മണ്ണിടിച്ചിലിനെയും പേമാരിയെയും തോൽപിച്ച് പൊയ്ക്കാൽ വീടുകൾ; ചെലവ് 8 ലക്ഷത്തിൽ താഴെ
Mail This Article
ഇത്തവണത്തെ കനത്ത മഴയിലും ഉരുൾപൊട്ടലിലും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. നിരവധി വീടുകൾ തകർന്നടിഞ്ഞു. എന്നാൽ കഴിഞ്ഞ വർഷത്തെ ദുരന്തത്തിൽ നിന്നും പാഠമുൾക്കൊണ്ട് പ്രീഫാബ് ശൈലിയിൽ നിർമിച്ച പൊയ്ക്കാൽ വീടുകൾ ഇത്തവണത്തെ പ്രകൃതിക്ഷോഭത്തെ ഫലപ്രദമായി പ്രതിരോധിച്ചിരിക്കുകയാണ്.
ആഴത്തിൽ പൈലിങ് ചെയ്‌തത് ഭൂനിരപ്പിൽ നിന്നും നാലടിയോളം ഉയരത്തിലാണ് ഇത്തരം വീടുകളുടെ അടിത്തറ വരുന്നത്. അതിനാൽ ഇത്തവണ മണ്ണിടിച്ചിലും പ്രളയവും ഉണ്ടായ സ്ഥലങ്ങളിൽ മണ്ണും വെള്ളവും വീടിനു ക്ഷതമേല്പിക്കാതെ അടിയിലൂടെ ഒഴുകി പോവുകയുണ്ടായി.
കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം വയനാട്ടിലെ പൊഴുതന പഞ്ചായത്തിലാണ് ഉർവി ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ തണൽ എന്ന സന്നദ്ധ സംഘടന ഇത്തരത്തിലുള്ള ആദ്യ ഘട്ട വീടുകൾ നിർമിച്ചത്. പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് കേവലം രണ്ടാഴ്ച കൊണ്ട് നിർമിച്ച ഈ വീടിന്റെ നിർമാണച്ചെലവ് ആറര ലക്ഷം രൂപ മാത്രമാണ്! 560 ചതുരശ്രയടി വിസ്‌തീർണമുള്ള വീട്ടിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം, കിച്ചൻ, ഹാൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
ആഴത്തിൽ പൈലിങ് നടത്തി, വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് പൊതിഞ്ഞു ജിഐ തൂണുകൾ നാട്ടുകയാണ് ആദ്യ ഘട്ടം.
വീടിന്റെ ചട്ടക്കൂട് മുഴുവൻ ജിഐ ഫ്രയിമുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
ഇതിൽ ഫൈബർ സിമന്റ് ബോർഡുകൾ ഘടിപ്പിക്കുന്ന റാപിഡ് കൺസ്ട്രക്ഷൻ രീതിയാണ് ഇവിടെ അവലംബിച്ചത്. കുറച്ചു പണിക്കാരെക്കൊണ്ട് വളരെ വേഗത്തിൽ കൂടുതൽ വീടുകൾ പണിയാം എന്നതാണ് ഇതിന്റെ ഹൈലൈറ്റ്.
ഫൈബർ സിമന്റ് ബോർഡാണ് ഭിത്തികൾക്ക് ഉപയോഗിച്ചത്. ഭാരം കുറവ്, ഈർപ്പത്തെ പ്രതിരോധിക്കുന്നു എന്നീ ഗുണങ്ങളുമുണ്ട് ഇതിന്. ഏതെങ്കിലും കാരണവശാൽ വീട് തകർന്നു വീണാലും അകത്തുള്ളവർക്ക് ജീവഹാനി സംഭവിക്കാനുള്ള സാധ്യതയും വിരളമാണ് എന്നത് ഫൈബർ സിമന്റ് ബോർഡുകളുടെ സാംഗത്യം വർധിപ്പിക്കുന്നു.