കാർപോർച്ചിന് അനുമതി മേടിച്ച് ഇരുനില വീടുവച്ചു! കെണിയിലായി ഉടമ
Mail This Article
വീട് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ വിദേശരാജ്യങ്ങളിൽ കർശനമാണ്. അനുമതി ലഭിക്കാതെയുള്ള നിർമിതികൾ കണ്ടെത്തിയാൽ ഒരു വിട്ടുവീഴ്ചയ്ക്കും അധികൃതർ തയ്യാറാവില്ല. എന്നാൽ ഇക്കാര്യങ്ങൾ അറിഞ്ഞുവച്ചിട്ടും നിയമം തെറ്റിച്ച് കെണിയിലായിരിക്കുകയാണ് ഇംഗ്ലണ്ടിലെ ബിർമിങ്ഹാം സ്വദേശിയായ ഒരു വീട്ടുടമ.
വോഗ്ടൺ സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന വീടിനു മുൻപിലായി ഒരു നിലയിൽ ഗാരിജ് പണിയുന്നതിന് 2019 ലാണ് ഇദ്ദേഹത്തിന് അനുമതി ലഭിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ ഡ്രൈവ് വേയിൽ കണ്ടതാകട്ടെ ഒരു കുടുംബത്തിന് താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയ ഒരു ഇരുനില വീടും. ലണ്ടനിലെ പ്രധാന മേഖലകളിൽ കോടികൾ വരെ വിലമതിച്ചേക്കാവുന്ന തരം വീടാണ് ഗാരിജിന് പകരം ഉടമ നിർമിച്ചത്.
ഇത് ചോദ്യംചെയ്ത അധികൃതരോട് അനുമതി ലഭിച്ച പ്ലാനിൽ നിന്നും നേരിയ വ്യത്യാസങ്ങൾ മാത്രം വരുത്തി നിർമ്മിച്ച കെട്ടിടമാണിത് എന്നായിരുന്നു ഉടമയുടെ മറുപടി. എന്നാൽ ഒരു കാർ ഗാരിജിന് വേണ്ട രൂപത്തിൽ ആയിരുന്നില്ല വീടിന്റെ നിർമ്മാണം. ഇതേത്തുടർന്ന് കഴിഞ്ഞ ജൂലൈക്കുള്ളിൽ വീട് പൊളിച്ച് നീക്കണം എന്നും അധികൃതർ ഉത്തരവിട്ടു. എന്നാൽ ഇതുവരെ അതിന് ഉടമ തയ്യാറാകാത്തതിനെ തുടർന്ന് ശക്തമായ നടപടി കൈക്കൊള്ളാൻ ഒരുങ്ങുകയാണ് ഉദ്യോഗസ്ഥർ.
വീടിന്റെ നിർമ്മാണം നടക്കുന്ന സമയത്ത് അത് അനുമതിയോടെ ആണെന്നാണ് തങ്ങൾ കരുതിയിരുന്നത് എന്ന് അയൽവാസികൾ പറയുന്നു. ഉടമയുടെ വീട്ടിൽ ഇടയ്ക്ക് ഒരു ബന്ധു എത്താറുണ്ട് എന്നും അവർക്ക് തങ്ങാൻ വേണ്ടിയാവാം വീട് നിർമിച്ചതെന്നുമാണ് ഇവരുടെ നിഗമനം. ഈ നിർമ്മിതി ഗാരിജായി അധികൃതർ അംഗീകരിക്കുമെന്ന് അവർ ചിന്തിച്ചത് തന്നെ അദ്ഭുതപ്പെടുത്തുന്നു എന്നും അയൽവാസികൾ പറയുന്നു.
വീടിന്റെ രണ്ടാം നിലയിൽ മാത്രം രണ്ടു മുറികൾ ഉണ്ട്. വാഹനം കയറാനാവുന്ന വലിയ വാതിലിനു പകരം സാധാരണ വീടുകളുടെ വാതിലാണ് മുൻഭാഗത്ത് സ്ഥാപിച്ചിട്ടുള്ളത്. മറ്റു വീടുകളിൽ എന്നപോലെ ധാരാളം ജനാലകളും ഉൾപ്പെടുത്തിയിരിക്കുന്നു. അനുവദിച്ചിരുന്ന ഗാരിജിന്റെ വലുപ്പത്തിൽ തന്നെയാണ് വീടിന്റെയും നിർമ്മാണം. എന്നാൽ ഈ കാരണംകൊണ്ട് വീട് ഗാരിജായി അംഗീകരിക്കാൻ കഴിയില്ല എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വീട് എത്രയും വേഗം പൊളിച്ചു നീക്കാനും അവശിഷ്ടങ്ങൾ അയൽവാസികൾക്കും വഴിയാത്രികർക്കും തടസ്സമാകാതെ നീക്കം ചെയ്യാനുമാണ് അധികൃതരുടെ ഉത്തരവ്.
English Summary- Owner Built House instead of Garage asked to Demolish