Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോർന്നൊലിക്കുന്ന വീട്, കൂട്ടിന് നിപ്പയും;ഇവരെ സഹായിക്കുമോ?

veedu-nippa

‘എന്തിനാണു ഞങ്ങളെ ഒറ്റപ്പെടുത്തുന്നത്? ഞങ്ങളെന്തു തെറ്റാണു ചെയ്തത്?’ കരഞ്ഞുകരഞ്ഞു നഷ്ടപ്പെട്ട നേർത്ത ശബ്ദത്തിൽ സിന്ധു ചോദിക്കുന്നു. അമ്മയുടെ ചോദ്യം കേട്ട് രണ്ടു മക്കളും വിതുമ്പിപ്പോയി.

വട്ടച്ചിറ മാടമ്പള്ളി മീത്തൽ രാജൻ നിപ്പ ബാധിച്ചു മരിച്ചതോടെ ആരോഗ്യ വകുപ്പ് അധികൃതർ പോലും ഊരു വിലക്കു കൽപിച്ചിരിക്കുകയാണ് ഈ കുടുംബത്തിന്. സിന്ധുവിനും മക്കളായ സാന്ദ്രയ്ക്കും സ്വാതിക്കും നിപ്പ ബാധിച്ചിട്ടില്ല. എങ്കിലും വീട്ടിൽ വരുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ‍ക്കു ധരിക്കാൻ മാസ്ക് തരുമോ എന്ന് ആരോഗ്യ വകുപ്പ് അധികൃതരെ വിളിച്ചുചോദിച്ചു. 

ഒരു പ്ലാസ്റ്റിക് കവറിൽ കുറച്ച് മാസ്കും ഗ്ലൗസും നിറച്ച് വീട്ടിലേക്കുള്ള വഴിയിൽ വച്ച ശേഷം ആരോഗ്യ വകുപ്പ് അധികൃതർ മടങ്ങി. രാജന്റെ മരുമകനാണ് വഴിവക്കിൽനിന്ന് ഗ്ലൗസും മാസ്കുമടങ്ങുന്ന കവർ വീട്ടിലെത്തിച്ചത്. 

നിപ്പയെ പേടിക്കരുതെന്ന് ബോധവൽകരണം നടത്തുന്ന ആരോഗ്യവകുപ്പ് അധികൃതർ ഈ വീടിന്റെ 200 മീറ്റർ അകലെ വരെയാണു വന്നത്. നിപ്പയ്ക്കെതിരെ സുരക്ഷ വേണമെന്ന് നിർദേശിച്ച് നാട്ടുകാരെ ഈ വീട്ടിലേക്കു കടക്കുന്നതു തടഞ്ഞതായും പരിസരവാസി പറഞ്ഞു. 

ജീവനിൽ പേടിയുള്ളതിനാൽ ഈ മുന്നറിയിപ്പു കേട്ടതോടെ ആരും വീട്ടിലേക്ക് എത്തിനോക്കാതായി. പനി ബാധിച്ച് രാജൻ ആശുപത്രിയിലായ സമയത്ത് കൂടെനിന്ന ബന്ധുക്കളെയും ഇവിടെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. അടുത്ത വീട്ടിൽ താമസിക്കുന്ന ബന്ധുക്കൾ പുറത്തിറങ്ങുമ്പോൾ നാട്ടുകാർ പേടിച്ചു മാറി നടക്കുന്നു.

ഏഴു സെന്റ് സ്ഥലത്ത് ഒരു കൊച്ചുകൂരയിലാണ് സിന്ധുവും മക്കളായ സ്വാതിയും സാന്ദ്രയും രാജന്റെ അമ്മ നാരായണിയും താമസിക്കുന്നത്. വിള്ളലു വീണ് ഇടിഞ്ഞുവീഴാറായ വീട്. പത്താംക്ലാസ് വിദ്യാർഥിനിയായ സാന്ദ്രയ്ക്ക് പഠനമുറി പദ്ധതിപ്രകാരം ഒരു മുറി നിർമിച്ചു നൽകിയിരുന്നു. അതു മാത്രമാണ് കോൺക്രീറ്റിലുള്ള ഏക മുറി. 

ചെങ്കുത്തായ കുന്നിന്റെ ചെരുവിലാണ് വീട്. നല്ലൊരു വഴി പോലുമില്ല. അത്യാവശ്യത്തിനു ഒരു  ആംബുലൻസ് വന്നാൽപ്പോലും രോഗിയെയുമെടുത്ത് കുന്നിറങ്ങേണ്ട അവസ്ഥ.

സ്വന്തമായുളള എട്ട് സെന്റ് ഭൂമിയിൽ വീട് നിർമിച്ച് താമസിക്കണമെന്ന സ്വപ്നം യാഥാർഥ്യമാകുന്നത് കാത്തു നിൽക്കാതെയാണ് രാജൻ‍ മരിച്ചത്. പട്ടികജാതി വിഭാഗത്തിലെ ഈ നിർധന കുടുംബം വീടിനായി ഒട്ടേറെ അപേക്ഷകൾ നൽകിയെങ്കിലും ഫണ്ടനുവദിച്ചിട്ടില്ല. 

രണ്ട് പെൺകുട്ടികളുടെ വിദ്യാഭ്യാസ ചെലവും, വാർധക്യത്തിലായ അമ്മയുടെ ചികിത്സയും ബാധ്യതകൾ വർധിപ്പിക്കുകയാണ്. സ്ഥലം വാങ്ങുന്നതിനായി എടുത്ത നാല് ലക്ഷത്തോളം രൂപയുടെ ബാധ്യതയുമുണ്ട്. 

നമ്പിക്കുളം മാലിന്യപ്രശ്നത്തിൽ ഏറെ ദുരിതമനുഭവിക്കേണ്ടി വന്ന പ്രദേശത്താണ് ഇവരുടെ വീട്. കഴിഞ്ഞ തവണ ഡെങ്കി ബാധിച്ച് രാജനടക്കം മൂന്നു പേർ ചികിൽസയിലുമായിരുന്നു. കൂലിപ്പണിയെടുത്താണ് രാജൻ കുടുംബം നോക്കിയിരുന്നത്.

പത്താംക്ലാസ് പാസായ സാന്ദ്രയുടെയും ഏഴാംക്ലാസുകാരി സ്വാതിയുടെയും തുടർപഠനം സിന്ധുവിനു മുന്നിൽ ചോദ്യചിഹ്നമാണ്.