ADVERTISEMENT

വീടുകൾ അലങ്കരിക്കാനായി മാക്രമേ എന്ന കരകൗശലവിദ്യയിൽ നിർമിക്കുന്ന ഉൽപന്നങ്ങൾ തേടിനടന്നു വാങ്ങുന്നവർ ഏറെയുണ്ട്. പക്ഷേ പലപ്പോഴും മാക്രമേ ഉൽപന്നങ്ങൾക്ക്  വൻ വിലയാണ് കമ്പനികൾ ഈടാക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി കീശ കാലിയാകാതെ മനോഹരമായ മാക്രമേ ഉൽപന്നങ്ങൾ വാങ്ങാനുള്ള അവസരമൊരുക്കുകയാണ് ഡൽഹി സ്വദേശിനിയായ പൂജ കാന്ത് എന്ന യുവതി. 

കുഞ്ഞു ജനിച്ച ശേഷം കോർപ്പറേറ്റ്  ജോലിയിൽ നിന്നും രാജിവച്ചിരുന്ന കാലത്താണ് പൂജ തന്റെ ഗ്രാമത്തിലുള്ള ഏതാനും  സ്ത്രീകളുമൊത്ത് ഒരു സ്വയംതൊഴിൽ സംരംഭം ആരംഭിക്കാൻ തീരുമാനിച്ചത്. മാക്രമേ എന്ന കലയെക്കുറിച്ച് കേട്ടറിഞ്ഞപ്പോൾ അതിൽ താല്പര്യം തോന്നി. യൂട്യൂബ് വീഡിയോകളിൽ നിന്നുമാണ് മാക്രമേ കരകൗശല ഉത്പന്നങ്ങൾ നിർമിക്കുന്ന രീതി പഠിച്ചെടുത്തത്. ജൂട്ട് ത്രെഡുകൾ ഉപയോഗിച്ച് കൈകൊണ്ട് വിവിധരൂപങ്ങൾ നെയ്തെടുക്കുന്ന കലയാണ് മാക്രമേ. ഏറെ സമയമെടുത്ത് കരകൗശല വിദ്യ പഠിച്ചശേഷം 2015 ൽ 5000 രൂപ മുതൽമുടക്കിലാണ് പൂജ സംരംഭം ആരംഭിച്ചത്. തുടക്കത്തിൽ ലാഭകരമല്ലായിരുന്നെങ്കിലും പോകെപ്പോകെ പൂജയും സംഘവും  നിർമ്മിച്ചെടുക്കുന്ന വസ്തുക്കൾക്ക് ആവശ്യക്കാരേറിവന്നു. ഇപ്പോൾ പ്രതിദിനം 150ലേറെ ഓർഡറുകളാണ്  ലഭിക്കുന്നത്. 

macrame-art-home

ഗാർഡനുകൾ അലങ്കരിക്കാനാവുന്ന വിധത്തിൽ ജൂട്ട് ത്രെഡുകൊണ്ടു നിർമ്മിച്ച പ്ലാന്റുകൾ, വോൾ ഹാങ്ങിങ്ങുകൾ, ഡ്രീം ക്യാച്ചറുകൾ എന്നിവയെല്ലാം  ഇവർ നിർമിക്കുന്നുണ്ട്.  ജൂട്ട് ത്രെഡുകൾ  ചെറിയ തടിക്കഷ്ണങ്ങളുമായി ചേർത്ത്  ഹാങിങ് സ്റ്റാൻഡുകളും നിർമ്മിക്കുന്നു. ഇവയ്ക്കുപുറമേ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന പ്രകാരമുള്ള പ്രത്യേക ഡിസൈനുകളും നിർമ്മിച്ചു നൽകാറുണ്ട്. സുതാര്യമായ മുത്തുകളും  വിവിധ നിറങ്ങളിലുള്ള കല്ലുകളും ഒക്കെ  ചേർത്ത് മനോഹരമായ ഡിസൈനുകളാണ്  ഇവരുടെ കരവിരുതിൽ  രൂപംകൊള്ളുന്നത്. ഓരോ വീടിനും അനുയോജ്യമായ നിറത്തിലും വലുപ്പത്തിലുമുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനാവും എന്ന മെച്ചവുമുണ്ട്. 

കരകൗശല ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ഗുണനിലവാരമുള്ള വസ്തുക്കൾ മാത്രമേ ഉപയോഗിക്കാറുള്ളൂ. അതിനാൽ പൂജയുടെ  ഉൽപ്പന്നങ്ങൾ ഒന്നിലധികം തവണ വാങ്ങുന്നവരാണ് ഏറെയും. കേവലം 5000 രൂപ മുടക്കി സംരംഭം ആരംഭിച്ച് ആറു വർഷം പിന്നിടുമ്പോൾ ലക്ഷങ്ങളുടെ വരുമാനമാണ്  പൂജയ്ക്ക് ലഭിക്കുന്നത്.

വിവരങ്ങൾക്ക് കടപ്പാട്- ബെറ്റർ ഇന്ത്യ 

English Summary- Macrame Home Decor; Successfull Initiative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com