ADVERTISEMENT

ഐറിൻ ഗുപ്ത എന്ന ഡൽഹി സ്വദേശിനിയുടെ അപ്പാർട്ട്മെന്റിലെ ടെറസ് ഒരു കൊച്ചു തോട്ടം തന്നെയാണ്. ടെറസിലെ ഇത്തിരി സ്ഥലത്ത് നാൽപ്പതിൽ പരം ഇനത്തിലുള്ള പച്ചക്കറികളും ഫലവർഗങ്ങളും പല ഇനത്തിൽപ്പെട്ട പൂച്ചെടികളുമാണ് ഇവർ വളർത്തിയെടുത്തിരിക്കുന്നത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കണ്ടെയ്നറുകളും തെർമോകോൾ ബോക്സുകളും വാട്ടർ ടാങ്കുമെല്ലാം ഇതിനായി ഉപയോഗിച്ചിരിക്കുന്നു.

തുടക്കത്തിൽ പെറ്റൂണിയ, ഡാലിയ തുടങ്ങിയ ചില ചെടികൾ മാത്രമാണ് ടെറാകോട്ട പോട്ടുകളിലാക്കി വളർത്തിയിരുന്നത്. പിന്നീട് പലതവണയായി പച്ചക്കറികളും നട്ടുപിടിപ്പിക്കുകയായിരുന്നു. എന്നാൽ പോകെപ്പോകെ തൈകളും ചെടികളും കൊണ്ട് ടെറസ് തിങ്ങിനിറയുന്ന അവസ്ഥയിലായി. ഇതോടെ ഗാർഡനിംഗ് എളുപ്പമാക്കാനുള്ള വഴികൾ തേടി യൂട്യൂബിൽ ഏറെ പരതി. ഒടുവിൽ മലയാളം ടെലിവിഷൻ പരിപാടികളിൽ നിന്നും അമേരിക്കൻ ബ്ലോഗുകളിൽ നിന്നും കമ്പോസ്റ്റ് തയ്യാറാക്കുന്നതിനെക്കുറിച്ചും തടികൊണ്ടുള്ള പെട്ടികളിൽ തൈകൾ വളർത്തുന്നതിനെക്കുറിച്ചുമെല്ലാം വിവരങ്ങൾ ശേഖരിച്ചു.

terrace-garden

തടി പെട്ടികൾ ലഭ്യമാകാത്തതിനാലാണ് പച്ചക്കറികളും മറ്റും ഇറക്കുമതിചെയ്യുന്ന പ്ലാസ്റ്റിക് ബോക്സുകളും തെർമോകോൾ പെട്ടികളും പ്ലാസ്റ്റിക് ബക്കറ്റുകളും ഉപയോഗിച്ചുതുടങ്ങിയത്. പഴയ തുണികൾ ഉപയോഗിച്ച് പ്ലാസ്റ്റിക് കണ്ടെയ്നറുകളുടെ വശങ്ങൾ മറച്ച് കോളിഫ്ലവർ നട്ടായിരുന്നു തുടക്കം. ഇത് വിജയകരമായതോടെ കൂടുതൽ പച്ചക്കറികൾ ഇതേ മാതൃകയിൽ കൃഷി ചെയ്തു. ഓരോ സീസണിനും അനുയോജ്യമായ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. തക്കാളിയും വഴുതനങ്ങയും കാബേജും ക്യാരറ്റും പാവയ്ക്കയും വെള്ളരിയും പേരക്കയും പൈനാപ്പിളും എന്തിനേറെ സ്ട്രോബറി വരെ ഐറിന്റെ തോട്ടത്തിൽ വളരുന്നുണ്ട്.

terrace-garden

ഉപേക്ഷിച്ചനിലയിൽ ലഭിച്ച ഒരു വാട്ടർ ടാങ്കും കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നു. രണ്ടായി മുറിച്ച് അടിഭാഗം അടച്ചുകെട്ടിയ ശേഷം വേരിൽ കായ്ക്കുന്ന പച്ചക്കറികളും മുന്തിരിയും ഇതിൽ വളർത്തുന്നു. വളങ്ങൾക്ക് പുറമേ ഉള്ളിയുടെ തൊലിയും മുട്ടതോടുമെല്ലാം ഉപയോഗിക്കുന്നുണ്ട്. ബൊഗൈൻ വില്ല, വിവിധയിനം മുല്ലകൾ, ചെമ്പരത്തി, മോർണിംഗ് ഗ്ലോറി തുടങ്ങിയ പൂച്ചെടികളും മനോഹരമായി ടെറസ് ഗാർഡനിൽ ഒരുക്കിയിരിക്കുന്നു.

1100 സ്ക്വയർ ഫീറ്റ് സ്ഥലത്താണ് ഇവയത്രയും വളരുന്നത്. ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായയ പച്ചക്കറികളും പഴങ്ങളും വളർത്തുന്നതിനാൽ കുടുംബത്തിന് ആവശ്യമായവ എപ്പോഴും ടെറസ് ഗാർഡനിൽ നിന്ന് തന്നെ ലഭിക്കുമെന്ന് ഐറിൻ പറയുന്നു.

English summary- Terrace garden of  housewife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com