27 വർഷമായി താമസം ഈ മൺവീട്ടിൽ; ഒരുതരി കോൺക്രീറ്റില്ല, ഒപ്പം ചൂടും!
Mail This Article
ഹരിയാനയിലെ ഫരീദാബാദിനു സമീപം ആനങ്ക്പൂര്‍ എന്നൊരു കൊച്ചുഗ്രാമമുണ്ട്. രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ മുത്തശ്ശന്റെ ജന്മദേശം കൂടിയായിരുന്നു ഇവിടം. എന്നാല്‍ ഇന്നീ ഗ്രാമത്തിന്റെ സൗന്ദര്യം കരിങ്കല്‍ ക്വാറികളും മൈനിങ് മാഫിയയും കൂടി ഏകദേശം ഇല്ലാതാക്കിയ അവസ്ഥയിലാണ്. എന്നാല്‍ ഈ ഗ്രാമത്തെ ഇന്ന് ലോകത്തിനു മുന്നില്‍ ശ്രദ്ധാകേന്ദ്രമാക്കിയത് രേവതി കാമത്ത് എന്ന വനിതയാണ്. 1990 ലാണ് ആര്‍ക്കിടെക്റ്റ് ആയ രേവതി ചെളി കൊണ്ടുള്ള വീടുകള്‍ എന്ന ഐഡിയയുമായി ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
മൺവീടുകൾ ദീര്‍ഘകാലം നിലനില്‍ക്കില്ല എന്നും കേടുപാടുകള്‍ ഉണ്ടാകുമെന്നും പറയുന്നവര്‍ക്കിടയില്‍ 27 വര്‍ഷമായി രേവതി കഴിയുന്നത് ഇത്തരത്തിലൊരു മൺവീട്ടിലാണ്. അതിനെ കുറിച്ച് രേവതി തന്നെ പറയുന്നത് കേള്‍ക്കാം.
ലാറി ബേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെലവുകുറഞ്ഞ വീടുകളെ കുറിച്ച് നമുക്ക് പറഞ്ഞു തന്നു, പക്ഷേ പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ എങ്ങനെ ചെലവ് കുറഞ്ഞ വീടുകള്‍ വയ്ക്കാം എന്നതിനെ കുറിച്ച് ആരുമൊന്നും പറയുന്നില്ല എന്ന് രേവതി പറയുന്നു. രേവതിയുടെ വീട്ടില്‍ ഒരുതരി പോലും സിമന്റ് ഇല്ലെന്നു പറയുമ്പോള്‍ ആര്‍ക്കും ആദ്യം വിശ്വാസം വരില്ല.
‘bamboocrete’ എന്ന വിപ്ലവകരമായ കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് രേവതിയുടെ വീടിന്റെ നിര്‍മ്മാണം. മേല്‍ക്കൂരയില്‍ പുല്ല് പാകിയാണ് നിര്‍മ്മിച്ചിരിക്കുന്നത് . വെയിലില്‍ ഉണക്കിയ ചെളി കട്ടകള്‍ കൊണ്ടാണ് രേവതി വീട് കെട്ടിയുയര്‍ത്തിയത്. 64 കാരിയായ രേവതി ഇന്ത്യയിലുടനീളം അനേകം മനോഹരമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ഡസര്‍ട്ട് റിസോട്ട്, ലക്ഷ്മണ് സാഗര്‍ റിസോട്ട് ഭോപ്പാലിലെ ട്രയിബല്‍ ഹെറിട്ടേജ് മ്യൂസിയം എന്നിവ അവയില്‍ ചിലത് മാത്രം.