ്രതീക്ഷിച്ചതിലും അധികം തുക ചെലവായതുമെല്ലാം മൂലം അദ്ദേഹം പാപ്പരായതിനെ തുടർന്ന് ബംഗ്ലാവിന്റെ വിൽപന കോടതി ഉത്തരവിലൂടെ റിസീവർക്ക് കൈമാറുകയായിരുന്നു. ഒടുവിൽ ലേലത്തിന് വച്ചപ്പോഴാണ് റിച്ചാർഡ് വീട് സ്വന്തമാക്കിയത്. വീടിന്റെ വില്പനയ്ക്കായി റിസീവറിനെ ചുമതലപ്പെടുത്തുന്ന സമയത്ത് ഒരുനിലയിൽ മാത്രമാണ് എയർകണ്ടീഷനിങ് പൂർത്തിയായിരുന്നത്. ആ സമയത്തും ഒരു മാസത്തെ വൈദ്യുതി ചാർജ് 27000 ഡോളർ (22 ലക്ഷം രൂപ)  ആകുമെന്ന് കണക്കാക്കപ്പെട്ടിരുന്നു.

വീട് തണുപ്പിക്കാനായി എയർകണ്ടീഷൻ സംവിധാനങ്ങൾ പൂർണമായി പ്രവർത്തിപ്പിക്കുന്ന കാര്യം മാത്രം പരിഗണിച്ചാണ് ഈ കണക്കുകൾ. വീടിനുള്ളിലെ അത്യാധുനിക ഉപകരണങ്ങൾ, മെഷീനുകൾ, പൂൾ നിറയ്ക്കാനുള്ള പമ്പുകൾ, എലവേറ്ററുകൾ എന്നിവയുടെ ഉപയോഗത്തെ ആശ്രയിച്ച് വൈദ്യുതി ചാർജ് ഇനിയും അധികമാകാനും സാധ്യതയുണ്ട്. ചൂട് കൂടിയതിനെ തുടർന്ന് വൈദ്യുതി ഉപഭോഗം രാജ്യത്താകമാനം വർദ്ധിച്ചതോടെ അത് പവർഗ്രിഡുകളെ ബാധിക്കാതിരിക്കാൻ പൊതുജനങ്ങൾ നിയന്ത്രണം പാലിക്കണമെന്ന് ഭരണകൂടങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

English Summary- Bel Air Mansion One has to shell 41 Lakh a Month as Electricity Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com