ADVERTISEMENT

വിദേശരാജ്യക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാരായ അതിസമ്പന്നരുടെ സാമ്പത്തിക ആസ്തി കൂടുതൽ വേഗതയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം ഇന്ത്യൻ അതിസമ്പന്നരിൽ പത്തിൽ ഒമ്പത് പേരുടെയും സമ്പത്ത് 2022 ൽ വർദ്ധിച്ചിട്ടുണ്ട്. വീടുകൾ വാങ്ങിക്കൂട്ടിയ കണക്കെടുത്താൽ ആഗോള ശരാശരിയെക്കാൾ മുൻപിലാണ് ഇന്ത്യൻ അതിസമ്പന്നർ. ആഗോള ശരാശരി 4.2 റസിഡൻഷ്യൽ യൂണിറ്റ് എന്ന നിലയിൽ നിൽക്കുമ്പോൾ ഇന്ത്യക്കാരായ അതിസമ്പന്നർ വാങ്ങിയ വീടുകളുടെ കണക്ക് 5.1 യൂണിറ്റാണ്.

സമ്പത്തിന്റെ 37 ശതമാനവും പ്രൈമറി, സെക്കൻഡറി വീടുകൾ വാങ്ങുന്നതിനായാണ് ഇവർ ചെലവഴിച്ചിരിക്കുന്നത്. ഇതിൽതന്നെ 15 ശതമാനം ഇന്ത്യയ്ക്ക് പുറത്ത് ഭവനങ്ങൾ സ്വന്തമാക്കാനായി ചെലവഴിച്ചിരിക്കുന്നു. വീടുകളുടെ എണ്ണത്തിന്റെ കാര്യത്തിലും ഇന്ത്യൻ അതിസമ്പന്നർ മുൻപന്തിക്കാരാണ്. ഇന്ത്യയിലെ അൾട്രാ ഹൈ നെറ്റ് വെർത്ത് ഇൻഡിവിജ്വൽസ് പട്ടികയിൽ പെടുന്നവരിൽ ഒരാൾക്ക് ശരാശരി അഞ്ച് വീട് ഉണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്. റസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ ഡിമാൻഡ് അചഞ്ചലമായി  തുടരുന്നു എന്നും ഈ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

ഇന്ത്യൻ അതിസമ്പന്നരിൽ 14 ശതമാനവും 2022ൽ ഒരു വീട് എങ്കിലും പുതിയതായി സ്വന്തമാക്കിയവരാണ്. 10 ശതമാനമാകട്ടെ 2023 ൽ പുതിയ വീട് വാങ്ങാൻ പദ്ധതിയിടുകയും ചെയ്യുന്നു. യു കെ, യുഎഇ, യു.എസ് എന്നിവിടങ്ങളാണ് ഇവർ പുതിയ വീടുകൾ സ്വന്തമാക്കാനായി പ്രധാനമായും തിരഞ്ഞെടുക്കുന്ന വിദേശ മേഖലകൾ. ഇതിൽ ഒന്നാം സ്ഥാനത്ത് യു.കെയാണ്. ബിസിനസ് താൽപര്യങ്ങളും വ്യക്തിഗത താൽപര്യങ്ങളും യു.കെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമായി പ്രതികരിച്ചവർ ചൂണ്ടിക്കാട്ടി. ഈ രാജ്യങ്ങൾക്ക് പുറമേ ഇന്ത്യയും കാനഡയും ആദ്യ അഞ്ചിൽ ഇടം നേടിയിട്ടുണ്ട്. 

റിയൽ എസ്റ്റേറ്റ് കമ്പനിയായ നൈറ്റ് ഫ്രാങ്കാണ് അതിസമ്പന്നരുടെ ആസ്തി സംബന്ധിച്ച സർവ്വേ നടത്തിയിരിക്കുന്നത്. സർവ്വേയിൽ പങ്കെടുത്തവരിൽ 46 ശതമാനവും റിയൽ എസ്റ്റേറ്റ് മേഖല നിക്ഷേപത്തിനുള്ള മികച്ച സാധ്യതയായി കരുതുന്നവരാണ്. ഇന്ത്യൻ അതിസമ്പന്നരിൽ 15 ശതമാനം മാത്രമാണ് 2022 സാമ്പത്തിക നിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല എന്ന് പ്രതികരിച്ചത്.

English Summary- Indian Super Rich Invest in Real Estate above Global Average

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com