പ്രളയവും ഉരുൾപൊട്ടലും ഏറ്റവും ദുരിതംവിതച്ച വയനാട്ടിലെ പനമരം, പൊഴുതന പഞ്ചായത്തുകളിൽ ടാറ്റായുടെ സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായി 12 ഇടക്കാല വസതികളുടെ നിർമാണം പുരോഗമിക്കുകയാണ്. വടകര തണൽ ചാരിറ്റബിൾ സൊസൈറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്.
പ്രളയം തകർത്തെറിഞ്ഞ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഇടക്കാലാശ്വാസമായി ഒരുക്കുന്ന വീടുകളാണ് ഇത്. 1.25 ലക്ഷം രൂപ ചെലവ് വരുന്ന നിർമാണസാമഗ്രികൾ ടാറ്റ നൽകുന്നു. ഇതിന്റെ നിർമാണച്ചെലവും തദ്ദേശഭരണസ്ഥാപനങ്ങളുമായുള്ള ഏകോപനവും തണൽ നിർവഹിക്കുന്നു.
ജിഐ റൂഫിങ് ഷീറ്റും, പൈപ്പുകളും ടാറ്റ ക്രമീകരിക്കുന്നു. വിവിധോദ്ദേശ്യ ഇടങ്ങളായി മാറ്റാവുന്ന ഒരു ഹാൾ മാത്രമാണ് വീട്ടിലുള്ളത്. മേൽക്കൂരയും ഭിത്തികളും റൂഫിങ് ഷീറ്റുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. മൂന്ന് വീടുകളുടെ നിർമാണം ഇതിനോടകം പൂർത്തീകരിച്ചു.
****
പനമരത്ത് പുറമ്പോക്ക് ഭൂമിയിൽ താമസിച്ചിരുന്ന 16 കുടുംബങ്ങൾക്കും തണൽ വീടൊരുക്കുകയാണ്. ഇതിനായി 60 സെന്റ് ഭൂമി തിരഞ്ഞെടുത്തുകഴിഞ്ഞു. കമ്യൂണിറ്റി ഹൗസിങ് ശൈലിയിലാണ് വീട് നിർമിക്കുക. 25 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കുന്ന വീടുകൾക്ക് 4-5 ലക്ഷം രൂപ മാത്രമാണ് ചെലവാകുക. നിംഫ്ര ഡിസൈനേഴ്സാണ് സാങ്കേതികസഹായം നൽകുന്നത്.