ഇന്ന് ലോക ടോയ്‌ലറ്റ് ദിനമാണ്. മെച്ചപ്പെട്ട സാനിറ്റേഷൻ സൗകര്യങ്ങൾ ലോകത്ത് എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തിക്കുക, ആരോഗ്യകരമായ ടോയ്‌ലറ്റ് ശീലങ്ങൾക്ക് അവബോധം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എല്ലാ വർഷവും യുഎൻ നവംബർ 19 ലോക ടോയ്‌ലറ്റ് ദിനമായി ആചരിക്കുന്നത്. ലോകത്ത് 250 കോടിയിലേറെ ആളുകൾക്ക് മെച്ചപ്പെട്ട ടോയ്‌ലറ്റ് സൗകര്യമില്ലെന്നാണ് ഏകദേശ കണക്കുകൾ. 'പ്രകൃതിയോടിണങ്ങിയ ടോയ്‌ലറ്റുകൾ' എന്നതാണ് ഇത്തവണത്തെ വിഷയം.
യാത്ര ചെയ്യുമ്പോഴുള്ള വലിയ പ്രശ്നമാണ് വൃത്തിയുള്ള ടോയ്‌ലറ്റുകളുടെ അഭാവം. ഈ കാര്യത്തിൽ നമ്മൾ ജപ്പാനെ കണ്ടുപഠിക്കണം. സാങ്കേതികവിദ്യയുടെ തലതൊട്ടപ്പന്മാരാണ് ജപ്പാൻകാർ. ലോകത്തിലെ ഏറ്റവും ഹൈടെക് ടോയ്‌ലറ്റുകൾ നിർമിക്കുന്നത് ജപ്പാനിലാണത്രെ. ജപ്പാന്റെ പൊതുവിടങ്ങളിലുള്ള ടോയ്‌ലറ്റ് നിർമിതികളുടെ വൈവിധ്യം അതിശയപ്പെടുത്തുന്നതാണ്. ഓരോ ഇടങ്ങൾക്കും യോജിക്കുന്ന ഡിസൈൻ ശൈലി അവർ പിന്തുടരുന്നു. പാർക്കിൽ നിർമിച്ച ടോയ്‌ലറ്റുകൾ പൂക്കളുടെ ആകൃതിയിലാണ്. ബസ്‌സ്റ്റോപ്പിലും മെട്രോ സ്റ്റേഷനിലും ക്ലോക്ക് ടവറിന്റെ ആകൃതി കടംകൊണ്ടിരിക്കുന്നു.
ചില നിർമിതികൾ ശുചിമുറികളാണെന്നു അടുത്തുചെന്നാലേ മനസിലാകൂ. പൂന്തോട്ടവും സിറ്റിംഗ് സ്‌പേസുകളുമെല്ലാം പുറത്ത് കാണാം. സ്ഥലപരിമിതിയുള്ള നഗരങ്ങളിൽ പോലും ബുദ്ധിപൂർവമായ ഡിസൈനിലൂടെ ടോയ്‌ലറ്റുകൾ ഒരുക്കിയിരിക്കുന്നു. ഒരു മെട്രോ ഓവർബ്രിഡ്ജിന്റെ ഇടയിലുള്ള രണ്ടു തൂണുകൾക്കിടയിൽ പോലും ടോയ്‌ലറ്റ് സംവിധാനം ഒരുക്കിയിരിക്കുന്നു.
മരത്തിൽ കൊത്തിയെടുത്ത ടോയ്‌ലറ്റ്, ഒരു കോട്ട പോലെ പണിത ടോയ്‌ലറ്റുകൾ, പറക്കുംതളിക ടോയ്‌ലറ്റുകൾ, സെമിത്തേരി ടോയ്‌ലറ്റുകൾ തുടങ്ങി വേറിട്ട നിർമിതികളുടെ കൂട്ടംതന്നെ ജപ്പാനിലെ വഴിയോരങ്ങളിൽ കാണാം. നമ്മുടെ നാട്ടിലെ പോലെ കണ്ടാലറയ്ക്കുന്ന അകത്തളങ്ങളൊന്നുമല്ല അകത്ത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ സെൽഫ് ക്ളീനിങ് സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു.