ഗ്യാസ് സിലിണ്ടർ ലാഭം! വീട്ടിൽ സ്വന്തമായി ബയോഗ്യാസ് പ്ലാന്റ് നിർമിച്ച് ഈ ദമ്പതികൾ
Mail This Article
ക്ഷിതിജി കുമാര്‍ എന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ ഒരല്‍പം വ്യത്യസ്തനാണ്. മധ്യപ്രദേശിലെ സാഗറില്‍ സര്‍ക്കാര്‍ വക ബംഗ്ലാവിലാണ് ഇദ്ദേഹത്തിന്റെ താമസം. ക്ഷിതിജിയും ഭാര്യ നീലം കുമാരിയും കഴിയുന്ന വീട്ടില്‍ ഒരിക്കലും എല്‍പിജി സിലണ്ടര്‍ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. കാരണം സ്വന്തമായി വികസിപ്പിച്ച 'ബയോഡൈജസ്റ്റര്‍' കൊണ്ടാണ് ഇവരുടെ വീട്ടില്‍ അടുക്കളഇന്ധനം നിര്‍മ്മിക്കുന്നത്.
കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും കൂടിക്കൂടി വരുമ്പോള്‍ തങ്ങളെ കൊണ്ട് സാധിക്കുന്ന തരത്തില്‍ ചില മാറ്റങ്ങള്‍ക്ക് തുടക്കമിടുകയാണ് ഈ ദമ്പതികള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചില ജൈവകര്‍ഷകരില്‍ നിന്നും ലഭിച്ച ആശയങ്ങള്‍ ചേര്‍ത്താണ് ഇവര്‍ ഇത്തരത്തില്‍ ചിന്തിച്ചത്. സാധാരണ ബയോഗ്യാസ് പ്ലാന്റ് പോലെയല്ല ഇവരുടെ പ്ലാന്റ്. ഒരേസമയം ബയോഗ്യാസ്, വെര്‍മികമ്പോസ്റ്റ് യൂണിറ്റുകളായി ഇത് പ്രവര്‍ത്തിക്കും.
ഒരുവര്‍ഷം 200 ക്വിന്റൽ വെര്‍മികമ്പോസ്റ്റും, 2,000 ലിറ്റര്‍ വെര്‍മിവാഷും ഇവിടെ നിന്നും ഇവര്‍ക്ക് ലഭിക്കും. ഇതില്‍ 150 ക്വിന്റൽ വെര്‍മികമ്പോസ്റ്റ് ഇവര്‍ വനംവകുപ്പിന് ഫ്രീയായി നല്‍കുന്നുമുണ്ട്. സാഗറില്‍ ചാര്‍ജ് എടുത്ത കാലം മുതല്‍ വീടിനു ചുറ്റും ഇവർ പച്ചക്കറിത്തോട്ടം നട്ടുവളര്‍ത്തിയിരുന്നു. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ തോട്ടം വികസിപ്പിക്കാന്‍ സാധിച്ചതോടെ മണ്ണിന്റെ ഗുണമേന്മ വര്‍ധിച്ചു. പണ്ട് ഇവിടെയൊരു പൂമ്പാറ്റ പോലും വരില്ലായിരുന്നു എന്ന് നീലം കുമാരി ഓര്‍ക്കുന്നു. എന്നാല്‍ തോട്ടം വളര്‍ന്നതോടെ എല്ലാം മാറി. ഇപ്പോള്‍ പത്തോളം തരം പൂമ്പാറ്റകള്‍ ഇവിടെ നിത്യസന്ദർശകരാണ്.. കിളികളും ധാരാളം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയതിനാല്‍ അടിക്കടി ട്രാന്‍സ്ഫര്‍ പതിവാണ് എന്നാല്‍ എവിടെ പോയാലും താന്‍ ഈ പ്രവൃത്തി തുടരുമെന്ന് ക്ഷിതിജി കുമാര്‍ ഉറപ്പിച്ചു പറയുന്നു.