വീടിന് പുറത്തും അകത്തും ചെളിക്കൂമ്പാരം, വെള്ളം. പ്രളയമെടുത്ത വസ്തുവകകൾ. തരിപ്പണമായ അടുക്കള. വെള്ളം താഴ്ന്നതോടെ വീട്ടിൽ തിരിച്ചെത്തിയ യുവതി കണ്ട കാഴ്ചകളാണിത്. വെള്ളമിറങ്ങിയ വീട്ടിൽ തിരിച്ചെത്തിയ ശേഷം ഓരോ മുറിയും കയറിയിറങ്ങി വിവരിക്കുകയാണ് ഈ യുവതി. വെള്ളം കയറിയ വീടൊഴിഞ്ഞ ശേഷമുള്ള ക്യാംപിലെ മൂന്ന് ദിവസത്തെക്കുറിച്ചും ഇവർ വിവരിക്കുന്നുണ്ട്.
നാശനഷ്ടങ്ങൾക്കിടെയും സങ്കടപ്പെടാതെ ചിരിക്കുന്ന മുഖവുമായാണ് ഇവർ വിഡിയോയിലെത്തിയിരിക്കുന്നത്.
യുവതിയുടെ വാക്കുകൾ
''ഒരു കാര്യം ഓർമിപ്പിക്കാനുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജാതിമതഭേദമന്യേ എല്ലാവരും ഒരു പാത്രത്തിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. യഥാർഥത്തിൽ ഞങ്ങളാ മൂന്ന് ദിവസവും ആസ്വദിക്കുകയായിരുന്നു. ഒന്ന് കൈകോർത്ത് പിടിക്കാൻ, സ്നേഹിക്കാനും സഹകരിക്കാനും ഒരു പ്രളയം വരാൻ കാത്തിരിക്കേണ്ട. ഏതായാലും വീടുകളെല്ലാം നമുക്ക് ഒരുമിച്ച് വൃത്തിയാക്കാം. അതോടൊപ്പം മനസ്സിലെ അഴുക്കുകളും നീക്കാം.''
വിഡിയോ കാണാം.