ADVERTISEMENT

നാളെ ഇല്ലാതാകുന്ന ഗോൾഡൻ കായലോരത്തിലെ സ്വന്തം ഫ്ലാറ്റ് കാണാനെത്തിയ ശ്രേയയും അയൽവാസി തനുശ്രീയും സങ്കടങ്ങൾ െകെമാറിയപ്പോൾ. വൈകിട്ടു സൈക്കിളിൽ പതിവു സവാരിക്കിടെയാണു ശ്രേയയെ തനുശ്രീ കാണുന്നത്. മരട് ഗോൾഡൻ കായലോരം ഫ്ലാറ്റിനു മുന്നിലെ വഴിയിൽ അമ്മയോടൊപ്പം ചുറ്റിപ്പറ്റി നിന്ന ശ്രേയയെ കണ്ടപ്പോൾ കളിക്കാൻ ഒരാളെക്കിട്ടിയ സന്തോഷത്തിൽ പതിയെ അടുത്തുകൂടി. ഫ്ലാറ്റിന്റെ ഒരു മതിലപ്പുറമാണു തനുശ്രീയുടെ വീട്. ഞായറാഴ്ച സ്ഫോടനത്തിലൂടെ തകർക്കുന്ന ഫ്ലാറ്റ് അവസാനമായൊന്നു കാണാൻ അമ്മയ്ക്കും സഹോദരനുമൊപ്പം എത്തിയതായിരുന്നു മൂന്നാം ക്ലാസുകാരി ശ്രേയ. 

എത്രയോ കാലം താമസിച്ച അപാർട്മെന്റ് ഇനിയൊരിക്കലും കാണാനാവില്ലല്ലോ എന്ന സങ്കടത്തിൽ നിൽക്കുമ്പോഴാണു തനുശ്രീ ചെന്നു കൈപിടിച്ചത്.  പിന്നെ, സമീപത്തെ കൽക്കെട്ടിലിരുന്നു വിശേഷം പറച്ചിലായി.

ഫ്ലാറ്റിന്റെ ഏറ്റവും മുകളിലെ നിലയിലെ തന്റെ അപ്പാർട്മെന്റിൽ നിൽക്കുമ്പോൾ കാണുന്ന വിശാലവും സുന്ദരവുമായ കാഴ്ചയുടെ വിശേഷങ്ങളുമൊക്കെ ശ്രേയ പറഞ്ഞു.  ഫ്ലാറ്റ് പൊളിക്കുമ്പോൾ തന്റെ വീട്ടിലുള്ള എല്ലാവരും ഒഴിഞ്ഞു പോകേണ്ടി വരുമെന്നാണ് അച്ഛൻ പറഞ്ഞതെന്നു തനുശ്രീ വെളിപ്പെടുത്തി. ‘ഏതോ സ്കൂളിൽ പോയി ഒരു ദിവസം താമസിക്കണം’. ഫ്ലാറ്റിനൊപ്പം വീടും പൊളിഞ്ഞു പോകുമോ എന്ന പേടിയിലാണ് എല്ലാവരും. മുതിർന്നവർ പറഞ്ഞു കേട്ട അറിവുകളേ കുരുന്നുകൾക്കു ഫ്ലാറ്റ് പൊളിക്കുന്നതിനെപ്പറ്റിയുള്ളൂ. എങ്കിലും ആശങ്കകൾക്കു കുറവില്ല. ഒടുവിൽ, യാത്രപറഞ്ഞ് അമ്മയോടൊപ്പം  ശ്രേയ മടങ്ങുമ്പോൾ പറയാനെന്തോ ബാക്കി വച്ചെന്ന പോലെ തനുശ്രീ അൽപദൂരം സൈക്കിളിൽ പിന്തുടർന്നു.        

ചമ്പക്കര സെന്റ് ജോർജ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ തനുശ്രീ ഡ്രൈവറായ മോഹൻകുമാറിന്റെയും പോസ്റ്റ് വുമണായ കൽപനയുടെയും മകളാണ്. ഗിരിനഗർ ഭവൻസ് വിദ്യാർഥിനിയായ ശ്രേയ അന്ന ഐപ്പ് വർക്ക്ഷോപ് ഉടമയായ ഐപ്പ് കോവൂരിന്റെയും ഷീജയുടെയും മകളാണ്.           

മരടിൽ പൊളിക്കുന്ന ഫ്ലാറ്റുകളിൽ താമസിച്ചിരുന്ന പലരും അവസാന കാഴ്ചയ്ക്കായി സ്ഥലത്തെത്തുന്നുണ്ട്. നെഞ്ചുരുകുന്ന വേദനയിൽ, കണ്ണുനിറഞ്ഞാണു മടക്കം.  

മിണ്ടാപ്രാണികളുടെ കാര്യം കഷ്ടം

maradu-flat-adjacent-house

ഗോൾഡൻ കായലോരം ഫ്ലാറ്റിനു സമീപം താമസിക്കുന്ന  പള്ളിപ്പറമ്പിൽ ജാൻസൺ ആടുകളുമായി. സ്ഫോടനം നടക്കുന്ന ദിവസം വളർത്തുമൃഗങ്ങളേയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനുള്ള തയാറെടുപ്പിലാണ് ജാൻസൺ.

പൊളിക്കുന്ന ഫ്ലാറ്റുകളുടെ സമീപത്തുള്ളവർ വീടൊഴിഞ്ഞു തുടങ്ങിയെങ്കിലും വളർത്തുമൃഗങ്ങളെ സുരക്ഷിതമായി നീക്കാൻ നടപടിയില്ല. വളർത്തുമൃഗങ്ങളെയും പക്ഷികളെയും മാറ്റണമെന്നും സ്ഫോടനദിവസം ഇവയെ സംരക്ഷിക്കാൻ സംവിധാനം ഒരുക്കണമെന്നും കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ മൃഗസംരക്ഷണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനുള്ള നീക്കങ്ങളൊന്നും ഇതു വരെ നടന്നിട്ടില്ല. കലക്ടർ യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചെങ്കിലും തുടർനടപടികൾ സംബന്ധിച്ചു പിന്നീട് ആശയവിനിമയം ഒന്നുമുണ്ടായില്ലെന്ന് വകുപ്പധികൃതർ പറയുന്നു. 

പൊളിക്കുന്ന 4 ഫ്ലാറ്റുകളുടെ സമീപത്തെ വീടുകളിലായി മൊത്തം 3 പശു, 18 ആട്, 29 വളർത്തുനായ, 101 കോഴി/താറാവ്, 36 ലവ് ബേഡ്സ് എന്നിവയുള്ളതായാണു മരട് മൃഗാശുപത്രിയിലുള്ള കണക്ക്. ഇതിൽ കൂടുതൽ ഉണ്ടാകാനും സാധ്യതയുണ്ട്. ബന്ധുവീടുകളിലേക്കു മാറുന്ന ചിലർ നായ്ക്കളെ ഒപ്പം കൊണ്ടുപോകുന്നുണ്ട്. എന്നാൽ സർക്കാർ പ്രഖ്യാപിച്ച അഭയകേന്ദ്രങ്ങളിലേക്കു മാറുന്നവർക്ക് ഇതിനു കഴിയില്ല. ഫ്ലാറ്റ് പൊളിക്കാൻ ഒരു ദിനം ശേഷിക്കെ മൃഗങ്ങളെ വീടുകളിൽത്തന്നെ കെട്ടിയിട്ട് അഭയകേന്ദ്രങ്ങളിലേക്കു മാറാനുള്ള തയാറെടുപ്പിലാണു നാട്ടുകാർ. 

പലരും മൃഗങ്ങളെ വായ്പയെടുത്തു വാങ്ങിയതാണ്. ‘ചെറിയ പടക്കം പൊട്ടിച്ചാൽ പോലും പശുവും ആടും കെട്ടുപൊട്ടിച്ചോടും. അപ്പോൾ സ്ഫോടന ശബ്ദം കേട്ടു വിരണ്ടോടില്ലേ.. അങ്ങനെ സംഭവിച്ചാൽ പിടിച്ചു കെട്ടാൻ പോലും സമീപത്തെങ്ങും ആരുമുണ്ടാവില്ല’’, 3 പശുക്കളെയും 10 ആടുകളെയും വീട്ടിൽ വളർത്തുന്ന മാർട്ടിൻ സങ്കടപ്പെടുന്നു.  

സ്ഫോടനം നടക്കുന്ന ഭാഗത്തേക്ക് ഇവ ഓടിയാൽ അപകടം ഉണ്ടാകാനും ഇടയുണ്ട്. ഒരു പകൽ മുഴുവൻ വീടു വിട്ടു നിൽക്കേണ്ടി വരുമെന്നതിനാൽ സമയാസമയങ്ങളിൽ ഇവയ്ക്കു തീറ്റയും വെള്ളവും നൽകാനും കഴിയില്ല. വകുപ്പധികൃതർ ഇവയെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്കു മാറ്റാൻ മുൻകയ്യെടുക്കുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.   

English Summary- Maradu Flat Demolition Unseen Lives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com