ADVERTISEMENT

പൈസയുള്ളവർ വീടുപണിയുമ്പോൾ ഓരോരോ കാര്യങ്ങൾ ചെയ്യും. അതുകണ്ട് ബാക്കിയുള്ളവരും ലോണെടുത്ത് അതേപോലെ പണിയാൻ ശ്രമിക്കും. ഫലമോ? വീടായാൽ ഇവയൊക്കെ വേണമെന്ന് ഒരു അലിഖിത നിയമം തന്നെ നിലവിൽവരും. വീടുനിർമാണത്തിൽ മിക്കവയും കാഴ്ചയ്ക്കുള്ള ഭംഗിക്കുവേണ്ടി ചെയ്യുന്നവയാണ്. കൃത്യമായ ബജറ്റിനകത്ത് മിതമായ ചെലവിൽ വീടു പണിയണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. കുറച്ച് ‘ബോൾഡ് ആയി തീരുമാനങ്ങളെടുത്താൽ ഇവരിൽ പലർക്കും അനാവശ്യച്ചെലവുകളോട് ഗുഡ്ബൈ പറയാം. വീടിന്റെ ഭംഗിയൊട്ടു കുറയുകയുമില്ല.

 

1. സ്ക്വയർഫീറ്റിൽ പതിയിരിക്കുന്ന അപകടം....   

ഒരു സാധാരണ കുടുംബത്തിന് താമസിക്കാനുള്ള വീടിന് 800 സ്ക്വയർഫീറ്റോളം വിസ്തൃതി മതിയെന്നാണ് പറയപ്പെടുന്നത്. വീട്ടുകാരുടെ എണ്ണവും ഉപയോഗവുമനുസരിച്ച് ഇതിലും കൂടുതലോ കുറച്ചോ പണിയാം. എന്നാലിന്ന്  ഇടത്തരക്കാർ പോലും വീടിനകത്തേക്ക് കയറിയാൽ ഫുട്‍ബോൾ കളിക്കാനുള്ള സ്ഥലം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. ചതുരശ്രയടി കൂടുമ്പോഴുള്ള അധികസാമ്പത്തികബാധ്യത അവർ വിസ്മരിക്കുന്നു. നിർമാണച്ചെലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന കാലമാണ്. അഞ്ചു വർഷം മുൻപ് 20 ലക്ഷം രൂപയ്ക്ക് തീർത്ത വീട്, ഇന്ന് പണിയുകയാണെങ്കിൽ കുറഞ്ഞത് 30 ലക്ഷമെങ്കിലുമാകും.നിലവിൽ ഒരു സാധാരണ വീട് പണിയാൻ തന്നെ ചതുരശ്രയടിക്ക് 1500 രൂപയ്ക്ക് മുകളിലാകും. ഇടത്തരം  വീടുകളിൽ ഇത് 2500 മുതൽ മുകളിലേക്ക് പോകും. ഇത് ഇനിയും വർധിക്കാനാണ് സാധ്യത. ആവശ്യമില്ലാത്ത ഒരു 500 ചതുരശ്രയടി ഒഴിവാക്കിയാൽ ലാഭിക്കാനാവുക എട്ട് മുതൽ പത്തു ലക്ഷത്തോളം രൂപയാണ്! ആവശ്യമില്ലാത്ത മുറികളും വലുപ്പം കൂടിയ മുറികളും പണിത് വെറുതേ ചെലവു കൂട്ടേണ്ട കാര്യമില്ല. ഒന്നിലധികം ഉപയോഗമുള്ള മൾട്ടിപർപസ് മുറികൾ പണിയുന്നതാണ് ബുദ്ധി.

luxury-house

 

2. എക്സ്റ്റീരിയർ സങ്കീർണമാക്കണോ?

ആരു കണ്ടാലും ഞെട്ടണം എന്ന അമിതാവേശത്തോടെയാണ് വീടുകൾ പൊട്ടിമുളയ്ക്കുന്നത്.അതിനുവേണ്ടി എക്സ്റ്റീരിയറിൽ സിമന്റ് വർക്കുകൾ, മ്യൂറൽ വർക്കുകൾ, ക്ലാഡിങ്, കോൺക്രീറ്റ് വർക്കുകൾ തുടങ്ങി എണ്ണിയാൽ തീരാത്തത്ര അലങ്കാരപ്പണികൾ കാണിക്കും. ആവശ്യമില്ലാതെവരുത്തുന്ന ചെലവുകളാണ് ഇതെല്ലാം എന്ന് മലയാളി എന്നാണു തിരിച്ചറിയുന്നത്? പണവും സമയവും വളരെയധികം ചെലവഴിക്കുന്ന ഏർപ്പാടുകളാണ് ഇത്തരം വർക്കുകൾ. വീടിനുവേണ്ടി അധികം തുക മാറ്റിവയ്ക്കാനില്ലാത്തവർ എക്സ്റ്റീരിയർ മോടിപിടിപ്പിക്കലുകൾ വേണ്ടെന്നുവയ്ക്കുക. വീട്ടുകാരും അവരുടെ പ്രകൃതവുമാണ് ഒരു വീടിന്റെ ഏറ്റവും വലിയ അലങ്കാരമെന്നോർക്കുക.

 

3. പുട്ടി ഫിനിഷ് ഇല്ലെങ്കിലും...

പെയിന്റ് അടിക്കുമ്പോൾ എത്ര കോട്ട് അടിക്കാമോ അത്രയും കോട്ട് അടിച്ച് വീടിനെ കുട്ടപ്പനാക്കുക എന്നതാണ് പതിവ്. വീട് പുട്ടി ഫിനിഷ് അല്ലെങ്കിൽ എന്തോ മോശമാണ് എന്ന ധാരണയാണ് മിക്കവർക്കും. പെയിന്റ് പണിക്കാർ ഓരോരുത്തർക്കും കോട്ടുകളുടെ എണ്ണം വ്യത്യസ്തമാണ്. അതായത് ഇത്ര കോട്ട് എന്ന ഒരു കൃത്യമായ നിയമമൊന്നും ഇവിടെ പാലിക്കുന്നില്ല എന്നു ചുരുക്കം. ഇങ്ങനെ വാരിക്കോരി പെയിന്റ് അടിച്ചതുകൊണ്ട് പോക്കറ്റ് കാലിയാകും എന്നല്ലാതെ പ്രത്യേക ഗുണമൊന്നുമില്ല. ഭിത്തി വൃത്തിയായി തേച്ചാൽ പുട്ടിയുടെ ആവശ്യം തന്നെയില്ല.

 

4. ലൈറ്റ് ഫിറ്റിങ്ങുകൾ വൈദ്യുതി കളയാനോ?

ഒരു മുറിക്കകത്തുതന്നെ വാം ലൈറ്റ്, കൂൾ ലൈറ്റ്, ഷാൻഡ്ലിയർ, സ്പോട്ലൈറ്റ്... അങ്ങനെ ലൈറ്റ് ഫിറ്റിങ്ങുകളിൽ എന്തെല്ലാം തരമാണുള്ളത്! പക്ഷേ, ഇതെല്ലാം വേണമെന്നു നിർബന്ധം പിടിക്കുമ്പോൾ കറന്റ് ബില്ല് റോക്കറ്റ് പോലെ പോയെന്നിരിക്കും. ആരംഭശൂരത്വത്തിന് പിടിപ്പിക്കുമെങ്കിലും ഇതിൽ പലതും പിന്നീട് മിക്കവരും ഉപയോഗിക്കാറില്ല. ഭംഗിക്കുവേണ്ടി ആവശ്യത്തിൽ കൂടുതൽ ലൈറ്റ് പോയിന്റുകളും ലൈറ്റ് ഫിറ്റിങ്ങുകളും ഉപയോഗിക്കുന്നതിനു മുമ്പ് ഭാവിയിലേക്ക് കണ്ണു തുറന്നു നോക്കണം. വൈദ്യുത ബില്ലിന്റെ കാര്യം മാത്രമല്ല, ഊർജനഷ്ടവും ഭീമമായിരിക്കും എന്നോർക്കണം.

 

5. പേവ്മെന്റ് ടൈൽ സ്റ്റാറ്റസ് സിംബലോ?

വീടു പണിത് മുറ്റം മുഴുവൻ പേവ്മെന്റ് ടൈൽ വിരിച്ചാലേ മലയാളിക്ക് തൃപ്തിയാവൂ. കുറച്ചു കാലമേ ആയുള്ളു ഈ ശീലം തുടങ്ങിയിട്ട്. ഭംഗിക്കുവേണ്ടി നമ്മൾ ചെയ്യുന്നത് എത്ര ദോഷകരമാണെന്ന് ചിന്തിക്കുന്നേയില്ല. കള വരാതിരിക്കാനുള്ള എളുപ്പവഴിയുമാണ് നമുക്കിന്ന് പേവ്മെന്റ് ടൈലുകൾ. ഭൂമിയിലേക്ക് വെള്ളമിറങ്ങുന്നതിന് തടസ്സമാണ് ഈ പേവ്മെന്റ് ടൈലുകൾ. മാത്രമല്ല, ചൂട് കൂട്ടുകയും ചെയ്യും. വെള്ളത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ഇക്കാലത്ത് പേവ്മെന്റ് ടൈലുകൾ പാകിയ മുറ്റത്തുകൂടെ മഴവെള്ളം മുഴുവൻ ഒലിച്ചുപോകാനിടയാകുന്നു. ജലദൗർലഭ്യത്തിന് കാരണമാകുന്ന ഇവ ഒഴിവാക്കിയാൽ സാമ്പത്തിക ലാഭവുമുണ്ട്.

Englsh Summary- Mistakes of Malayalis In House Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com