ADVERTISEMENT

അകത്തളങ്ങളിൽ ചെടികളൊരുക്കുന്നതാണു പുതിയ ട്രെൻഡ്. ഇലച്ചെടികളുടെ തളിരും പച്ചയും വീടകങ്ങൾക്കു പകരുന്നത് സ്വച്ഛതയും ശുദ്ധ വായുവും. കോവിഡ് ലോക്ഡൗണിലെ അടച്ചിരിപ്പു കാലത്ത് ഇൻഡോർ പ്ലാന്റുകളുടെ വിപണി കൂടുതൽ പച്ചപിടിച്ചു; മുറ്റത്തുനിന്ന ചെടികളെ പലരും ഉമ്മറത്തേക്കും കിടപ്പുമുറിയിലേക്കു വരെയും ആനയിച്ചു... 

 

അകത്തളത്തിലെ  ചെടി വളർത്തു രീതികൾ

പുറത്തു നിന്നുള്ളവർക്കു വീടുകളിൽ വിലക്കേർപ്പെടുത്തിയിരുന്ന കോവിഡ് കാലത്തും അകത്തേക്കു സന്തോഷത്തോടെ ആനയിക്കപ്പെട്ടവരിൽ പ്രധാനിയാണ് ‘അകത്തളച്ചെടികൾ’ അഥവാ ‘ഇൻഡോർ പ്ലാന്റ്സ്’. മുൻപ് ചെറിയൊരു ചില്ലുകുപ്പിയിൽ അൽപം വെള്ളത്തിൽ കഴിഞ്ഞിരുന്ന മണിപ്ലാന്റ് മാത്രമായിരുന്നെങ്കിൽ ഇപ്പോൾ നൂറുകണക്കിനു വിഭാഗങ്ങളിലായി പല നിറത്തിലും രൂപത്തിലുമുള്ള ആയിരക്കണക്കിനു ചെടികളാണ് അകത്തളങ്ങളെ അലങ്കരിക്കാൻ വിപണിയിലുള്ളത്.

ലോക്ഡൗൺ കാലത്തു പുറത്തിറങ്ങാൻ കഴിയാതിരുന്നതിന്റെ വിരസത പലരുമകറ്റിയത് അകത്തങ്ങളിലെ പച്ചപ്പിനെ പരിപാലിച്ചുകൊണ്ടായിരുന്നു. വീടിനകത്തെ മലിന വായുവിനെ ശുദ്ധീകരിക്കുന്ന ജോലികൂടി അകത്തളച്ചെടികൾ ചെയ്യുന്നതിനാൽ ഇവയുടെ ജനപ്രീതി ഉയർന്നു. ഇന്ത്യയിലെ സസ്യ ഗവേഷകർ പല ഇനങ്ങളും കണ്ടെത്തുന്നുണ്ടെങ്കിലും തായ്‌ലൻഡ്, ചൈന, ഹോളണ്ട് എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് അകത്തളച്ചെടികളിൽ പലതും. ഇന്ത്യയിലെ വൻകിട നഴ്സറികൾ ഭൂരിഭാഗവും പുണെയിലാണ്. ഇറക്കുമതി ചെയ്യുന്ന ചെടികളുടെ ലക്ഷക്കണക്കിനു തൈകളാണു ടിഷ്യുകൾചർ വഴി തയാറാക്കി രാജ്യത്തിന്റെ പലഭാഗത്തേക്കും കയറ്റി അയയ്ക്കുന്നത്.

കേരളത്തിലും അകത്തളച്ചെടികളുടെ നഴ്സറികൾക്കു സുവർണ കാലമാണ്. ലാഭം കണ്ട് ശാസ്ത്രീയമായ പരിപാലനം പഠിക്കാതെ നഴ്സറി നടത്താനിറങ്ങി വൻ നഷ്ടം വരുത്തിയവരും ഈ മേഖലയിലുണ്ട്. എന്നാൽ, പരിചരണം കൃത്യമായി പഠിച്ച് അലങ്കാരച്ചെടികൾ ഉൽപാദിപ്പിച്ചു വിൽക്കുന്ന വ്യക്തികളുടെ പല ഗ്രൂപ്പുകളും കൊച്ചിയിൽ സജീവമാണ്. ഓൺലൈനായും വീട്ടിലെ ചെറിയ നഴ്സറി വഴിയും ഇവർ ചെടി വിൽപന നടത്തുന്നു. ഇറക്കുമതി ചെയ്ത ആകർഷകമായ സെറാമിക്, ഫൈബർ, ഗ്ലാസ്, സിമന്റ് ചെടിച്ചട്ടികളുടെ വിൽപനയും കുതിപ്പിലാണിപ്പോൾ.

 

indoor-garden4

വെളിച്ചമാണു മുഖ്യം

മുറിക്കുള്ളിൽ ലഭ്യമാകുന്ന പ്രകാശത്തിന്റെ അളവാണു അകത്തളച്ചെടികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ഇലകൾക്കു മുഴുവനായി പച്ചനിറമുള്ള ചെടികൾ വെളിച്ചം കുറവുള്ള മുറികളിലും പച്ചയ്ക്കൊപ്പം മറ്റു നിറങ്ങളുള്ള ഇലകളോടുകൂടിയവ പ്രകാശമുള്ള സ്ഥലങ്ങളിലുമാണു വയ്ക്കേണ്ടത്. വീടുകളുടെയും ഫ്ലാറ്റുകളുടെയും ദിക്കുകളും ചെടികളുടെ വളർച്ചയെ സ്വാധീനിക്കുന്നു. കിഴക്ക്, തെക്ക്, വടക്ക് ഭാഗങ്ങളിൽ കാര്യമായി വെയിൽ ലഭിക്കാത്തതിനാൽ ചൂടു കുറവായിരിക്കും ഇവിടെ ചെടികൾ വയ്ക്കാം. എന്നാൽ, പടിഞ്ഞാറൻ വെയിലടിക്കുന്ന ഭാഗത്തു ചെടി വച്ചാൽ നശിച്ചുപോകാനിടയുണ്ട്.

ചില ചെടികൾക്ക് എൽഇഡി ബൾബിന്റെ പ്രകാശം നൽകിയാൽ മതിയാകും. ഇലകളിലെ സുഷിരങ്ങളാണു ചെടിയുടെ കാര്യക്ഷമത നിർണയിക്കുന്നത്. അതിനാൽ പൊടി തങ്ങി അവ അടഞ്ഞുപോകാതിരിക്കാൻ മാസത്തിലൊരിക്കൽ നനഞ്ഞ പഞ്ഞിയോ തുണിയോ ഉപയോഗിച്ച് ഇലകൾ തുടച്ചു വൃത്തിയാക്കണം. രാസ വളങ്ങളേക്കാൾ ജൈവ വളങ്ങളാണ് അകത്തളത്തിൽ നല്ലത്. ഇലകളുടെ വലുപ്പം തീരെ കുറയുന്നതും വിളറിയ പച്ചനിറമാകുന്നതും തണ്ടുകൾ നീളം വയ്ക്കുന്നതുമെല്ലാം ചെടിക്ക് ആവശ്യത്തിനു പ്രകാശം കിട്ടാത്തതിന്റെ ലക്ഷണങ്ങളാണ്.

indoor-garden1

 

അകത്തളത്തിലെ ജനപ്രിയരിൽ ചിലർ

 

അഗ്ലോനിമ

money-plant

വലിയ ആകർഷകമല്ലാത്ത ഭൂതകാലമായിരുന്നു അഗ്ലോനിമയുടേത്. പച്ചയിൽ വെള്ള കലർന്ന നിറമായിരുന്നു പരമ്പരാഗത ഇനങ്ങളുടെ ഇലകൾക്ക്. എന്നാൽ, വീതിയും ആകർഷകമായ നിറങ്ങളുമുള്ള കുഞ്ഞൻ സങ്കരയിനം ചെടികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. പച്ചയും ചുവപ്പും ഓറഞ്ചും നിറങ്ങളോടുകൂടിയ ‘റെഡ് കൊച്ചിൻ’, ന്യുസാൻട്ര, റെഡ് വീനസ് എന്നിവയ്ക്ക് ആവശ്യക്കാരേറെ. പ്രകാശം അൽപം കൂടുതൽ വേണ്ട ഇനമാണിത്. വേനൽക്കാലത്ത് 4 ദിവസത്തിലൊരിക്കലും മഴക്കാലത്തു ചുവട്ടിലെ മണ്ണിൽ ഈർപ്പം വളരെ കുറയുമ്പോഴും മാത്രം നനയ്ക്കുക.

 

എയർ പ്ലാന്റ്സ്

ചട്ടിയും മണ്ണും എന്തിന്, കാര്യമായ പരിചരണം പോലുമില്ലാതെ വളർത്താൻ കഴിയുന്ന ചെടികളാണ് എയർ പ്ലാന്റ്സ്. നനയ്ക്കാൻ മറന്നാലും അന്തരീക്ഷത്തിലെ ഈർപ്പവും ധാതു ലവണങ്ങളും വലിച്ചെടുത്തു സ്വന്തം കാര്യം നോക്കുന്ന വിചിത്ര സസ്യങ്ങളാണിവ. അറുന്നൂറോളം അലങ്കാര ഇനങ്ങൾ വിപണിയിലുണ്ട്. നേർത്ത വള്ളിയിൽ തൂക്കിയിട്ടും വെള്ളാരങ്കല്ലുകളുടെ ഇടയിലും മറ്റു വായുസഞ്ചാരം കിട്ടുന്ന ഏതു പ്രതലത്തിലും വളർത്താൻ കഴിയുന്നവയാണ് എയർ പ്ലാന്റ്സ്.

 

മണിപ്ലാന്റ്

ഏതു രീതിയിലും രൂപപ്പെടുത്തിയെടുക്കാവുന്ന ചെടിയാണു മണിപ്ലാന്റ്. അകത്തള ഇനങ്ങളിൽ ഏറ്റവും ജനപ്രിയമായ ഇനവും ഇതുതന്നെ. മഞ്ഞയും പച്ചയും നിറങ്ങളിലുള്ള ഇലകൾ അടങ്ങിയ ആദ്യകാല ചെടിയിൽ നിന്ന് വെള്ളയും പച്ചയും മുതൽ വരകളും പുള്ളികളുമുള്ള ഇനങ്ങൾ വരെ ഇപ്പോൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഭാഗികമായി വെയിൽ കിട്ടുന്നിടത്താണു മണിപ്ലാന്റ് ആരോഗ്യത്തോടെ വളരുക. മണ്ണിനു പുറമേ വെള്ളത്തിലും വളർത്താൻ കഴിയുന്നവയാണ്.

 

cactus

ടേബിൾ ടോപ് ഗാർഡൻ

കൈവെള്ളയിലെടുക്കാവുന്ന പൂന്തോട്ടമാണു ടേബിൾ ടോപ് ഗാർഡൻ. മേശപ്പുറത്തു വയ്ക്കാവുന്ന ഈ മനോഹര പൂന്തോട്ടം ബൗൾ ഗാർഡൻ എന്നും അറിയപ്പെടുന്നു. സെറാമിക്, മെലാമിൻ ബൗളുകളിൽ നടീൽ മിശ്രിതവും വെള്ളാരങ്കല്ലുകളും തിരഞ്ഞെടുത്ത ഇൻഡോർ ചെടികളും ഉപയോഗിച്ച് തയാറാക്കാം. ചെടികൾ തിരഞ്ഞെടുക്കുമ്പോൾ ഒരേ രീതിയിൽ നനയും പ്രകാശവും വേണ്ടവതന്നെ ഉപയോഗിക്കണം. കള്ളിച്ചെടികളും സക്യുലന്റ് ചെടികളും ഒരുമിച്ചു വളർത്താം. എവിടെ വയ്ക്കാൻ ഉദ്ദേശിക്കുന്നോ അവിടെ ലഭ്യമായ പ്രകാശത്തിന്റെ അളവ് അനുസരിച്ചുവേണം ചെടികൾ തിരഞ്ഞെടുക്കാൻ. വിപണിയിൽ 1000 രൂപയുടെ വരെ ബൗൾ ഗാർഡൻ ലഭ്യം. ഗ്ലാസ് ബൗളിനുള്ളിൽ ചെടികൾക്കൊപ്പം വിവിധ നിറത്തിലുള്ള മണൽത്തരികൾ ഉപയോഗിച്ച് ‘സാൻഡ് ആർട്’ ചെയ്യുന്നതും ട്രെൻഡ് ആണ്. ഇതിനുള്ള മണൽ വിപണിയിൽ ലഭ്യമാണ്.

indoor-garden2

 

വൺ ഫിഷ് വൺ പ്ലാന്റ്

indoor-garden3

ചില്ലു കുപ്പിയിലെ വെള്ളത്തിൽ ഒരു അലങ്കാര മീനും ഒരു ചെടിയും വളർത്തുന്ന ലളിതമായ രീതിയാണിത്. ഈ ചെടികൾ നനയ്ക്കേണ്ടതില്ല. മീൻ പുറന്തള്ളുന്ന മാലിന്യം ഉപയോഗിച്ചു ചെടികൾ വളരുകയും ഒപ്പം വെള്ളം ശുദ്ധീകരിക്കുകയും ചെയ്യും. ടീപോയ്, മേശ, വാഷ് കൗണ്ടർ തുടങ്ങിയ സ്ഥലങ്ങൾ അലങ്കരിക്കാൻ യോജിച്ചവയാണിവ. മീൻ വളരാൻ ആവശ്യത്തിനു വലുപ്പമുള്ള ഗ്ലാസ് പാത്രമാവണം തിരഞ്ഞെടുക്കേണ്ടത്. ഫൈറ്റർ ഫിഷ് ആണ് ഈ രീതിക്കു യോജിച്ച മീൻ. പീസ് ലില്ലി, ബോസ്റ്റൺ ഫേൺ എന്നിവയാണ് അനുയോജ്യമായ ചെടികൾ. ബാഷ്പീകരണം മൂലം നഷ്ടമാകുന്നയത്ര അളവിലുള്ള ജലം ഇടയ്ക്ക് ഒഴിച്ചുകൊടുക്കണം. മീനിന് ആവശ്യമായ തീറ്റ മാത്രം നൽകുക.

 

ടെറേറിയം

ചില്ലു ഭരണിക്കുള്ളിൽ ചെടി വളർത്തുന്ന രീതിയാണു ടെറേറിയം. മൂടിയോടു കൂടിയ ഗ്ലാസ് ഭരണിയിൽ തയാറാക്കാം. പാതി തുറന്ന ചില്ലു പാത്രങ്ങളിലും നിർമിക്കാം. പൂർണമായി അടഞ്ഞവയിൽ ചൂടും ഈർപ്പവും അധികമായതിനാൽ പരിപാലനം എളുപ്പമല്ല. ചെറുതും സാവധാനം വളരുന്നതുമായ ചെടികളാണു ടെറേറിയം തയാറാക്കാൻ നല്ലത്. കാടിന്റെയോ മരുഭൂമിയുടെയോ ചെറിയ പതിപ്പായാണു ടെറേറിയം ഒരുക്കുന്നത്. മുറിക്കുള്ളിൽ പരിപാലിക്കുന്ന ടെറേറിയം മാസത്തിലൊരിക്കൽ പാതി തണൽ ലഭിക്കുന്നയിടത്തു വയ്ക്കുന്നതു ചെടികൾക്കു നല്ലതാണ്.

 

ക്യാക്റ്റസ്

മരുഭൂമിയിൽ വളരുന്ന കള്ളിമുൾച്ചെടിയുടെ ചെറിയ പതിപ്പാണ് ഇവ. വലുപ്പം വയ്ക്കാത്തതും സവിശേഷ ആകൃതിയുള്ളതുമായ ഇവ ഭാഗികമായി പ്രകാശം കിട്ടുന്ന ബാൽക്കണിയിലും വരാന്തയിലുമെല്ലാം വളർത്താം. ഒരാഴ്ചവരെ വെള്ളം ലഭിച്ചില്ലെങ്കിലും പിടിച്ചുനിൽക്കും. എന്നാൽ, നേരിട്ടു വെയിൽ കൊണ്ടാൽ ഉണങ്ങി നശിച്ചുപോയേക്കും.

 

ഫിലോഡെൻഡ്രോൺ

ചേമ്പിന്റെ കുടുംബത്തിൽപ്പെടുന്ന ഇനം. പരമ്പരാഗത ഇനങ്ങൾക്കു പുറമേ, കുറ്റിച്ചെടിയായും താങ്ങു നൽകി വളത്താവുന്നവയായും വള്ളിച്ചെടിയായും ഇവയുടെ പല ഇനങ്ങളും രൂപംപ്രാപിച്ചിട്ടുണ്ട്. നട്ട മിശ്രിതം ഉണങ്ങുന്ന സമയത്തു മാത്രം വെള്ളം നൽകുക. വെള്ളം കൂടിയാലും കുറഞ്ഞാലും ഇലകൾ വാടാൻ സാധ്യത.

 

പീസ് ലില്ലി

പേരിൽ ലില്ലിയുണ്ടെങ്കിലും ചേമ്പ് കുടുംബത്തിൽപ്പെടുന്നതാണു പീസ് ലില്ലി. ഇവയുടെ വെള്ളപ്പൂക്കൾക്ക് ആന്തൂറിയം പൂക്കളുമായി സാമ്യമുണ്ട്. പുതിയ ഇനം ചെടികൾ ഒരടിയിൽ കൂടുതൽ വലുപ്പം വയ്ക്കില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം നനച്ചാൽ മതിയാകും. നേരിട്ടു വെയിൽ വീഴുന്നയിടങ്ങളിൽ നന്നായി വളർന്നു പൂവിടും. അല്ലാത്ത സ്ഥലങ്ങളിൽ സാവധാനം വളരും.

English Summary- Indoor Garden Kerala; Gardening Trends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com