പ്രളയത്തിൽ തകർന്ന വീടുകളുടെ പുനര്‍നിർമാണത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 1,000 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. പുനർനിർമാണത്തിനുള്ള തുക ഗൃഹനാഥയുടെ ബാങ്ക് അക്കൗണ്ടിലാകും എത്തുക. 2.43 ലക്ഷം കുടുംബങ്ങൾക്കു സഹായം ലഭിക്കും. പ്രകൃതി ദുരന്തങ്ങളിൽ വീടു തകർന്നവർക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു നൽകുന്ന നഷ്ടപരിഹാരത്തുക വർധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
75 ശതമാനത്തിനു മുകളിൽ നാശമുണ്ടായ വീടുകളെ പൂർണമായി തകർന്നവയായി കണക്കാക്കും. ഭാഗികമായി തകർന്ന വീടുകളെ 4 വിഭാഗങ്ങളായി തിരിച്ച് 10,000 രൂപ മുതൽ രണ്ടര ലക്ഷം വരെ നൽകും. 15% വരെ നാശമുണ്ടായ വീടുകൾക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള 4,800 രൂപ ഉൾപ്പെടെ 10,000 രൂപ നൽകും. നഷ്ടപരിഹാര വിതരണ ഉദ്ഘാടനം ജില്ലാതലത്തിൽ മന്ത്രിമാർ നിർവഹിക്കും. പൂർണമായി തകർന്ന വീടുകൾക്കു കേന്ദ്ര ദുരന്തനിവാരണ നിധിയിൽനിന്ന് മലയോരപ്രദേശങ്ങളിൽ 1,01,900 രൂപയും സമതലങ്ങളിൽ 95,100 രൂപയുമാണു ലഭിക്കുക. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള വിഹിതം കൂടി ചേർത്താണു മേഖലാ വ്യത്യാസമില്ലാതെ ഓരോ വീടിനും 4 ലക്ഷം വീതം നൽകുന്നത്.
കേന്ദ്ര ദുരന്തനിവാരണനിധിയിൽ നിന്നു 450 കോടി രൂപയാണു നഷ്ടപരിഹാരമായി നൽകുന്നത്. സ്വന്തമായി വീടു നിർമിക്കുന്നവർക്കാണു 4 ലക്ഷം നൽകുക. ദുരന്തവ്യാപ്തി കണക്കാക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീയറിങ് വിഭാഗത്തെയാണു ചുമതലപ്പെടുത്തിയത്. ഇവരുടെ റിപ്പോർട്ട് പൂർത്തിയായിട്ടില്ല.