ADVERTISEMENT

തുടർച്ചയായ രണ്ടാം തവണയും പ്രളയം വീട്ടിൽ ക്ഷണിക്കാത്ത അതിഥിയായി എത്തിയതിന്റെ വിഷമത്തിലാണ് കേരളത്തിന്റെ കറുത്ത മുത്തായ ഐ എം വിജയൻ. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ വീട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ് വിജയനും കുടുംബവും. വിജയൻ തന്റെ പ്രളയ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു..

 

ദുഃസ്വപ്നം പോലെ കഴിഞ്ഞ പ്രളയം...

തൃശൂർ ചെമ്പൂക്കാവിനു സമീപം ചേറൂരിലാണ് വീട്. 24 വർഷങ്ങൾക്കു മുൻപ് ഞാൻ സ്വന്തമായി നിർമിച്ച വീടാണ്. സമീപത്തു കൂടി പുഴ ഒഴുകുന്നുണ്ട്. മുൻപും മഴക്കാലത്ത് റോഡിൽ വെള്ളം കയറിയിട്ടുണ്ടെങ്കിലും വീടുകളിൽ എത്തിയിരുന്നില്ല.അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ റോഡ് വരെ വെള്ളമെത്തിയെങ്കിലും ആദ്യം കാര്യമായി എടുത്തില്ല. പക്ഷേ അടുത്ത ദിവസം പുലർച്ചെ മൂന്നുമണിയോടെ വീട്ടിലേക്ക് വെള്ളം ഇരച്ചുകയറാൻ തുടങ്ങി. സാധനങ്ങളോ കാറോ മാറ്റാൻ പോലും സാവകാശം കിട്ടിയിട്ടില്ല. ഞങ്ങൾ പെട്ടെന്നുതന്നെ പോലീസ് ക്വാർട്ടേഴ്‌സിലേക്ക് താമസം മാറ്റി. പിന്നീട് വീടിന്റെ മുക്കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങി.

വെള്ളമിറങ്ങി തിരികെയെത്തിയപ്പോഴുള്ള അവസ്ഥയായിരുന്നു പരിതാപകരം. ഫർണിച്ചറുകളും കാറുമെല്ലാം ചെളി കയറി നശിച്ചു. ദിവസങ്ങൾ എടുത്താണ് ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തത്. അതിന്റെ ദുർഗന്ധം പോകാൻ പിന്നെയും ദിവസങ്ങളെടുത്തു. 

 

വില്ലനായി വീണ്ടും മഴ..

പ്രളയത്തിന്റെ ഒരു വർഷത്തിനുശേഷം ശുഭപ്രതീക്ഷകളോടെ ഒരു ഓണം വരവേൽക്കാൻ ഇരുന്നപ്പോഴാണ് പിന്നെയും മഴയുടെ വരവ്.  കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് വീണ്ടും വീടിനുള്ളിലേക്ക് വെള്ളം കയറിവന്നത്. കഴിഞ്ഞ പ്രളയത്തിന്റെ ഓർമ ഉള്ളതുകൊണ്ട്, വെള്ളം പൊങ്ങാൻ തുടങ്ങിയപ്പോൾത്തന്നെ ഫർണിച്ചറുകളും മറ്റും മുകൾനിലയിലേക്ക് മാറ്റി. കാർ ഉയർന്ന സ്ഥലത്തേക്ക് മാറ്റിയിട്ടു. അത്യാവശ്യ സാധനങ്ങൾ കയ്യിലെടുത്ത് ഭാര്യയെയും മക്കളെയും കൂട്ടി വീട് പൂട്ടിയിറങ്ങി. ഇപ്പോൾ ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. ഇപ്പോൾ മഴ കുറഞ്ഞു. വെള്ളം ഇറങ്ങിത്തുടങ്ങി. കഴിഞ്ഞ ദിവസം വീട്ടിൽ പോയി നോക്കിയിരുന്നു. അകത്ത് ചെറുതായി വെള്ളം കയറിയിട്ടുണ്ട്. നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാകരുതേ എന്നാണ് പ്രാർത്ഥന. ഭാര്യ രാഖി. മൂത്ത മകൾ അർച്ചന കോഴിക്കോട്ടാണ്. ഇളയ മക്കൾ ആരോമലും അഭിരാമിയുമാണ് ഒപ്പമുള്ളത്. 

 

നേരിടാം ഒറ്റക്കെട്ടായി.. 

തേക്കാത്ത ചുവരുകളും ചാണകം മെഴുകിയ തറയുമുള്ള ഓലക്കുടിലിലായിരുന്നു ജീവിതത്തിന്റെ തുടക്കകാലം ചെലവഴിച്ചത്. അന്നൊക്കെ കെട്ടുറപ്പുള്ള ഒരു വീട് ഏറ്റവും വലിയ സ്വപ്നമായിരുന്നു. പിന്നീട് ഫുട്‍ബോൾ കളിക്കാരനായശേഷവും ജോലിയിൽനിന്നുമൊക്കെ സമ്പാദിച്ച തുക കൊണ്ടാണ് ഈ വീടുവച്ചത്. അതുകൊണ്ടുതന്നെ വൈകാരികമായ ഒരടുപ്പമുണ്ട് ഈ വീടിനോട്. കഷ്ടപ്പെട്ടു വളർന്നത് കൊണ്ട് കിടപ്പാടം നഷ്ടപ്പെടുമ്പോൾ മനുഷ്യർക്കുണ്ടാകുന്ന വേദന എനിക്ക് മനസ്സിലാകും. എനിക്ക് ആകുംവിധം സഹായങ്ങൾ ചെയ്യാൻ ശ്രമിക്കാറുണ്ട്.

മഹാപ്രളയത്തിന്റെ അത്ര ആഘാതം ഇത്തവണയില്ലെങ്കിലും വയനാട്ടിലെയും നിലമ്പൂരെയും സ്ഥിതി വളരെ രൂക്ഷമാണ്. താരതമ്യേന തൃശൂരിലെ സ്ഥിതി അത്ര രൂക്ഷമല്ല. കഴിഞ്ഞ വർഷം ഒറ്റക്കെട്ടായി പ്രളയത്തെ നേരിട്ട മാതൃക ഇത്തവണയും മലയാളികൾ കൈവിടാതെ നോക്കണം എന്നാണ് എന്റെ അഭ്യർഥന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com