Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടമ്മയ്ക്കായി ഒരുങ്ങുന്നു വീട്ടമ്മമാർ ഒരുക്കുന്ന വീട്

love-home-for-women വടക്കേക്കര പഞ്ചായത്തിലെ പതിനാറാം വാർഡിൽ കുടുംബശ്രീ സിഡിഎസിലെ 10 വനിതകൾ ചേർന്നു നിർമിക്കുന്ന വീടിനു പഞ്ചായത്ത് പ്രഡിഡന്റ് കെ.എം. അംബ്രോസ് കല്ലിടുന്നു.

നിർധനയായ വീട്ടമ്മയ്ക്കു താമസിക്കാൻ വീടൊരുക്കുകയാണു പത്തു വനിതകൾ. എറണാകുളം ജില്ലയിലെ വടക്കേക്കരയിലാണു വീടുനിർമാണത്തിനു കുടുംബശ്രീ സിഡിഎസിലെ സ്ത്രീകൾ രംഗത്തിറങ്ങിയത്. ‌പഞ്ചായത്തുകളിൽ ലൈഫ് പദ്ധതി പ്രകാരമുള്ള രണ്ടു വീടുകൾ കുടുംബശ്രീ വനിതകൾ ചെയ്തുകൊടുക്കാമെന്നുള്ള തീരുമാനപ്രകാരമാണു ഭവനനിർമാണം ആരംഭിച്ചത്. തറകെട്ടു മുതൽ എല്ലാ കാര്യങ്ങളും ഇവർ തന്നെ ചെയ്യും. 

സ്ത്രീ തൊഴിലാളികൾക്കു നിർദേശങ്ങൾ നൽകാൻ കെട്ടിടനിർമാണത്തിൽ വിദഗ്ധരായ നാലു പുരുഷന്മാരെ നിയോഗിച്ചിട്ടുണ്ട്. വാവക്കാട് പതിനാറാം വാർഡിലെ ഓടാട്ട് വിജയമ്മ എന്ന വീട്ടമ്മയ്ക്കാണു സ്ത്രീകളുടെ കൂട്ടായ്മയിൽ വീടൊരുങ്ങുന്നത്. ഭർത്താവു മരിച്ചുപോയ വിജയമ്മ വയോധികയായ അമ്മയ്ക്കൊപ്പം ജീർണാവസ്ഥയിലായ വാടകവീട്ടിലാണു താമസിക്കുന്നത്.

ബേബി മുരളി, ജാനു സുന്ദരൻ, രത്ന ധർമ്മൻ, മല്ലിക രാജൻ, രജിത റോമു, പുഷ്പകല, യശോധ വേണു, ബിന്ദു എന്നിവർക്കൊപ്പം വീട്ടുടമയായ വിജയമ്മയും നിർമാണപ്രവർത്തനത്തിൽ പങ്കാളിയാണ്. വിജയമ്മയ്ക്കു വീടു നിർമാണത്തിൽ മുൻപരിചയമുണ്ട്. മറ്റുള്ളവരെല്ലാം കുടുംബശ്രീ തൊഴിലുറപ്പു തൊഴിലാളികളാണ്. 

ലൈഫ് പദ്ധതി പ്രകാരം വീടുനിർമാണത്തിനു പഞ്ചായത്തിൽനിന്നു വിജയമ്മയ്ക്കു നാലു ലക്ഷം രൂപ നൽകും. 

വീടുനിർമാണത്തിൽ ഏർപ്പെട്ട സ്ത്രീ തൊഴിലാളികൾക്കു കുടുംബശ്രീ ജില്ലാ മിഷൻ കൂലി നൽകും. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് വീടിനു കല്ലിട്ടു.