ADVERTISEMENT

വീടുപണി സന്തോഷകരമായി പര്യവസാനിപ്പിച്ചവരുടെ കഥകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ ചില അവസരങ്ങളിൽ വീടുപണി ദുരന്തവും ആകാറുണ്ട്. പുതിയ വീട്ടിൽ മനഃശാന്തിയോടെ ജീവിക്കണോ സമാധാനമില്ലാതെ ജീവിക്കണോ എന്നു തീരുമാനിക്കുന്നത്  വീട്ടുകാർ തന്നെയാണ്. എൻജിനീയറെയും പണിക്കാരെയും കുറ്റമറ്റ രീതിയിൽ തിരഞ്ഞെടുക്കുന്നതു പോലെതന്നെ വീടുപണിയിലെ അനാവശ്യചെലവുകൾ നിയന്ത്രിക്കാനും ബുദ്ധിപൂർവം ഇടപെടാനും വീട്ടുകാർക്കു സാധിച്ചാലേ വീടുപണി വിജയമാകൂ. 

 

1. പണം ധൂർത്തടിക്കരുത്

തന്റെ  സാമ്പത്തികസ്ഥിതി വീട്ടുകാരെ അറിയിക്കാതിരുന്നതിനാൽ വീടുപണി പൂർത്തിയാക്കാൻ കഴിയാതിരുന്ന ഒരാളുടെ കാര്യങ്ങൾ കേൾക്കൂ. അയാൾ ദുബായിൽ ആയിരുന്നതിനാൽ ഭാര്യയായിരുന്നു വീടുപണിയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. മിക്ക വീട്ടമ്മമാർക്കും ഭർത്താവിന് ഗൾഫിൽ എന്താണു പണിയെന്നോ എന്തു വരുമാനമുണ്ടെന്നോ അറിയില്ല. വീടുപണി നടക്കുന്നതിനിടയിൽ, ഇലക്ട്രീഷൻ എല്ലാ മുറികളിലും എസിക്ക് പോയിന്റ് ഇട്ടില്ല എന്ന് ഭാര്യക്ക് പരാതി. നാലുപേർ മാത്രമുള്ള ആ വീട്ടിൽ എന്തിനാണ് നാലു കിടപ്പുമുറികളിലും എസി? പക്ഷേ, അവർ സമ്മതിക്കുന്നില്ല, പൈസ തരുന്നതു ഞങ്ങളല്ലേ എന്നാണവരുടെ വാദം. ഒടുവിൽ എല്ലാ മുറിയിലും എസിക്ക് പ്രൊവിഷനിട്ടു. 

വില കൂടിയ മാർബിളാണ് ഫ്ളോറിങ്ങിനു വേണ്ടി കൊണ്ടുവന്നത്. പക്ഷേ, ഫ്ളോറിങ് നടന്നില്ല, കയ്യിൽ കാശില്ല എന്നതു തന്നെ കാരണം. ഭർത്താവിന് ഒരു ചെറിയ മൊബൈൽ ഷോപ്പിലാണ് ജോലി എന്നറിയാതെയാണ് ഭാര്യ പണം ധൂർത്തടിച്ചിരുന്നത്. ഓരോ പോയിന്റ് കൂടുന്നതിനുമനുസരിച്ച് കണക്‌ഷൻ വ്യത്യാസപ്പെടുമെന്നതും വൈദ്യുതി ബിൽ കൂടൂമെന്നതൊന്നും ഭാര്യ കണക്കിലെടുത്തില്ല. ഇതിൽ തീർച്ചയായും തെറ്റുകാരൻ ഭർത്താവു തന്നെയാണ്. 

ഗുണപാഠം

കയ്യിൽ എന്തു പണമുണ്ട് എന്നറിഞ്ഞശേഷം വേണം വീടിന്റെ വലുപ്പം തീരുമാനിക്കാൻ. സമ്പാദ്യം എത്രയുണ്ട്, എത്ര സ്വർണം പണയം വയ്ക്കാം, എത്ര രൂപ കടമായി അല്ലെങ്കിൽ ലോൺ ആയി ലഭിക്കാൻ സാധ്യതയുണ്ട് എന്ന് കൃത്യമായി കണക്കാക്കണം. ലോണാണെങ്കിലും കടമാണെങ്കിലും അതു തീർക്കാനുള്ള പോംവഴി കൂടി ആലോചിച്ചതിനുശേഷം ബജറ്റ് കണക്കാക്കുന്നതാണ് ഉത്തമം. ഇരുപതുലക്ഷം രൂപ എടുക്കാൻ സാധിക്കുന്ന ഒരാൾ അതായിരിക്കണം ആദ്യമായി എൻജിനീയറോട് പറയേണ്ടത്. ഇന്നത്തെ കണക്കിൽ ഒരു ശരാശരി വീടിനു സ്ക്വയർ ഫീറ്റിന് 2000 മുതൽ 2700 രൂപ വരെ ചെലവു വരാം. അതു കണക്കാക്കി വീടിന്റെ വലുപ്പവും നിർമാണസാമഗ്രികളും നിശ്ചയിച്ചുവയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 

 

2. പണിസ്ഥലത്ത് കണ്ണെത്തണം 

വീടുപണിയുടെ ഓരോ ഘട്ടത്തിലും ഉപദേശിക്കാനും അഭിപ്രായം പറയാനും നിരവധിപേർ ഉണ്ടാകും. എന്നാൽ സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണു വേണ്ടത്. ഹൗസ് വാമിങ് കഴിഞ്ഞതിനുശേഷം ഗോവണി മുഴുവൻ പൊളിച്ചു പണിത ഒരു ഉടമസ്ഥനുണ്ട്. പാലു കാച്ചലിന് വന്ന പലരും ഗോവണി  ഭംഗിയായില്ല എന്ന അഭിപ്രായം പറഞ്ഞുവത്രെ. പിറ്റേന്നു തന്നെ അയാൾ വന്ന് ഗോവണി പൊളിച്ചു പുതിയ ഡിസൈൻ വേണമെന്ന് ആവശ്യപ്പെട്ടു. അതിനെത്തുടർന്ന് അയാൾക്ക് ഒരുപാടു ചെലവുകൾ വന്നു.

592396700

ഗുണപാഠം

പണിസ്ഥലത്ത് വീട്ടുകാരന്റെ സാന്നിധ്യം എപ്പോഴും ഉണ്ടായിരിക്കണം. സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ കഴിയുമെങ്കിൽ ലേബർ  കോൺട്രാക്ട് കൊടുക്കുന്നതുതന്നെയാണ് സാമ്പത്തിക ലാഭവും വീടിന്റെ ഉറപ്പിനു നല്ലതും. പല കടകളിൽ വില അന്വേഷിച്ചതിനുശേഷം വേണം സാധനങ്ങൾ വാങ്ങാൻ. കഴിവതും ബ്രാൻഡഡ് സാധനങ്ങൾ വാങ്ങുന്നതാണു നല്ലത്. ബ്രാൻഡഡിൽത്തന്നെ വില കൂടിയതും കുറഞ്ഞതുമുണ്ടാകും. സ്വന്തം ബജറ്റ് അനുസരിച്ച് ഇവയിൽ അനുയോജ്യമായതു തിരഞ്ഞെടുക്കുക. ഇങ്ങനെ ബജറ്റ് അറിഞ്ഞ് ഗുണമേന്മ കുറയാതെ സാധനങ്ങൾ തിരഞ്ഞെടുക്കാൻ വീട്ടുകാരനേക്കാൾ നല്ലരീതിയിൽ ആർക്കു സാധിക്കും.?

ഒരു ഭിത്തി പൊളിക്കുമ്പോൾ അത് നിർമിക്കാൻ ഉപയോഗിച്ച സാമാഗ്രികൾ എല്ലാം നഷ്ടമാകുകയാണ്, തൊഴിലാളികളുടെ അധ്വാനവും അതിനു നൽകിയ പണവും നഷ്ടം. നിങ്ങൾ നശിപ്പിച്ച നിർമാണസാമഗ്രികൾക്ക് ലോകത്ത് കിടപ്പാടമില്ലാത്ത എത്രയോ ലക്ഷം ആളുകൾ കൂടി അവകാശികളാണെന്ന്  ഓർക്കണം. എല്ലാറ്റിനുമുപരി, ഓരോ ഭിത്തി പൊളിക്കുമ്പോഴും തൊഴിലാളിയുടെ ആത്മവിശ്വാസവും ജോലിയിലുള്ള താൽപര്യവുമാണ് നഷ്ടമാകുന്നത്.

 

3. അഭിപ്രായങ്ങൾ മഴപോലെ 

മറ്റൊരു സുഹൃത്തിന്റെ കഥ രസകരമാണ്. പുതിയ വീട്  പെയിന്റ് ചെയ്യുന്ന സമയത്താണ് അയാളുടെ ചില സുഹൃത്തുക്കൾ വന്നത്. പെയിന്റർ പുട്ടിയും പ്രൈമറും ഇട്ടശേഷം പെയിന്റ് രണ്ടാമത്തെ കോട്ട് അടിക്കുകയാണ്. വീട്ടുകാരന്റെ സുഹൃത്തിന് പെയിൻറിൻറെ നിറം ഇഷ്ടപ്പെട്ടില്ല. ഉടൻ പണി നിർത്തിവയ്ക്കാൻ വീട്ടുകാരന്റെ കല്പന. പകരം ഏതു നിറം വേണം? വീട്ടുകാരൻ സുഹൃത്തിനോടു ചോദിച്ചു. സുഹൃത്ത് ഇഷ്ടപ്പെട്ട ഒരു നിറം പറയുകയും ചെയ്തു. ഈ പറഞ്ഞ നിറം ഈ മുറിയിൽ അടിക്കാൻ എന്തു ചെലവുവരും. വീട്ടുകാരൻ പെയിൻററോട്. പെയിൻറർ ചെലവു കണക്കാക്കി പറഞ്ഞു. 

ഉടനെ വീട്ടുകാരൻ എന്നാൽ ആ പണം എന്റെ ഈ സുഹൃത്തു തരും. അയാളുടെ കയ്യിൽ നിന്നു പൈസ വാങ്ങി ആ നിറം വാങ്ങി അടിക്കണം. പിന്നീട് ആ സുഹൃത്ത് ഒരു സ്ഥലത്തും അഭിപ്രായം പറഞ്ഞിട്ടുണ്ടാകില്ല. 

ഗുണപാഠം

വീടുവയ്ക്കാൻ വരുന്ന പലരും പറയുന്ന ഒരു വാചകമുണ്ട് ഞങ്ങളുടെ വീടുപോലെ മികച്ചത് ആ പ്രദേശത്ത് ഉണ്ടാകരുത്. അടുത്ത വീട്ടുകാരന്റേത് ഒരുപക്ഷേ, കൊട്ടാരസദൃശമായ വീടായിരിക്കും. അത് അയാളുടെ സമ്പാദ്യത്തിന്റെ പത്തിലൊന്നു മാത്രം തുക മുടക്കിയായിരിക്കും നിർമിച്ചിട്ടുണ്ടാകുക. ഒരു സാധാരണക്കാരൻ അതുപോലൊന്ന് വേണമെന്ന് ആഗ്രഹിച്ചാൽ നഷ്ടപ്പെടുക മനസ്സമാധാനമായിരിക്കും. 

മറ്റൊരു പ്രധാന കാര്യം സ്വന്തം വരുമാനത്തെക്കുറിച്ചും വീടുനിർമാണത്തിനു നീക്കിവയ്ക്കാവുന്ന  തുകയെക്കുറിച്ചും വീട്ടുകാരെ അറിയിക്കുക എന്നതാണ്. പലരും  പല അഭിപ്രായവും പറഞ്ഞെന്നു വരും. പക്ഷേ, വീടുപണി വീട്ടുകാരന്റെ കയ്യിൽ നിന്നു വഴുതിപ്പോകരുത്. അതിനുവേണ്ടത് തുടക്കം മുതൽ വ്യക്തമായ ആസൂത്രണം ഉണ്ടായിരിക്കുക എന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com