ADVERTISEMENT

‘‘സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ ‍ഞങ്ങളുടെ ദയനീയ അവസ്ഥ കണ്ട് വീടു തരാൻ തയാറായ പാൻ ബഹ്റൈൻ സംഘടനയ്ക്കു നൂറു നന്ദി. ഞങ്ങൾക്കു തരുന്ന വീട് ഞങ്ങളേക്കാൾ ദയനീയമായ കുടുംബത്തിനു നൽകണമെന്ന് അപേക്ഷിക്കുകയാണ്. സരിഗയും 2 പെൺകുട്ടികളും ഭർത്താവിന്റെ അച്ഛനുമുള്ള കുടുംബത്തിന്. സരിഗയുടെ ഭർത്താവ് കാൻസർ ബാധിച്ചാണു മരിച്ചത്. വളരെ ദയനീയമായിട്ടാണ് അവരുടെ താമസം. ഞങ്ങൾ താമസിക്കുന്ന വീടിനു സമീപത്തു താമസിച്ചിരുന്ന അവരെ വാടക കൊടുക്കാൻ നിവൃത്തിയില്ലാത്തതിനാൽ വീട്ടുടമ ഇറക്കിവിടുകയായിരുന്നു. എനിക്ക് 2 ആൺകുട്ടികളാണ്. അവരെയും കൊണ്ട് എനിക്ക് എവിടെയും കിടന്നുറങ്ങാം. അതുപോലെയല്ല അവർ. വീട് അവർക്കു കൊടുക്കണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്...’’

പാൻ ബഹ്റൈൻ സംഘടനയുടെ ഭാരവാഹിക്കു തുറവൂർ ഫ്രണ്ട്സ് കോളനി പള്ളിത്താഴത്ത് ഗ്രേസി ഡൊമിനിക് വാട്‌സാപ്പിൽ  അയച്ച ശബ്ദ സന്ദേശമാണിത്. സംഘടന സൗജന്യമായി നിർമിച്ചു നൽകിയ വീട് മറ്റൊരു കുടുംബത്തിനു നൽകണമെന്ന് ആവശ്യപ്പെട്ട് നന്മയുടെ പൂമരമാവുകയാണു ഗ്രേസിയും കുടുംബവും. സ്വന്തമായൊരു വീടെന്ന സ്വപ്നത്തിനപ്പുറം സഹജീവിയുടെ ദു:ഖത്തിൽ ഹൃദയം ചേർക്കുകയാണിവർ.

ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക സംഘടനയായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി, നെടുമ്പാശേരി (പാൻ ബഹ്റൈൻ) ആണു സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഗ്രേസിക്കു വീടു നൽകാൻ തീരുമാനിച്ചത്. അപകടത്തിൽ പരുക്കേറ്റ ഗ്രേസിയുടെ മകൻ നിമലിനു ശസ്ത്രക്രിയ നടത്താൻ പണമില്ലെന്ന് അറിയിച്ചുള്ള വിഡിയോ ശ്രദ്ധയിൽപെട്ടാണ് പാൻ ബഹ്റൈൻ സംഘടന ഗ്രേസിക്കു വീടു നൽകാൻ തീരുമാനിച്ചത്. ഗ്രേസിയുടെയും കുടുംബത്തിന്റെയും ആഗ്രഹപ്രകാരം സംഘടന തുറവൂർ സ്വദേശിയായ സരിഗയ്ക്കും കുടുംബത്തിനും വീടിന്റെ താക്കോൽ കൈമാറും. 

new-house
പാൻ ബഹ്റൈൻ സംഘടന ഗ്രേസിക്കു നൽകാൻ നിർമിച്ച വീട്

സരിഗയെ ഗ്രേസി ഇതുവരെ കണ്ടിട്ടില്ല. ഗ്രേസി താമസിക്കുന്നതിനു സമീപം മുൻപെങ്ങോ താമസിച്ചവരാണു സരിഗയും കുടുംബവും. വാടക കൊടുക്കാനില്ലാത്തതിനാൽ സരിഗയെ വീട്ടുടമ ഇറക്കിവിട്ട സംഭവം മറ്റുള്ളവർ പറഞ്ഞാണ് ഗ്രേസി അറിഞ്ഞത്. ആലുവ അശോകപുരത്ത് ഡ്രൈവിങ് സ്കൂളിലെ ഓഫിസ് ജീവനക്കാരിയായ ഗ്രേസി നേരത്തെ താമസിച്ചിരുന്നത് ആലുവ ചുണങ്ങുംവേലിയിലെ ‘40 വീട് എലിസബത്ത് പാർക്കി’ലാണ്. വീടു താമസയോഗ്യമല്ലാതായപ്പോഴാണു തുറവൂരിലെ ഫ്രണ്ട്സ് കോളനിയിലേക്കു വന്നത്. ഓട്ടോറിക്ഷ ഡ്രൈവിങ് പഠിക്കാൻ ഡ്രൈവിങ് സ്കൂളിലെത്തിയ ലിസി ജോർജിന് ഈ വീട് കൈമാറാൻ തീരുമാനിച്ചിരിക്കുകയാണു ഗ്രേസി പറയുന്നു.  ഭർത്താവിന്റെ പെട്ടെന്നുള്ള മരണത്തെത്തുടർന്നു ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ് ഓട്ടോറിക്ഷ ഓടിച്ചുപഠിക്കാൻ ഗ്രേസി ജോലി ചെയ്യുന്ന ഡ്രൈവിങ് സ്കൂളിൽ ലിസി എത്തിയത്. ലിസിയുടെ ജീവിത ദുരിതങ്ങളറിഞ്ഞ ഗ്രേസി ചുണങ്ങംവേലിയിൽ താമസിച്ചിരുന്ന വീടു കൈമാറാനുള്ള ശ്രമത്തിലാണ്.

പാൻ ബഹ്റൈൻ സംഘടന അങ്കമാലിയിലെ നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് തുറവൂർ പഞ്ചായത്തിലെ വാതക്കാട് നസ്രത്ത് ചാരിറ്റി വില്ല പ്രോജക്ടിൽ നിർമിച്ച വീടാണു ഗ്രേസിക്കു നൽകാൻ തീരുമാനിച്ചിരുന്നത്. 7ന് 4.30നു നടക്കുന്ന ചടങ്ങിൽ റോജി എം.ജോൺ എംഎൽഎയാണു താക്കോൽ വിതരണം നടത്തുക. വീടു നിർമാണത്തിന് ആവശ്യമായ സ്ഥലം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് കൈതാരത്താണു സൗജന്യമായി നൽകിയത്. 

ഈ പ്രോജക്ടിലെ ആദ്യ വീട് കഴിഞ്ഞ വർഷം നിർമിച്ചു നൽകിയിരുന്നു. പാൻ ബഹ്റൈൻ കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും ചേർന്നാണു വീടു നിർമാണത്തിനുള്ള പണം കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com