ADVERTISEMENT

പഴഞ്ചൊല്ല് ‘വാളെടുത്തവൻ വാളാൽ’ എന്നാണ്. പക്ഷേ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ലോണെടുക്കുന്നവർ ലോണാൽ... എന്നു പറയേണ്ടി വരും. ഒരു ധന ആഗമനനിർഗമന അവസ്ഥയാണ് ലോൺ എന്നു പറയുന്നത്. വായ്പാസമ്പ്രദായം മനുഷ്യചരിത്രകാലം മുതലുള്ള ഒരു ക്രയവിക്രയ രീതിയാണ്. പഴയ ബാങ്കുകളും ന്യൂജനറേഷൻ ബാങ്കുകളും ധാരാളമായി വായ്പാ പരസ്യങ്ങൾ നൽകാറുണ്ട്. നിബന്ധനകൾക്കിടയിലൊക്കെ അവർ കൊച്ചു കൊച്ചു നക്ഷത്രങ്ങളെയും (കണ്ടീഷൻസ് അപ്ലൈ) ചേര്‍ക്കാറുണ്ട്. വളരെ മുൻകരുതലോടുകൂടി പണം തിരിച്ചടയ്ക്കാൻ പറ്റില്ലെങ്കിൽ ഈ നക്ഷത്രങ്ങൾ ഇടിത്തീകണക്കെ ലോണെടുത്ത ആളുടെ മേൽ പതിക്കാന്‍ ഇടയായേക്കാം. ഒരിക്കലും വായ്പ എടുക്കരുതെന്നല്ല ഇപ്പറഞ്ഞതിനർഥം; മറിച്ചു ശരിയായ പ്ലാനിങ്ങും ബജറ്റും അതിരു കടന്ന സ്വപ്നങ്ങളും കൂടി ചേർത്തുണ്ടാക്കുന്ന വീടിന് അടച്ചുതീർക്കാൻ പറ്റാത്ത സാമ്പത്തികഭാരമായി, പലിശയ്ക്കുമേൽ പലിശ കയറി, ലേലത്തിനു വയ്ക്കുന്ന കെട്ടിടങ്ങളാകരുത് നമ്മുടെ വീടുകൾ.

ഒരു ആവേശത്തിന്, കാശെത്ര പോയാലും തരക്കേടില്ല ഗൃഹനിർമാണരംഗത്തുള്ള ലേറ്റസ്റ്റ് ട്രെൻഡുകളൊക്കെ എന്റെ വീട്ടിലും ഉണ്ടാകണമെന്ന വാശിയോടെ മുന്നും പിന്നും നോക്കാതെ നടപ്പിലാക്കി ഒടുവിൽ വായ്പയെടുത്ത ബാങ്കിനു മുന്നില്‍ സ്വയം കടക്കാരനായി നിൽക്കുന്ന ഒരുപാടു മലയാളികളെ ഞാൻ കണ്ടിട്ടുണ്ട്.

ലോണെടുത്ത് ‘ലോൺ’ വയ്ക്കരുത്

home

വീടിനു ലോണിനപേക്ഷിക്കുമ്പോൾ ഏറ്റവും പലിശനിരക്കു കുറഞ്ഞ ധനകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെടുക. നമ്മുടെ അത്യാവശ്യങ്ങൾക്കനുസരിച്ചു വേണ്ട പണം മാത്രം വായ്പയെടുക്കുക. ആയുസ്സിൽ ഒരിക്കലല്ലേ വീടു വയ്ക്കുന്നുള്ളൂ എന്നു കരുതി അത് ഒരിക്കലും മാറാത്ത ദുരിതമായി മാറരുത്. അനാവശ്യ സ്ക്വയർഫീറ്റ് ഏരിയയും അത്യാവശ്യമില്ലാത്ത അലങ്കാര നിർമിതികളും വിപണിയിലെ വിലകൂടിയ വസ്തുക്കൾക്കു പകരം ബ്രാന്‍ഡഡ് അല്ലാത്ത വില കുറഞ്ഞ വസ്തുക്കളും ധാരാളം ഉപയോഗിക്കാവുന്നതാണ്. ഉദാ: ടൈലുകൾ, സാനിറ്ററി ഉപകരണങ്ങൾ, മരം, പെയിന്റ്... ഇത്തരം വസ്തുക്കളെല്ലാംതന്നെ ന്യായമായ വിലയിൽ കിട്ടുന്ന ധാരാളം വിപണികളുണ്ട്.

അടച്ചു തീർക്കാൻ ബുദ്ധിമുട്ടുള്ള എന്നാൽ അടച്ചാൽ തീരാത്ത വലിയ തുകകൾ ലോണെടുത്താൽ വീടും പറമ്പും നമുക്കു നഷ്ടമാകുന്നു. കേരളത്തിലെ പല വീടുകളും ഉടമകൾക്കു നഷ്ടമാകുന്നത് ആർഭാടപൂർണമായ വിവാഹങ്ങള്‍ കാരണവും ധൂർത്തുനിറഞ്ഞ ഇന്റീരിയർ ഡെക്കറേഷൻ ഭ്രമത്താലും ചെലവേറിയ ലാൻഡ് സ്കേപ്പിങ് മൂലവുമാണ്.

പ്രാഞ്ചിയേട്ടൻ സിനിമയിലേതുപോലെ സിമന്റ് മരങ്ങളും സിമന്റ് ശിൽപങ്ങളും ഒരുക്കലും വെള്ളം വരാത്ത ഫൗണ്ടൻ സംവിധാനവും ഒരുക്കിയിട്ടുള്ള വിശാലമായ ഗാർഡൻ ഉൾപ്പെടെയുള്ള വീടുകളാണ് ‘ഫോർ സെയ്ൽ’ പരസ്യങ്ങൾ പത്രങ്ങളിലെ ക്ലാസിഫൈഡ്സിൽ സ്ഥാനം പിടിക്കുന്നത്. വിൽക്കാനിട്ടിരിക്കുന്ന ഇത്തരം ഒരുപാടു വീടുകൾ കണക്കുകൂട്ടലുകളില്ലാത്ത തെറ്റായ കൂട്ടലുകളുടെയും കിഴിക്കലുകളുടെയും ആകെത്തുകയാണ്; ഡിസൈൻ അൺലിമിറ്റഡ്, ഫണ്ട് ലിമിറ്റഡ്!

‘പത്തേമാരി’ സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തെപ്പോലെ, ജീവിതത്തിൽ ആദ്യമായി ലോണെടുത്ത്, അടച്ചു തീർക്കാൻവേണ്ടി മണലാരണ്യങ്ങളിൽ വിയർപ്പൊഴുക്കി, സ്വന്തമായുണ്ടാക്കിയ വീട്ടിൽ സ്വസ്ഥമായി ഉറങ്ങാൻ സാധിക്കാതെ, ലോൺ അടയ്ക്കാൻ വേണ്ടി മാത്രം ജീവിച്ചു മരിക്കണമോ എന്നു വീടു പണിയാനിറങ്ങിത്തിരിക്കുമ്പോള്‍ ഒരു വട്ടം ആലോചിക്കുന്നത് നന്ന്.

കടപ്പാട്

ജയൻ ബിലാത്തിക്കുളം 

നിങ്ങളുടെ സ്വപ്നവീട്

മനോരമ ബുക്സ്

Buy Now- https://subscribe.manoramaonline.com/subscription/books/books-detailed-page.bookscd.SOPNAVED.html

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com