ചെലവ് കുറച്ച് മനസ്സിൽ കണ്ട വീട്! ഇതാ 2 സൂത്രവിദ്യകൾ
Mail This Article
വീടിനു പരമ്പരാഗത ശൈലിയിൽ തടിയുടെ കൊത്തുപണികളുള്ള തൂണുകളും ചാരുപടികളുള്ള പൂമുഖവുമൊക്കെ ഇഷ്ടമുള്ളവരാണ് മലയാളികൾ. പക്ഷേ സാധാരണക്കാർക്ക് പലപ്പോഴും ഇതിന്റെ ചെലവ് താങ്ങാൻ കഴിയാറില്ല. തടി ഒഴിവാക്കി എന്നാൽ ഭംഗി കുറയാതെ ഇതൊരുക്കാൻ വഴികളുണ്ട്.
ചാരുപടി
വീടിനു മുന്നിൽ തേക്കിൻ തടിയിൽ തീർത്ത മനോഹരമായ ചാരുപടി തീർത്തിട്ട് അതിൽ സുഖമായി കാറ്റു തട്ടി കിടക്കാൻ ആഗ്രഹിക്കുന്നവരുണ്ടാകും. അവർക്കായി കുറഞ്ഞ ചെലവിൽ ഒറിജിനൽ തേക്കിൻതടിയെന്നു തോന്നിക്കുംവിധം ഫെറോസിമന്റിൽ ചാരുപടിയുണ്ടാക്കാം.
∙പ്രത്യേകം ഡിസൈൻ ചെയ്ത അച്ചിൽ വാർത്തെടുത്തു ചാരുപടിയുടെ ഓരോ പീസും തീർക്കുന്നു.
∙ഫോറോസിമന്റിൽ നിർമിച്ച ഈ പീസുകൾക്കു തേക്കിന്റെ നിറത്തിലുള്ള പെയിന്റടിക്കുന്നു.
∙ഇതില്‍ മരത്തിലുള്ളതുപോലെ ‘ഗ്രെയിൻസ്’ അതിവിദഗ്ധമായി വരച്ചു ചേർക്കുന്നു.
ചാരുപടിയുടെ തൂണുകൾ പിടിപ്പിക്കുന്നതും തടിയുടെ ഗ്രെയിൻസ് പെയിന്റ് ചെയ്യുന്നതും തുടങ്ങി എല്ലാ പണികളും ഉൾപ്പെടെ ഒരു മീറ്റർ ചാരുപടി നിർമിക്കാൻ ആകെ ചെലവ് 3500 രൂപ വരും.
സിമന്റ് പാനലിങ്
വീടിന്റ പൂമുഖവാതിലിനു പഴയ ഹൈന്ദവ ഗൃഹങ്ങളിലേതുപോലെയോ, മുഗൾ ആർക്കിടെക്ചറിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലോ കൊത്തുപണികൾ സിമന്റിൽ തന്നെ ആവിഷ്കരിക്കാം. തടിപോലെയോ സാൻഡ്സ്റ്റോൺ പോലെയോ ഓരോരുത്തരുടെ ഇഷ്ടാനുസരണം ഫിനിഷ് ചെയ്യുകയുമാവാം. വാതിലിന്റെ കട്ടിളയുടെ ഇരുവശങ്ങളിലോ ആർച്ചുകളിലോ ഇത്തരത്തിലുള്ള പാനലുകൾ പിടിപ്പിക്കാം. സാൻഡ് സ്റ്റോണിൽ ഇങ്ങനെയൊരു പാനലുണ്ടാക്കി പെയിന്റ് ചെയ്ത് ഉണ്ടാക്കാൻ ആകെ ചെലവ് മീറ്ററിന് 750 രൂപ.
സ്വീകരണമുറിയും ഊണുമുറിയും തമ്മിൽ വേർതിരിക്കുന്ന ഒരു സാധാരണ ആർച്ചിനു ചുറ്റും തടിപോലെ തോന്നിക്കുന്ന പാനലിങ് ചെയ്തെടുക്കാൻ പെയിന്റിങ്ങും പണിക്കൂലിയുമുൾ പ്പെടെ ചെലവ് 100 രൂപ മുതൽ 1000 രൂപ വരെ.
English Summary- Alternate Cost Effective Ways for Furnishing