ADVERTISEMENT

മുംബൈയിൽ 100 വർഷത്തോളം പഴക്കമുള്ള ബഹുനിലക്കെട്ടിടം തകർന്നു ജീവഹാനി സംഭവിച്ചതിന്റെ പശ്ചാത്തലത്തിൽ യുഎൻ ദുരന്ത ലഘൂകരണവിഭാഗം മേധാവി മുരളി തുമ്മാരുകുടി എഴുതിയ ഫെയ്സ്ബുക് കുറിപ്പ് കേരളത്തിന്റെ സാഹചര്യത്തിലും പ്രസക്തമാകുന്നു. കുറിപ്പ് വായിക്കാം...

ഇന്ന് മുംബൈയിൽ ഒരു കെട്ടിടം കൂടി തകർന്നു വീണു. ഓരോ മഴക്കാലത്തും മുംബൈയിൽ ഒന്നോ അതിലധികമോ ഫ്ലാറ്റുകൾ തകർന്നുവീഴും. പത്തോ അതിലധികമോ ആളുകൾക്ക് ജീവഹാനി സംഭവിക്കും. നിങ്ങൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ? ഇതിനി കൂടിവരികയേയുള്ളു. മുംബൈയിൽ മാത്രമല്ല, ചെന്നെയിലും ഡൽഹിയിലും കൊച്ചിയിലും കേരളത്തിലൊട്ടാകെയും ഇത് സംഭവ്യമാണ്. ഇന്ത്യയിൽ ആദ്യമായി ഫ്ലാറ്റുകൾ തലപൊക്കിയത് മുംബൈയിലാണ്. അതുകൊണ്ടാണ് അവിടുത്തെ ഫ്ലാറ്റുകൾ ആദ്യം വീഴുന്നത്. ഇന്ന് ഞാൻ നാളെ നീ!

ഒരു സിവിൽ എൻജിനീയർ ആയിട്ടാണ് പഠനം തുടങ്ങിയത് എന്ന് പറഞ്ഞല്ലോ. റോഡും പാലവും റെയിലും കെട്ടിടവും ഒക്കെ നിർമ്മിക്കുന്ന ജോലിയാണത്. നന്നായി പഠിപ്പിക്കുകയും ചെയ്തു.

പക്ഷേ ഈ നിർമിച്ചു വയ്ക്കുന്ന പാലവും കെട്ടിടവും ഒക്കെ ഒരു കാലത്ത് പൊളിക്കേണ്ടി വരുമോ ?, വന്നാൽ അതെങ്ങനെ ചെയ്യാം ?, ഒരു കാലത്ത് പൊളിക്കണം എന്ന് കരുതി നിർമ്മിക്കുന്ന കാലത്തേ എന്തെങ്കിലും കരുതൽ എടുക്കേണ്ടതുണ്ടോ എന്നൊന്നും ആരും പഠിപ്പിച്ചില്ല. ഇപ്പോൾ പഠിപ്പിക്കുന്നതും ഇല്ല. കാരണം നമ്മൾ നിർമ്മിക്കുന്ന വീടുകൾ ഒക്കെ എല്ലാക്കാലത്തേക്കും നിലനിൽക്കും എന്നാണ് നിർമ്മിക്കുന്ന കാലത്ത് നമ്മൾ ചിന്തിക്കുന്നത്. ഇത് ശരിയല്ല.

ഇപ്പോൾ കേരളത്തിലുള്ള കെട്ടിടങ്ങളിൽ ബഹുഭൂരിപക്ഷവും ഇരുപതാം നൂറ്റാണ്ടിലുണ്ടാക്കിയതാണ്. ചെങ്കല്ലിലും മരത്തിലും ഉണ്ടാക്കിയ വീടുകൾ മിക്കതും ഇല്ലാതായിക്കഴിഞ്ഞു. ഇന്നു നമ്മൾ കോൺക്രീറ്റിലും ഇഷ്ടികയിലും പണിതതും മാറിവരും, സംശയം വേണ്ട.

ഇവിടെയാണ് ഫ്ലാറ്റുകൾ നമുക്ക് പണിതരുന്നത്. നമ്മൾ ഒറ്റക്കുള്ള വീട് പണിയുമ്പോൾ എപ്പോൾ വേണമെങ്കിലും നമുക്കത് പൊളിക്കാം. പക്ഷെ ഫ്ലാറ്റ് ആകുമ്പോൾ എല്ലാവരുടെയും സമ്മതം വേണം. സാധാരണഗതിയിൽ ആളുകൾ ഫ്ലാറ്റിലേക്ക് താമസം മാറുമ്പോൾ ഏതാണ്ട് ഒരേ സാമ്പത്തികസ്ഥിതിയിൽ ഉള്ളവരാണ് എല്ലാ ഫ്‌ളാറ്റുകളിലും. എന്നാൽ തലമുറ മാറിവരുന്നതോടെ (മുപ്പത് വർഷത്തിൽ) കാര്യങ്ങൾ മാറിമറിയും. ഫ്ലാറ്റിൽ താമസിക്കുന്നവരുടെ സാമ്പത്തികസ്ഥിതി ഉയരും, ചിലരുടേത് താഴും. കൂടുതൽ സമ്പാദ്യമുള്ളവർ പുതിയ ഫ്ളാറ്റിലേക്കോ വില്ലയിലേക്കോ താമസം മാറും. സാമ്പത്തിക സ്ഥിതി കുറഞ്ഞ പുതിയ താമസക്കാർ വരും. അതേസമയം ഫ്ലാറ്റിന്റെ അറ്റകുറ്റപ്പണികൾ തീരുമാനിക്കുന്നത് ഫ്ളാറ്റിലെ ഏറ്റവും വരുമാനം കുറഞ്ഞ ആളെക്കൂടി കണക്കിലെടുത്തായിരിക്കും. അതോടെ അറ്റകുറ്റപ്പണികൾ മോശമായി വരും. ഫ്ലാറ്റിന്റെ വില പിന്നെയും കുറയും. സുരക്ഷ അവതാളത്തിലാകും. മറ്റു നാടുകളിൽ ഇടക്കിടക്ക് ബിൽഡിങ് ഇൻസ്‌പെക്ടർ ഒക്കെ വന്നു നോക്കി സുരക്ഷിതം അല്ലെങ്കിൽ ആളുകളെ ഒഴിപ്പിക്കുന്ന പരിപാടി ഒക്കെ ഉണ്ട്. നമ്മുടെ നാട്ടിൽ ഒരിക്കൽ കെട്ടിടം പണിതാൽ പിന്നെ ഇന്സ്പെക്ഷനും ഇല്ല ഇൻസ്പെക്ടറും ഇല്ല.

ഇന്ത്യയിലെ പ്രത്യേകസാഹചര്യത്തിൽ രണ്ടു കുഴപ്പങ്ങൾ കൂടിയുണ്ട്. മുംബൈയിൽ ഇപ്പോൾത്തന്നെ മധ്യവർഗ്ഗത്തിന് ഫ്ലാറ്റ് കൈയിൽ ഒതുങ്ങാതായി. അപ്പോൾ ഒരു ഫ്ളാറ്റിനെ മക്കൾക്കായി മുറിച്ച് രണ്ടാക്കാൻ നോക്കും. അതല്ലെങ്കിൽ പകുതി ഭാഗം വാടകക്ക് കൊടുക്കാൻ പാകത്തിനാകും. അങ്ങനെ ഒറിജിനൽ പ്ലാനിൽ ഇല്ലാത്ത അനധികൃത നിർമ്മാണം നടക്കും. അതും പോരാഞ്ഞിട്ട് സമ്പത്തുണ്ടാകാനോ മറ്റ് വിഷമങ്ങൾ മാറാനോ ഫ്ലാറ്റുകൾ വാസ്തുക്കാരനെ വിളിച്ചുകാണിക്കാനും മതി. അയാൾ ആകുന്ന പോലെ പോലെ ഫ്ലാറ്റിന്റെ ചുമർ തൊട്ട് ബാൽക്കണി വരെ കുത്തിപ്പൊളിപ്പിക്കും. ഇക്കാര്യത്തിൽ രണ്ടിലും എൻജിനീയർമാർ ഒന്നും ഉണ്ടാവില്ല, തോന്നിയ പോലെ ആണ് കൂട്ടലും കുറക്കലും ഒക്കെ. നമ്മളൊക്കെ അയൽക്കാരന്റെ കാര്യത്തിൽ ഇടപെടാത്തതിനാൽ ഒറിജിനൽ ഡിസൈനിൽനിന്നും ഫ്ലാറ്റ് മാറും. അങ്ങനെയങ്ങനെഅറ്റകുറ്റ പണികൾ ചെയ്യാതെയും അനാവശ്യപ്പണി ചെയ്തും ഫ്‌ളാറ്റുകളുടെ സ്ട്രക്ച്ചറൽ ഇന്റഗ്രിറ്റി നഷ്ടപ്പെടും, ഒരുദിവസം തലകുത്തി വീഴുകയും ചെയ്യും, അധികപ്പണി കാണിച്ചവരും അല്ലാത്തവരും ഒക്കെ അടിയിലാകും. രണ്ടു ദിവസം പത്ര വാർത്ത, തീർന്നു.

ഒരു പത്തോ പതിനഞ്ചോ വർഷം കൂടി കഴിഞ്ഞാൽ ഇതൊക്കെ നാട്ടിലും സാധാരണം ആകും. അതില്ലാതാവണം എങ്കിൽ ഇപ്പോൾ തന്നെ പഴയ കെട്ടിടങ്ങൾ സ്ഥിരമായി പരിശോധിക്കാൻ ഉള്ള സംവിധാനം ഉണ്ടാകണം. സുരക്ഷിതം അല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചു കളയാൻ വകുപ്പുണ്ടാകണം. പത്തോ ഇരുപതോ തൊഴിലാളികൾ രണ്ടു വടവും ഒരു ജെ സി ബി യും ആയി ആഞ്ഞു വലിച്ചാണ് ഇപ്പോൾ നാട്ടിൽ കെട്ടിടങ്ങൾ പൊളിക്കുന്നത്. പതിവ് പോലെ അത് കണ്ടു നിൽക്കാൻ നൂറു പേർ ചുറ്റും.

എംജി റോഡിൽ പത്തു നിലയുള്ള കെട്ടിടം എങ്ങനെ പൊളിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ ?. ഇപ്പോൾ രണ്ടു നിലക്കെട്ടിടങ്ങൾ പോലും പൊളിക്കുമ്പോൾ അപകടവും മരണവും പതിവാണ്. നാല്പത് നിലയുള്ള കെട്ടിടം പൊളിക്കാൻ ഇപ്പോഴത്തെ സാങ്കേതിക വിദ്യ പോരാ. അത് കൊണ്ട് തന്നെ കെട്ടിടം നിർമ്മിക്കുന്ന എൻജിനീയറിങ് പോലെ കെട്ടിടം പൊളിക്കുന്ന എഞ്ചിനീയറിങ്ങും നമ്മുടെ കുട്ടികൾ പഠിക്കേണ്ടി ഇരിക്കുന്നു. കെട്ടിടത്തിന് സ്ഥലം കാണുമ്പോഴും നിർമ്മിക്കുമ്പോഴും നിർമ്മാണ വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോഴും ഈ കെട്ടിടം ഒരു കാലത്ത് പൊളിക്കേണ്ടി വരും എന്ന ചിന്ത ഉണ്ടായാൽ കൂടുതൽ നന്നായി.

ഈ പറഞ്ഞതൊക്കെ "മുൻപെവിടെയോ കേട്ടിട്ടുണ്ടല്ലോ" എന്നാണെങ്കിൽ സംശയം വേണ്ട. രണ്ടു വർഷം മുൻപും ഇതുപോലെ മുംബൈയിൽ കെട്ടിടം തകർന്നിരുന്നു, അന്നെഴുതിയതാണ്. അതിൽ പിന്നെ ഡൽഹിയിലും ഇതുണ്ടായി. ഇനി നാളെ കേരളത്തിൽ വീഴുമ്പോഴും മറ്റൊന്നും പുതിയതായി പറയാനില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com