ADVERTISEMENT

ഗൾഫിൽ കിടന്നു ചോര നീരാക്കി ഉണ്ടാക്കുന്ന പണം മുഴുവൻ നാട്ടിൽ പൊങ്ങച്ചകൊട്ടാരങ്ങൾ കെട്ടിപ്പൊക്കാൻ ചെലവഴിക്കുന്ന ചില ശരാശരി മലയാളികൾക്ക് എങ്കിലും ഈ അനുഭവകഥ ഒരു ഗുണപാഠമാകേണ്ടതാണ്. വാസ്തുശില്പി ജയൻ ബിലാത്തികുളം ആ കഥ വിവരിക്കുന്നു.

ബാങ്ക് ലോൺ തിരിച്ചടയ്ക്കാനാവാതെ വീടു ജപ്തിചെയ്യുന്ന പരസ്യങ്ങൾ നമ്മൾ കാണാറുണ്ട്. ഇത്തരം ഒരു പരസ്യത്തിന്റെ ഉടമയായ അശോകൻ എന്ന നാട്ടുകാരനെ ആറുവർഷം മുൻപാണു ഞാൻ പരിചയപ്പെട്ടത്. അൻപതു വയസ്സുണ്ട് അശോകന്. ഭാര്യയും അമ്മയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം. പത്തു സെന്റ് ഉള്ള വീടിന്റെ വരാന്തയിൽ അവർ നിസ്സഹായരായി നിൽക്കുകയാണ്.

നാട്ടിൽ മൂന്നു മുറികളും വരാന്തയോടു കൂടിയ, ഓടിട്ട സാമാന്യം ഭേദപ്പെട്ട ഒരു വീടായിരുന്നു അശോകന്റേത്. അച്ഛന്റെ അകാല മരണവും അനുജത്തിമാരുടെ വിവാഹവും അശോകനെ ഗൾഫിലേക്കയച്ചു. അവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ തൊഴിലാളിയായി ജോലി കിട്ടി.

നാട്ടിൽ ലീവിന് എത്തുമ്പോഴെല്ലാം സെന്റും, കൂളിങ് ഗ്ലാസും, പുത്തൻ കുപ്പയങ്ങളുമണിഞ്ഞു ടാക്സി കാറിൽ യാത്ര ചെയ്യുന്ന പക്കാ ഗൾഫുകാരനായി അഭിനയിച്ചു. ഓരോ വരവും വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ആഘോഷമായിരുന്നു.

ഗൾഫുകാരനെ വിവാഹം കഴിച്ച സഹധർമിണിക്ക് ആദ്യം ആ വീടൊന്നു മാറണം എന്ന തോന്നലുദിച്ചു. പിന്നെ ഓരോ അസൗകര്യങ്ങളും എണ്ണിപ്പറഞ്ഞു തുടങ്ങി. ഒടുവിൽ അശോകൻ ഭാര്യയുടെ സന്തോഷത്തിനുവേണ്ടി ഒരു വീടുണ്ടാക്കാൻ തീരുമാനിച്ചു. അറിയപ്പെടുന്ന ഒരാൾ തന്നെ വേണം തന്റെ വീട് ഡിസൈൻ ചെയ്യാൻ എന്നവർക്ക് നിർബന്ധമുണ്ടായിരുന്നു.

കാലങ്ങളായി താമസിക്കുന്ന വീടു പൊളിച്ചുമാറ്റുന്നതിൽ അശോകന്റെ അമ്മയ്ക്ക് ഒട്ടും സമ്മതമുണ്ടായിരുന്നില്ല. പഴയ വീട് പൊളിക്കാതെ അടുത്തു തന്നെ മറ്റൊരു വീടുണ്ടാക്കിയാൽ മതിയല്ലോ എന്ന് ആ അമ്മ പല തവണ പറഞ്ഞു. അങ്ങനെ പണിതാൽ പുതിയ വീടിനു വിശാലമായ മുറ്റമുണ്ടാ കില്ലെന്നും കാർഷെഡും പുൽത്തകിടിയും ഗാർഡനും നിർമി ക്കാൻ സാധിക്കില്ലെന്നും അഭിപ്രായമുയർന്നു. ധാരാളം തടിയുപയോഗിച്ചു നിർമിച്ച 60 വർഷം പഴക്കമുള്ള മനോഹരമായ ആ ഗ്രാമീണ ഭവനം വെറും നാൽപതിനായിരം രൂപയ്ക്കുവേണ്ടി രണ്ടു ദിവസം കൊണ്ടു പൊളിച്ചടുക്കി.


രണ്ടു വർഷത്തിനു ശേഷം അശോകൻ നാട്ടിൽ പുതിയ വീടിന് ആഘോഷത്തോടെ തറക്കല്ലിട്ടു. ആ പ്രദേശത്തെ പ്രധാന കോൺട്രാക്ടറെത്തന്നെ പണി ഏൽപ്പിച്ചു. തറയ്ക്കു മുകളിൽ ചുമരും ലിന്റലും സൺഷെയ്ഡുകളും നിരന്നു. കാറ്റും വെളിച്ചവും കിട്ടാൻ കൂറ്റൻ ജനൽപ്പാളികളും വാതിലുകളും മുറപോലെ വച്ചു. സ്ട്രക്ചർ തീർന്നപ്പോൾ 3500 നും 4000 സ്ക്വയർ ഫീറ്റിനും ഇടയിൽ വീടു വിശാലമായി വിടർന്നു. സമ്പാദ്യം മുഴുവൻ ചോർന്നു പോയി. എത്ര കിട്ടിയാലും വീടിനു ചെലവാക്കാനേ കഴിയുന്നുള്ളൂ. പോകപ്പോകെ അശോകൻ വീട്ടിലേക്കു വിളിക്കാതെയായി. വിനീതനായിരുന്ന കോൺട്രാക്ടർ രാക്ഷസനായി. അശോകന്റെ മുൻതലമുറയെ മുഴുവൻ വിളിച്ചു ചീത്ത പറഞ്ഞു. പോരാത്തതിനു ഭാര്യയോടു ‘മറ്റെന്തെങ്കിലും പണി’ക്കു പോകാൻ പരിഹസിച്ചു. അവശേഷിക്കുന്ന താലിമാല ഉൾപ്പെടെ സർവവും വിറ്റ് കടം തീർക്കാൻ ശ്രമിച്ചു. എന്നിട്ടും ലക്ഷങ്ങൾ ബാക്കി.

ജീവിതം ഇരുളടഞ്ഞതായിത്തീർന്നു. വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ വൃദ്ധയായ അമ്മയെയും കൂട്ടി പണി പൂർത്തിയാകാത്ത, അടച്ചുറപ്പുപോലുമില്ലാത്ത ‘സ്വപ്നവീട്ടി’ലേക്ക് അവർ താമസം മാറ്റി. ജാലകങ്ങൾക്ക് പഴയ പലകകൾ ആണി ചേർത്തടിച്ചു. ഇലക്ട്രിസിറ്റി ബോർഡിന്റെ ദയാവായ്പിൽ ഒരു ഇലക്ട്രിക്കൽ കണക്ഷനും സ്വന്തമാക്കി. 4500 സ്ക്വയർഫീറ്റിന്റെ വിശാലത അരോച കമായി, അവർ വെറും 150 സ്ക്വയര്‍ഫീറ്റിലേക്ക് ഒതുങ്ങി ക്കൂടി. അശോകൻ പിന്നെ നാട്ടിൽ വന്നില്ല.

ഇടവപ്പാതിയിലെ കനത്ത മഴയിൽ പ്രപഞ്ചത്തിലേക്കു തുറന്നു വച്ച വാതിലുകളിലൂടെ പട്ടിയും പൂച്ചയും പെരുച്ചാഴിയും ഓടിക്കളിച്ചു. നാട്ടിലെയും കുടുംബങ്ങളിലെയും എല്ലാ ആഘോഷങ്ങളിൽ നിന്നും അവർ വിട്ടു നിന്നു. തുന്നൽ ജോലി അറിയുമെന്നതിനാൽ അശോകന്റെ ഭാര്യ ഒരു തുന്നൽക്ക ടയിൽ ജോലിക്കു ചേർന്നു. കുത്തുവാക്കുകളും പരിഹാസ ങ്ങളും അപ്പോഴും അവരെ പിൻതുടർന്നു. ഇതിനിടെ ഗൾഫ് രാജ്യങ്ങളിൽ ഉരുത്തിരിഞ്ഞു വന്ന സാമ്പത്തികത്തകർച്ച അശോകനെ നാട്ടിലെത്തിച്ചു.

കെട്ടിമറച്ച ശുചിമുറികൾ, പൊടിപിടിച്ച മുറികൾ, വൃത്തി ഹീനമായ അടുക്കള...പഴയ ഓടിട്ട മൂന്നു മുറി വീടിനെക്കു റിച്ചുള്ള ഓർമകൾ വ്രണത്തിൽ തറച്ച കൂരമ്പെന്നപോലെ അശോകനെ വേദനിപ്പിച്ചു.

മസ്തിഷ്കജ്വര ബാധിതനായി തളർന്നു പോയ അശോകൻ ആശുപത്രിയിലായി. വീണ്ടും സഹകരണബാങ്കിനെ സമീപിച്ചു സ്ഥലം പണയംവച്ച് ചെറിയ തുകയ്ക്കു വായ്പയെടുത്തു. തിരിച്ചടവുകൾ മുടങ്ങി.

ബാങ്കുകാർ ‘സഹകരണ യുദ്ധ’ത്തിലൂടെ അവരുടെ ‘അവരുടെ സ്വപ്നഭവനം’ വെട്ടിപ്പിടിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും വീടിന്റെ വാതിലിൽ പതിച്ച ജപ്തി നോട്ടീസിനു മുന്നിൽ വിതുമ്പലോടെ അവർ നിന്നു.

അകലെ കുന്നിൻചെരിവിൽ ചെറിയൊരു പുരയിടം വാങ്ങി. പിന്നെ, ലളിതമായ ഒരു പാർപ്പിടം കെട്ടി. ഇന്നവർ സമാധാനമായി ഉറങ്ങുന്നു. മക്കൾ നല്ല നിലയിൽ പഠിച്ച് ഉദ്യോഗസ്ഥ രായി. ഇരുപത്തഞ്ചു ജോലിക്കാരുള്ള സ്വന്തം തുന്നൽ സംരംഭം തുടങ്ങി ഭാര്യ മാതൃകയായി. അശോകൻ നാട്ടിൽ ആരംഭിച്ച പ്രൊവിഷൻ സ്റ്റോർ മികച്ച നിലയിൽ പ്രവർത്തിക്കുന്നു. വീടിപ്പോൾ അവർക്കു സ്വർഗം, വീട്ടുകാർ തമ്മിൽ നല്ല ഒരുമ. 

വിവരങ്ങൾക്ക് കടപ്പാട്- ജയൻ ബിലാത്തികുളം 

English Summary- Malayali House Mistakes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com