ചെങ്ങന്നൂർ മേഖലയിൽ സഞ്ചരിക്കുമ്പോൾ വെള്ളത്തിൽ മുങ്ങിപ്പോയ ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടുസാധനങ്ങളും മുറ്റത്ത് ഉണക്കാൻ വച്ചിരിക്കുന്ന കാഴ്ചയാണു പലയിടത്തും കണ്ടത്. ടിവിയും മറ്റും തേച്ചുകഴുകി വച്ചിരിക്കുന്നു. ഇവ പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലല്ല; ഒരു ഭാഗ്യപരീക്ഷണം. വീട്ടുപകരണങ്ങൾ പൂർണമായി നശിച്ചവരുമുണ്ട്. ഇതിനൊരു പരിഹാരം നിർദേശിക്കുന്നു വിദഗ്ധർ. സ്വിറ്റ്സർലൻഡിലെ ‘അഗ്നിസുരക്ഷാ സർവീസ് ഇൻഷുറൻസ്’ കേരളത്തിൽ നടപ്പാക്കാം.
∙ വർഷംതോറും എല്ലാ വീട്ടുകാരും ചെറിയ ഇൻഷുറൻസ് പ്രീമിയം അഗ്നിസുരക്ഷാ വകുപ്പിനു നൽകുന്നതാണു പദ്ധതി.
∙ അഗ്നിരക്ഷാ സേനയെ വിപുലപ്പെടുത്തി അതിനുകീഴിൽ സർക്കാർ ഇൻഷുറൻസ് കൊണ്ടുവരിക. ഓരോ വീടും വീട്ടിലെ ഉപകരണങ്ങളടക്കം കണക്കാക്കി ചെറിയ പ്രീമിയം ഈടാക്കുക.
∙ ചെറിയ വീടുകൾക്കു ചെറിയ തുക, വലുതും സൗകര്യം കൂടിയതുമായ വീടുകൾക്ക് അതിനനുസരിച്ച് ഉയർന്ന തുക.
∙ 60 ലക്ഷത്തോളം വീടുകളുണ്ട് കേരളത്തിൽ. ശരാശരി 1000 രൂപയെന്നു കണക്കാക്കിയാൽപ്പോലും പ്രതിവർഷം 600 കോടി രൂപ സർക്കാരിന്റെ അക്കൗണ്ടിലെത്തും. രണ്ടാം വർഷം 1200 കോടി.
∙ വർഷം തോറും ഈ തുക ലഭിച്ചുകൊണ്ടേയിരിക്കുമെന്നതിനാൽ വലിയ ലാഭമുള്ളൊരു ഇൻഷുറൻസ് കമ്പനിയായി അഗ്നിസുരക്ഷാ സേനയെ മാറ്റാം.
∙ പ്രളയത്തിലോ മണ്ണിടിച്ചിലിലോ നശിച്ചുപോകുന്ന വീടുകൾക്കും വീട്ടുപകരണങ്ങൾക്കും പൂർണമായ നഷ്ടപരിഹാരത്തുക ഈ ഫണ്ടിൽ നിന്നു നൽകാം.