അടുക്കളത്തോട്ടത്തിൽ നിന്നും ജൈവപച്ചക്കറി; പോക്കറ്റ് മണിയായി നേടുന്നത് മാസം 20,000 രൂപ
Mail This Article
കരുനാഗപ്പള്ളി സ്വദേശിനിയായ വിജയകല ആറുവര്‍ഷം മുന്‍പാണ് വീട്ടില്‍ കൃഷി ആരംഭിക്കുന്നത്. ടാക്സ് ഓഡിറ്ററായി ജോലി ചെയ്യുന്ന ഈ 39 കാരി ഇന്ന് തന്റെ കൃഷിയിടത്തില്‍ നിന്ന് മാത്രം ഉണ്ടാക്കുന്ന മാസവരുമാനം ഇരുപതിനായിരം രൂപയാണ്. ചെലവ് കുറഞ്ഞതും എന്നാല്‍ വിളവു കൂടുതല്‍ ലഭിക്കുന്നതുമായ പോളിഹൗസ് ആന്‍ഡ് പ്രിസിഷന്‍ അഗ്രിക്കള്‍ച്ചറല്‍ ആണ് വിജയകല ചെയ്യുന്നത്.
മണ്ണിന്റെ സ്വഭാവം, കാലാവസ്ഥ, ഈര്‍പ്പം എന്നിവ അനുസരിച്ച് ചെയ്യുന്ന കൃഷി രീതിയാണ് പ്രിസിഷന്‍ അഗ്രിക്കള്‍ച്ചർ . എല്ലാ വിളകള്‍ക്കും ഒരേപോലെയല്ല ഇതില്‍ പരിപാലനം. പോളിഹൗസില്‍ കൃഷി ചെയ്യുമ്പോള്‍ കാലാവസ്ഥയുടെ മാറ്റങ്ങള്‍ വിളകളെ അത്രകണ്ട് ബാധിക്കുന്നില്ല. കൃഷിനാശവും കുറവ്.
അടുക്കളത്തോട്ടത്തില്‍ മുഴുവന്‍ ജൈവകൃഷിയാണ് വിജയ ചെയ്യുന്നത്. ഒരിക്കല്‍ സുഹൃത്തുക്കളുമായി സംസാരിക്കുമ്പോള്‍ പച്ചകറികളില്‍ നടത്തുന്ന വിഷപ്രയോഗം വരുംതലമുറയ്ക്ക് എത്രത്തോളം ആപത്താണ് എന്ന വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി. അതിനു ശേഷമാണ് ഈ വിഷയത്തെ കുറിച്ച് വിജയ കൂടുതല്‍ ചിന്തിച്ചതും അറിയാന്‍ ശ്രമിച്ചതും. വൈകാതെ സ്വന്തമായി കൃഷി ചെയ്യണം എന്ന മോഹം വിജയയ്ക്ക് ഉണ്ടായി. ഇതിനായി നല്ലൊരു പ്ലാന്‍ തയ്യാറാക്കി സബ്സിഡി ലഭിക്കാന്‍ കൃഷി വകുപ്പിനെ സമീപിച്ചു.
സ്വന്തമായി ഭൂമി കൃഷിക്ക് ഇല്ലാത്തതിനാല്‍ 100 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ രണ്ടു പോളിടണല്‍ സ്ഥാപിച്ചായിരുന്നു കൃഷി. ഇതിലൊന്ന് മട്ടുപാവിലും മറ്റൊന്ന് അടുക്കളയുടെ സമീപത്തുമായി സ്ഥാപിച്ചു. 1.20ലക്ഷം ഇതിനു ചെലവ് വന്നപ്പോള്‍ അന്‍പതിനായിരം സബ്സിഡി ലഭിച്ചു എന്ന് വിജയ പറയുന്നു.
തക്കാളി, കാപ്സിക്കം, ചീര, ചേന, ഉള്ളി,വെണ്ടയ്ക്ക ,ക്യാബേജ് , ബീന്‍സ് എന്നിങ്ങനെ ഇവിടെ ഇല്ലാത്ത വിളകള്‍ ചുരുക്കം. കൂടാതെ ഓര്‍ക്കിഡ് , മാരിഗോള്‍ഡ് കൃഷി വേറെയും. അടുത്തായി ഒരേക്കര്‍ സ്ഥലം പാട്ടത്തിനു എടുത്തും വിജയ കൃഷി ആരംഭിച്ചു. കൃഷിയിടത്തിലേക്ക് വേണ്ട വളം എല്ലാം വീട്ടില്‍ തന്നെയാണ് ഉണ്ടാക്കാറ്. ചാണകം , ഗോമൂത്രം, വെള്ളം എന്നിവയാണ് ഇതിനായി ഉപയോഗിക്കുക. ഡ്രിപ് ഇറിഗേഷന്‍ വഴിയാണ് വെള്ളം കൃഷിക്കായി ഉപയോഗിക്കുക. ഇന്ന് മാസം 20,000 രൂപ വരെ ഈ കൃഷിയിടത്തില്‍ നിന്നും വിജയകല സമ്പാദിക്കുന്നുണ്ട്.
കുടുംബം , ജോലി , കൃഷി ഇതിനെല്ലാം കൂടി എവിടെയാണ് സമയം എന്ന് ചോദിച്ചാല്‍ വിജയകല പറയും ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി അൽപനേരം നീക്കിവയ്ക്കാന്‍ മനസുണ്ടായാല്‍ ഇതാര്‍ക്കും ചെയ്യാന്‍ സാധിക്കുമെന്ന്.