15 വർഷമായിട്ടും പണി തീരാത്ത വീട്
Mail This Article
പ്രായമായ പെൺമക്കൾക്ക് സുരക്ഷിതമായി ഉറങ്ങാൻ ഉറപ്പുള്ളൊരു വീടില്ല. ആറാട്ടുപുഴ കൊക്കിരിപ്പള്ളം മുല്ലപ്പിള്ളി നാരായണനും കുടുംബവുമാണ് അധികൃതരുടെ കനിവിനായി വർഷങ്ങളായി കാത്തിരിക്കുന്നത്.
കൂലിപ്പണിക്കാരനായ നാരായണന് 15 വർഷം മുൻപ് എസ്‌സി വിഭാഗക്കാർക്ക് വീടു പണിയുന്നതിനുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി 50,000 രൂപ അനുവദിച്ചിരുന്നു.ഇതിന്റെ ആദ്യ ഗഡുവായി ലഭിച്ച പണം ഉപയോഗിച്ച് തറ പണിതു. കരിങ്കല്ല് തലച്ചുമടായി എത്തിച്ച് തറ പണി കഴിഞ്ഞപ്പോൾ ഗഡുവായി ലഭിച്ച പണത്തിന്റെ ഇരട്ടിയിലേറെ ചെലവായി. ഭാര്യയ്ക്ക് അസുഖം ബാധിച്ച് ദീർഘകാലം ചികിത്സ വേണ്ടി വന്നതോടെ വീടുപണി നിലച്ചു.
ശേഷിക്കുന്ന ഗഡു ലഭിച്ചാലും ഒന്നിനും തികയാത്ത അവസ്ഥ വന്നപ്പോൾ വീടുപണി അവസാനിച്ചു. ഇപ്പോൾ ഓല മേഞ്ഞ കുടിലിലാണ് പ്രായമായ 2 പെൺമക്കൾ അടക്കം താമസിക്കുന്നത്. പുതുക്കിയ നിരക്കിൽ വീടു നിർമാണത്തിനുള്ള ധനസഹായം അനുവദിച്ചാലേ ഇനി ഇവർക്ക് വീട് പൂർത്തിയാക്കാനാകൂ. ഇതിനായി മുൻപു ലഭിച്ച തുക തിരിച്ചടയ്ക്കാനും ഇവർ തയാറാണ്.
ഇക്കാര്യം ആവശ്യപ്പെട്ട് പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും വർഷങ്ങളായി കയറിയിറങ്ങുകയാണെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്ന് നാരായണൻ പരിതപിക്കുന്നു.