ഇത് രണ്ടു വനിതകൾ പണിത വെറൈറ്റി വീട്; ചെലവ് കുറവ്, പരിസ്ഥിതി സൗഹൃദം
Mail This Article
പ്രിയശ്രീ മണിയും നിഷിത വസന്തും തങ്ങളുടെ സിമന്റ് വീടുകള്‍ ഉപേക്ഷിച്ചു ചെളിയും മണ്ണും കൊണ്ട് നിര്‍മ്മിച്ച വീട്ടിലേക്ക് താമസം മാറാന്‍ ഒരുങ്ങിയപ്പോള്‍ പലരും അവരെ പരിഹസിച്ചു. എന്നാല്‍ അന്ന് കളിയാക്കിയവര്‍ ഇന്ന് ഇവർ പുലികളാണ് എന്ന് അംഗീകരിക്കുന്നു. പ്രകൃതിയോടു ചേര്‍ന്ന് മനോഹരമായ ഒരിടത്ത് ഒരു ലോ കോസ്റ്റ് എക്കോഫ്രണ്ട്ലി വീട് ഇവരുടെ സ്വപ്നമായിരുന്നു. കൊടൈക്കനാലിലെ ഇവരുടെ വീട് ഇതിന്റെ തെളിവാണ്. ഒരു ആർക്കിടെക്ടിന്റെയും സഹായമില്ലാതെയാണ് ഈ വീട് ഈ വനിതകള്‍ ഡിസൈന്‍ ചെയ്തത്. പുറമെ കാണുമ്പോൾ ഒരു ഓലപ്പുര പോലെ തോന്നുമെങ്കിലും ഉള്ളിൽ നല്ല സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. അതാണ് ഈ രണ്ടു വനിതകളുടെ വിജയവും.
ഉപേക്ഷിക്കപെട്ട സിമന്റ് ചാക്കുകളില്‍ ചെളി നിറച്ചു അവ അടുക്കിയടുക്കി വച്ചശേഷം ചെളിയും മണ്ണും കൊണ്ട് പ്ലാസ്റ്റര്‍ ചെയ്താണ് ഇവര്‍ വീടിന്റെ ഭിത്തി ഒരുക്കിയിരിക്കുന്നത്. ചാണകം, ചുണ്ണാമ്പ് ഒക്കെ ഉപയോഗിച്ചാണ് പ്ലാസ്റ്റര്‍ വര്‍ക്കുകള്‍ നടത്തിയിരിക്കുന്നത്. തടി കൊണ്ടാണ് മേല്‍ക്കൂരയുടെ നിര്‍മ്മാണം. ലിവിങ് റൂമിൽ ആത്തൻകുടി ടൈൽ വിരിച്ചു. മറ്റിടങ്ങളിൽ ഓക്സൈഡ് ഫ്ളോറിങ് ചെയ്തു. എന്തിനു വെറുതെ കളഞ്ഞ ബിയര്‍ ബോട്ടിലുകള്‍ വരെ അവര്‍ ലൈറ്റിംഗിന് ഉപയോഗിച്ചിട്ടുണ്ട്.
പ്രിയശ്രീയും നിഷിതയും അത്യാവശ്യം ഗവേഷണം നടത്തിയ ശേഷമാണ് ഇങ്ങനെ ഒരു ആശയത്തിലേക്ക് എത്തുന്നത്. സ്വയം ചെയ്യുമ്പോള്‍ ലഭിക്കുന്ന ആ സന്തോഷവും മനസമാധാനവും വലുതാണ്. അതിനു വേണ്ടിയാണ് തങ്ങള്‍ ഒറ്റയ്ക്ക് ഈ നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്നത് എന്ന് പ്രിയശ്രീ പറയുന്നു. എത്ര വലിയ മഴയായാലും തണുപ്പായാലും ഈ വീടിനെ അതൊന്നും ബാധിക്കുന്നില്ല. ഇതുപോലെയുള്ള വീടുകള്‍ ഇനിയും ഉണ്ടാകണം എന്നാണ് തങ്ങളുടെ ആഗ്രഹം എന്ന് നിഷിത പറയുന്നു.