ADVERTISEMENT

ശ്മശാനങ്ങൾ പൊതുവേ ആർക്കും അത്ര നല്ല ഓർമ്മകൾ സമ്മാനിക്കുന്ന ഇടമല്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിമിഷങ്ങളോർത്ത് കണ്ണീരൊഴുക്കുന്നവരെയാണ് ശ്മശാനങ്ങളിൽ ഏറെയും കാണാനാവുക. എന്നാൽ ഗുജറാത്തിലെ ദിസയിലുള്ള ശ്മശാനം ഈ പതിവുകളൊക്കെ തിരുത്തി കുറിക്കുകയാണ്. എന്നുമാത്രമല്ല ജീവിതത്തിലെ ഏറ്റവും മനോഹരമായ, സന്തോഷം നൽകുന്ന മുഹൂർത്തങ്ങൾക്ക് വേദിയൊരുക്കുന്ന ഇടം കൂടിയാണ് ഇന്ന് ഈ ശ്മശാനം.

മനോഹരമായിട്ടാണ് 12000 ചതുരശ്രഅടി വിസ്തീർണ്ണമുള്ള ഈ ശ്മശാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇക്കാരണങ്ങൾകൊണ്ടുതന്നെ ഫോട്ടോഷൂട്ട് അടക്കമുള്ള സന്തോഷ നിമിഷങ്ങൾക്കായി ഇവിടം തിരഞ്ഞെടുക്കുന്നവർ ഏറെയാണ്. ഏഴു കോടി രൂപയ്ക്കടുത്ത് ചെലവിട്ടാണ് ശ്മശാനം ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇതിന്റെ നിർമ്മാണം 80 ശതമാനത്തോളം മാത്രമേ പൂർത്തിയായിട്ടുള്ളൂ. എങ്കിൽപോലും പിക്നിക്കിനും പിറന്നാൾ ആഘോഷങ്ങൾക്കും പ്രീ വെഡിങ് ഫോട്ടോ ഷൂട്ടുകൾക്കുമൊക്കെയായി ഈ ഇടം ധാരാളമാളുകൾ തിരഞ്ഞെടുക്കുന്നുണ്ട്.

gujrat-crematorium-play

ബനാസ് നദിയുടെ തീരത്താണ് ദിസ ശ്മശാനം സ്ഥിതി ചെയ്യുന്നത്. വലിയ ആഘോഷ പരിപാടികൾ സംഘടിപ്പിക്കപ്പെടുന്ന റിസോർട്ടുകൾക്ക് സമാനമായ പ്രവേശന കവാടമാണ് ഇവിടത്തെ ആദ്യ കാഴ്ച. ശവദാഹങ്ങൾ നടത്താനുള്ള ഇടത്തിന് പുറമേ ഒരു പ്രാർത്ഥന ഹാൾ, ലൈബ്രറി, കുട്ടികൾക്കുള്ള കളിസ്ഥലം, മെമ്മോറിയൽ കോംപ്ലക്സ് , വിശാലമായ പൂന്തോട്ടം, ബാത്റൂമുകൾ എന്നിവയെല്ലാം ശ്മശാനത്തിന്റെ ഭാഗമാണ്.  ഇതിനെല്ലാം പുറമേ മഴവെള്ള സംഭരണി, കിണർ തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

gujrat-crematoriums

ഗ്രാമീണ ജീവിതം അടിസ്ഥാനപ്പെടുത്തി ചെയ്തിരിക്കുന്ന പെയിന്റിങ്ങുകളാണ് മറ്റൊരാകർഷണം. നിർമ്മാണം പൂർത്തിയാകും മുൻപ് തന്നെ ശ്മശാനം ദൂരദേശങ്ങളിൽ പോലും പ്രസിദ്ധി നേടിയിട്ടുണ്ട്. ഭംഗി മാത്രമല്ല പണത്തിന്റെ കാര്യത്തിലും സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായ രീതിയിലാണ് ശ്മശാനത്തിന്റെ പ്രവർത്തനം. ഒരു രൂപയാണ് ശവസംസ്കാരം നടത്താനായി ശ്മശാനം ഈടാക്കുന്ന ഫീസ്. രൂപകല്പന നന്നായാൽ എത്ര നെഗറ്റീവ് വൈബുള്ള സ്ഥലവും മാനസികോല്ലാസം നൽകുന്ന ഇടമാക്കി മാറ്റാവുമെന്നതിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ ശ്മശാനം.

English Summary- Crematorium in Gujrath attracts visitors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com