ADVERTISEMENT

ചങ്ങനാശേരി സ്വദേശിയായ സിറിൽ മാത്യു (തോമസുകുട്ടി) അനേകർക്കു സുഹൃത്തും രക്ഷകർത്താവും മാർഗദർശിയുമായിരുന്നു. കേരളത്തിലെ വിവിധ കോളജുകളിൽ അധ്യാപകനായിരുന്ന സിറിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വാഹനാപകടത്തെ തുടർന്ന് അന്തരിച്ചത്. ഫ്രഞ്ച്, ഇംഗ്ലിഷ് അധ്യാപകനായി എംജി സർവകലാശാല ക്യാംപസിൽ ഉൾപ്പെടെ ജോലി ചെയ്ത സിറിൽ മാത്യുവിന് കേരളത്തിനകത്തും പുറത്തുമായി നൂറു കണക്കിനു ശിഷ്യന്മാരുണ്ട്. സിറിലിന്റെ വിയോഗം ഇപ്പോഴും പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാനാകുന്നില്ല. മരണത്തിലും രണ്ടു ജീവിതങ്ങൾക്ക് പ്രതീക്ഷ പകരാൻ അദ്ദേഹത്തിന് കഴിഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ചതിനാൽ ബന്ധുക്കളുടെ സമ്മതത്തോടെ അദ്ദേഹത്തിന്റെ വൃക്കയും കരളും ദാനം ചെയ്തു.

സിറിലിനെ അടുത്തറിയാവുന്നവർക്ക് അദ്ദേഹത്തെപ്പോലെ പ്രിയമായിരുന്നു അദ്ദേഹത്തിന്റെ വീടും. പഴമയോടും ഗൃഹാതുരതയോടുമുള്ള പ്രിയംമൂലം പരിമിതികൾ ഏറെയുണ്ടായിട്ടും നാനൂറോളം വർഷം പഴക്കമുള്ള വീട് നിലനിർത്തി അതിലാണ് അദ്ദേഹം താമസിച്ചിരുന്നത്. പലരും പൊളിച്ചുകളയാൻ പറഞ്ഞപ്പോഴും തറവാട് പരമ്പരാഗതത്തനിമയോടെ നിലനിർത്താൻ സിറിൽ നടത്തിയ പരിശ്രമങ്ങൾ വളരെ ആയിരുന്നു എന്ന് സുഹൃത്തുക്കൾ ഓർത്തെടുക്കുന്നു.  

cyril-home-inside

അന്ന് ഉയരക്കുറവുണ്ടായിരുന്ന വീടിനെ ജാക്കികൾ ഉപയോഗിച്ച് രണ്ടേമുക്കാൽ അടിയോളം ഉയർത്തിയാണ് സ്ഥലപരിമിതി പരിഹരിച്ചത്. വാതിലുകൾക്കും ജനലുകൾക്കുമൊക്കെ ഉയരം കൂട്ടി. പഴയ തറവാടിന്റെ അറ പിന്നീട് സിറിൽ വിശാലമായ ലൈബ്രറി ആക്കി മാറ്റിയിരുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം ഈ വീടിന്റെ പഴമയും അകത്തളങ്ങളിൽ നിറഞ്ഞിരുന്ന ഹൃദ്യതയും ഏറെ ഇഷ്ടപ്പെട്ടിരുന്നു. 

cyril-home-view

ഇന്ന് ഗൃഹനാഥനില്ലാത്ത വീടിന്റെ പൂമുഖത്ത് ദുഃഖം തളംകെട്ടി നിൽക്കുകയാണ്. കുറച്ചു വർഷങ്ങൾക്ക് മുൻപ് മനോരമ ന്യൂസിന്റെ 'വീട്' എന്ന പ്രോഗ്രാമിൽ ഈ വീട് വന്നത് സിറിലിന് വീടിനോടുള്ള സ്നേഹത്തിന്റെ മായാത്ത തെളിവായി ഇന്നും നിറഞ്ഞുനിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com