കെട്ടിടങ്ങൾ തകർന്നാൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. അപ്രതീക്ഷിതമായ ഇത്തരം സാഹചര്യങ്ങളിൽ രക്ഷപ്പെടാനുള്ള വഴി ആലോചിക്കാൻ പോലും അതിനുള്ളിലുള്ളവർക്ക് സമയം കിട്ടിയെന്ന് വരില്ല. എന്നാൽ തകർന്നു വീഴുന്ന സീലിങ്ങിനടിയിൽനിന്ന് മനസ്സാന്നിധ്യം കൈവിടാതെ തന്റെ കുഞ്ഞിനെ രക്ഷിക്കുന്ന ഒരു അമ്മയുടെ ദൃശ്യങ്ങളാണ് കംബോഡിയയിൽനിന്ന് പുറത്തുവരുന്നത്.
പിപ്പ് സ്രേ എന്ന യുവതിയും മക്കളുമാണ് വിഡിയോയിൽ ഉള്ളത്. മക്കളുമൊത്ത് ലിവിങ് റൂമിൽ സമയം ചിലവിടുന്നതിനിടെ ഭയാനകമായ ശബ്ദം കേട്ട് മുതിർന്ന മക്കൾ രണ്ടുപേരും പുറത്തേക്ക് ഓടി നീങ്ങുകയായിരുന്നു. അപ്രതീക്ഷിതമായ സാഹചര്യത്തിൽ പരിഭ്രാന്തയായ പിപ്പും കയ്യിലിരുന്ന കുഞ്ഞുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അപ്പോൾ മാത്രമാണ് ബേബി വോക്കറിൽ ഇരുന്ന് ഇളയ കുഞ്ഞ് സീലിങ്ങിന് നേരെ താഴെ ഭാഗത്തേയ്ക്ക് നിരങ്ങി നീങ്ങുന്നത് കണ്ടത്.
മേൽക്കൂര ഇളകി താഴേക്ക് വരുന്നത് കണ്ടെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായി പിപ്പ് രണ്ടാമതൊന്ന് ആലോചിച്ചില്ല. ഒരു കുഞ്ഞിനെ കയ്യിൽ എടുത്ത് പാഞ്ഞെത്തിയ അവർ വോക്കറിൽ പിടുത്തമിട്ട് അതിവേഗതിയിൽ വലിച്ച് കൊണ്ട് ഓടി. ബേബി വോക്കർ നീങ്ങിയ അതേസമയത്തുതന്നെ സീലിങ് വലിയ ശബ്ദത്തോടെ മുഴുവനായും താഴേക്ക് പതിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിപ്പ് ഒരു നിമിഷം വൈകിയിരുന്നെങ്കിൽ കുഞ്ഞിന്റെ അവസ്ഥ മറ്റൊന്നാകുമായിരുന്നു എന്ന് ഉറപ്പ്.
നാലു മക്കളെയുംകൊണ്ട് തൊട്ടടുത്ത മുറിയിലേക്കാണ് പിപ്പ് രക്ഷപ്പെട്ടോടിയത്. അപകടത്തിന്റെ വ്യാപ്തി വലുതായിരുന്നെങ്കിലും ആർക്കും അപകടമൊന്നും പറ്റിയിട്ടില്ല. സീലിങ്ങിന്റെ പ്രശ്നം പരിഹരിക്കാനായി എത്തിയ ബിൽഡർമാർ നിർമ്മാണത്തിൽ ഉണ്ടായ അശ്രദ്ധയും പിഴവുമാണ് ഇത്തരമൊരു അപകടത്തിലേക്ക് നയിച്ചത് എന്ന് പറയുന്നു.
വാട്ടർപ്രൂഫിങ്ങിനുള്ള ഒരു സംവിധാനവും ഒരുക്കാതെയാണ് കെട്ടിടം നിർമ്മിച്ചിരുന്നത്. ശക്തമായ മഴ പെയ്തതോടെ ദുർബലമായ സീലിങ് പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് ഇവരുടെ നിഗമനം.
English Summary- House Ceiling Collapsed baby rescued- News