ADVERTISEMENT

വീടിന്റെയോ സ്ഥലത്തിന്റെയോ വിൽപന നടക്കുന്നതിനു മുൻപ് അവിടെ ദുരന്തങ്ങളോ ദുർമരണങ്ങളോ ഉണ്ടായിട്ടില്ല എന്ന് ഉറപ്പുവരുത്താൻ വാങ്ങാനെത്തുന്നവർ ശ്രദ്ധിക്കാറുണ്ട്. ചിലരാവട്ടെ ഇത്തരം കാര്യങ്ങൾ മറച്ചുവച്ചുകൊണ്ട് വീട് കൈമാറ്റം ചെയ്യുകയും ചെയ്യും. എന്നാൽ രണ്ടു പതിറ്റാണ്ടിനു മുൻപ് നടന്ന അരുംകൊലകളുടെ ചരിത്രം മറച്ചുവയ്ക്കാതെ വിൽപ്പനയ്ക്കായി പരസ്യപ്പെടുത്തിയിരിക്കുകയാണ് വെയിൽസിലെ സ്വാൻസിയിലുള്ള ഒരു വീട്. ഒന്നും രണ്ടുമല്ല നാല് അരുംകൊലകളാണ് 23 വർഷം മുൻപ് ഇവിടെ നടന്നത്.

ഒരു കുടുംബത്തിലെ മൂന്നു തലമുറയിൽപ്പെട്ടവരെയാണ് ഒറ്റരാത്രികൊണ്ട് കൊലയാളി ഇല്ലാതാക്കിയത്. 34 കാരിയായ മാൻഡി പവർ , മാൻഡിയുടെ 80 കാരിയായ അമ്മ ഡോറിസ്, മക്കളായ 10 വയസ്സുകാരി കാറ്റി, എട്ടുവയസ്സുകാരി എമിലി എന്നിവരാണ് മരണമടഞ്ഞത്. മൂന്ന് കിടപ്പുമുറികളുള്ള വീടിന് തീവച്ചാണ് ഡേവിഡ് മോറിസ് എന്ന കൊലയാളി ഇവരെ വക വരുത്തിയത്. ഇയാളെ 32 വർഷത്തെ ജയിൽവാസത്തിന് ശിക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞവർഷം ജയിലിൽ വച്ചുതന്നെ ഡേവിഡ് മരിക്കുകയും ചെയ്തു.

തീവച്ച് നശിപ്പിക്കപ്പെട്ട വീട് പുനർ നിർമ്മിച്ച ശേഷമാണ് ഇപ്പോൾ പുതിയ ഉടമസ്ഥരെ തേടി പരസ്യപ്പെടുത്തിയിരിക്കുന്നത്. പരസ്യത്തിൽ കൊലപാതകങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടില്ല. എന്നാൽ വീട് വാങ്ങുന്നതിനായി സമീപിക്കുന്നവരോട് എല്ലാ കാര്യങ്ങളും വിശദമായി പറയുമെന്ന് പരസ്യകമ്പനിയുടെ വക്താവ് അറിയിക്കുന്നു. പഴക്കമുണ്ടെങ്കിലും ആധുനിക സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്ന വീടാണിത് എന്ന് പരസ്യത്തിൽ എടുത്തുപറയുന്നു. 

കിടപ്പുമുറികൾക്ക് പുറമേ മൂന്ന് റിസപ്ഷൻ മുറികൾ, ആധുനിക സജ്ജീകരണങ്ങൾ ഒരുക്കിയ അടുക്കള, ഹോം ഓഫീസ് എന്നിങ്ങനെ വീടിനകത്തെ സൗകര്യങ്ങൾ നീളുന്നു. ഫയർ പ്ലെയ്സും ആകർഷകമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. പൂന്തോട്ടത്തിൽ വലിയ കുളവും ഒരുക്കിയിട്ടുണ്ട്. എന്നാൽ കൊലപാതകങ്ങൾ നടന്നശേഷം ഈ വീട്ടിൽ ആരെങ്കിലും താമസിച്ചിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. 

ഒരു കുടുംബത്തിന് സ്വൈര്യമായി താമസിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും ദുർമരണങ്ങൾ നടന്നത് വീടിന്റെ വിലയേയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. 175,000 പൗണ്ടാണ് (1 കോടി 69 ലക്ഷം രൂപ) പരസ്യത്തിൽ വീടിന്റെ വിലയായി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ വീടിന്റെ ഭൂതകാലം ഒരു പ്രശ്നമായി തോന്നാത്തവർക്ക് നിലവിലെ ഭവനവിപണി പ്രതിസന്ധിയിൽ ഇത്രയും കുറഞ്ഞ വിലയ്ക്ക് കിട്ടാവുന്നതിൽ ഏറ്റവും മികച്ച വീടാണ് ഇത്.

English Summary- Tripple Murder House in Wales for Sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com