പ്രളയത്തിൽ നിന്നും സിനിമാതാരം സലീം കുമാറിനെയും കുടുംബത്തെയും രക്ഷപ്പെടുത്തി. മൂന്നുദിവമായി പറവൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ആലംമാവ് ജംങ്ഷനിലുളള വീട്ടിൽ സലീംകുമാറും കുടുംബവും കുടുങ്ങിയിരിക്കുകയായിരുന്നു.
മീന്‍ പിടിക്കുന്ന ബോട്ടിലാണ് സലീം കുമാറിനേയും ബന്ധുക്കളേയും രക്ഷപ്പെടുത്തിയത്. നാല്പത്തഞ്ചോളം പേരാണ് സലീം കുമാറിന്റെ വീട്ടില്‍ അഭയം തേടിയത്. തുടര്‍ന്ന് എല്ലാവരും സലീം കുമാറിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇവിടെ തുടര്‍ന്നു. ഇത്രയും അധികം ആളുകളെ തനിച്ചാക്കി വീടുപേക്ഷിക്കാൻ മനസ്സ് അനുവദിക്കാതിരുന്നതുകൊണ്ട് സലീമും കുടുംബവും അവിടെ തന്നെ തങ്ങി. കുടിവെള്ളം ഇല്ലാതിരുന്നപ്പോള്‍ മഴവെള്ളം പിടിച്ചാണ് വെള്ളം കുടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ വീട് ഉപേക്ഷിച്ച് പോകാൻ തീരുമാനിച്ചെങ്കിലും ആളുകൾ അഭയം ചോദിച്ചെത്തിയതോടെ ഇവിടെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഉച്ചയോടെ വീടിന്റെ രണ്ടാമത്തെ നിലയിലേക്കും വെള്ളം കയറുന്ന വെള്ളം കയറുന്ന സാഹചര്യമുണ്ടായി. ടെറസിന് മുകളിൽ കയറാമെങ്കിലും സ്‌റ്റെയറുകൾ ഇല്ലാത്തതും സ്ഥലക്കുറവും തടസമായി.
നേരത്തെ സലീംകുമാർ ഫെയ്സ്ബുക്ക് ലൈവിലൂടെ അവസ്ഥ വിവരിച്ചെത്തിയിരുന്നു.