വീടുപണിയിലെ ധൂർത്ത്; മാറേണ്ടത് മലയാളിയുടെ മനോഭാവം
Mail This Article
വീടിനുപയോഗിച്ച മരം മുഴുവൻ തേക്കാണ്, വീട്ടിയാണ് എന്നൊക്കെ അഭിമാനത്തോടെ പറയുന്ന മലയാളികൾ ഏറെയാണ്. ഈ മനോഭാവങ്ങളിൽ മാറ്റം വരുത്തി ബദൽ സംവിധാനങ്ങളെ കുറിച്ച് ആലോചിച്ചു തുടങ്ങുക. ഇരൂളും മേൽപ്പറഞ്ഞ ‘സ്റ്റാർ മര’ങ്ങളുടെ ഉറപ്പു തരുന്നവയാണ്. മാത്രമല്ല, ഇരൂളിന് മറ്റു മരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ വിലയും കുറവാണ്. ചിതലരിക്കുമെന്ന ഭയവും വേണ്ട. വീടിന്റെ പ്രധാന വാതിലുകൾ, കട്ടിള എന്നിവയുടെ നിർമാണത്തിനും ഇരൂൾ നല്ലതാണ്. പ്രധാന വാതിലുകൾക്ക് ഇരൂൾ കൊണ്ട് കട്ടിളകൾ നൽകാം. മരത്തിന്റെ ലുക്ക് വരാനായി മിനുക്കി പെയിന്റടിച്ചാൽ മതിയാകും. ഫൈബർ ഡോറുകളും പരീക്ഷിക്കാം. ജനലുകൾക്ക് വെൽഡ് ചെയ്ത ഗ്രിൽ തന്നെ വേണമെന്ന പിടിവാശി വേണ്ട. കമ്പിയും പട്ടയും നൽകി ചെലവു കുറയ്ക്കാൻ സാധിക്കും.
വീടിന്റെ ചുമരിന് പത്തടി ഉയരം മതി. ചുവരുകളുടെ ഉയരം കൂടുന്തോറും കല്ല്, സിമെന്റ്, മണൽ, കൂലി എന്നിവയും കൂടും. അടുക്കള ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ റാക്കറുകൾക്ക് ആറ് എം.എം. കമ്പിയിട്ട് ഒന്നര ഇഞ്ച് കനത്തിൽ വാർത്താൽ മതി. ഇരുവശത്തെയും തേപ്പു കൂടിയാകുമ്പോൾ ഇതിന് ശരാശരി രണ്ടര ഇഞ്ച് കനം വരും. കമ്പികൾ അനാവശ്യമായി മുറിച്ചു തറയ്ക്കുന്നത് ഒഴിവാക്കി നീളത്തിൽ ഉപയോഗിക്കുന്നതും മെച്ചമാണ്. അര മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഉള്ളതാണ് കോൺക്രീറ്റിനുപയോഗിക്കുന്ന ഇരുമ്പു ഷീറ്റുകൾ. ഇതു കൃത്യമായി നിരത്തി കോൺക്രീറ്റ് ചെയ്താൽ ജോയിന്റുകളിൽ മാത്രമേ സിമെന്റ് ഒലിച്ചിറങ്ങി കട്ടപിടിച്ചു കിടക്കൂ. അവിടെ ഗ്രൈൻഡർ ഉപയോഗിച്ച് വിദഗ്ധ തൊഴിലാളിയെക്കൊണ്ട് ചിപ്പ് ചെയ്യിച്ചാൽ മുകൾഭാഗം തേക്കുന്നത് ഒഴിവാക്കാം.
ചുവരുകൾ കെട്ടാൻ ചെങ്കല്ലിനു പകരം ഇന്റർലോക്ക് കട്ടകള്‍ ഉപയോഗിച്ചാൽ തേക്കേണ്ട ആവശ്യവുമില്ല. ഈ രീതികൾ അവലംബിച്ചാൽ 450 ചതുരശ്രയടി വരെ വലുപ്പമുള്ള വീടുണ്ടാക്കാൻ ശരാശരി അഞ്ചു ലക്ഷം രൂപയിൽ താഴെ മാത്രമേ ചെലവ് വരൂ.