കേരളത്തിന്റെ പുനർനിർമാണത്തിന് സന്തോഷ വീടുകളുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ
Mail This Article
മലയാളിയുടെ ഏറ്റവും വലിയ സ്വപ്നവും സാക്ഷാത്കാരവുമാണ് സ്വന്തമായി ഒരു വീട്. കേരളം നേരിട്ട പ്രളയം തകർത്തു കളഞ്ഞത് ഒരുപാട് സാധാരണക്കാരുടെ വീടുകളും ഭവനസ്വപ്നങ്ങളുമായിരുന്നു.അങ്ങനെ ദുഃഖവീടുകൾ കേരളത്തിൽ നിറഞ്ഞ സമയത്താണ് കരുതലിന്റെ കൈത്താങ്ങുമായി കേരളത്തിന്റെ സ്വന്തം ജ്വല്ലറി, ബിസിനസ് ഗ്രൂപ്പായ ജോയ്ആലുക്കാസ് രംഗത്തെത്തുന്നത്.
കേരളസർക്കാരുമായി കൈകോർത്ത് കേരളത്തിന്റെ പുനർനിർമാണത്തിന് കരുത്തേകുകയാണ് ജോയ് ഹോംസ് എന്ന സംരംഭം. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും വീടു നഷ്ടപ്പെട്ട അല്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 250 ലേറെ പേരെ തിരഞ്ഞെടുത്ത് വീടു നിർമിച്ചു നൽകാൻ ജോയ്ആലുക്കാസിന്റെ ജീവകാരുണ്യ സംഘടനയായ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് അർഹരായ വ്യക്തികളെ കണ്ടെത്തിയത്.
'ജോയ് ഹോംസ്' അഥവാ സന്തോഷവീടുകൾ എന്ന പേരിൽ, 15 കോടി രൂപ മുതല്‍ മുടക്കിൽ ആരംഭിച്ച നിർമാണയജ്ഞത്തിലൂടെ, ചുരുങ്ങിയ സമയം കൊണ്ട് പകുതിയിലേറെ പേർക്ക് സന്തോഷത്തിന്റെ താക്കോൽ കൈമാറാൻ കഴിഞ്ഞു. കുറച്ചു മാസങ്ങൾക്കുള്ളിൽ ബാക്കിയുള്ളവർക്കും തങ്ങളുടെ സന്തോഷവീടുകളിലേക്ക് പ്രവേശിക്കാനാകും. വിദഗ്ദ്ധരായ ആർക്കിടെക്ടുകളുടെ രൂപകൽപനയിൽ പരിസ്ഥിതിക്ക് അനുയോജ്യമായാണ് സന്തോഷവീടുകൾ ഉയർന്നുകൊണ്ടിരിക്കുന്നത്.
ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസും ഭാര്യ ജോളി ആലുക്കാസും ഓരോ സന്തോഷവീടുകളുടെയും രൂപകൽപനയിലും നിർമിതിയിലും സവിശേഷ ശ്രദ്ധ നൽകിയിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് സൗകര്യങ്ങളുള്ള വീട് ഒരുക്കുന്നതിൽ ഇത് സഹായകരമായി.
ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്റർ പി.പി ജോസിന്റെ മേൽനോട്ടത്തിലാണ് സന്തോഷവീടുകൾ ഒരുങ്ങുന്നത്. ജനങ്ങൾ തങ്ങളിൽ അർപ്പിച്ച സ്നേഹവും വിശ്വാസമാണ്, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ തിരിച്ചു നൽകാൻ ശ്രമിക്കുന്നത് എന്ന് പദ്ധതിയുടെ സാരഥികൾ പറയുന്നു.
പ്രളയത്തില്‍ സമ്പാദ്യങ്ങളെല്ലാം നഷ്ടമായ ചെന്നിത്തല സ്വദേശിനി ദേവകി, അങ്കമാലി ഐരൂര്‍ സ്വദേശി ഭാസ്കരന്‍, കോലഴി സ്വദേശിനി രമണി, ചാലക്കുടി സ്വദേശിനി സരിത എന്നിങ്ങനെ സന്തോഷവീടുകളിലേക്ക് പ്രവേശിച്ചവരുടെ പട്ടിക നീളുന്നു.
ആഭരണ, ഫാഷൻ, റിയൽ എസ്റ്റേറ്റ് രംഗത്ത് പതിറ്റാണ്ടുകളായി വിശ്വസ്തതയുടെ പര്യായമാണ് ജോയ്ആലുക്കാസ്.
ഭവനനിർമ്മാണം, ആതുരസേവനം, വിദ്യാഭ്യാസ സഹായം തുടങ്ങിയ മേഖലകളിലെല്ലാം മികച്ച മാതൃകയാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളിലൂടെ നിറവേറ്റുന്നത്. പ്രഖ്യാപിച്ച 250 ജോയ് ഹോംസിൽ 65 എണ്ണത്തിന്റെ നിർമാണം പൂർത്തീകരിച്ച് താക്കോൽ കൈമാറാൻ സാധിച്ചു. ബാക്കി വീടുകൾ അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിൽ നിന്നും നിറഞ്ഞ പ്രോത്സാഹനവും ആദരവുമാണ് ഈ പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.