ADVERTISEMENT

കഴിഞ്ഞ രണ്ടു വർഷങ്ങൾ കേരളത്തെ സംബന്ധിച്ച് അതിദാരുണമായിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയവും മണ്ണിടിച്ചിലും കൊണ്ടുപോയത് നൂറുകണക്കിന് ആളുകളുടെ ജീവനും ആയിരക്കണക്കിന് ആളുകളുടെ കിടപ്പാടവുമാണ്. കാലാവസ്ഥയിലുണ്ടാകുന്ന ചടുലമായ വ്യതിയാനങ്ങളെ മുൻനിർത്തി ഇനിയും ഒരു പ്രകൃതിദുരന്തമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന വിദഗ്ധരുടെ അഭിപ്രായംകൂടി വന്നതോടെ, ഏതു വിധേനയും പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ശക്തിയുള്ള ഭവന നിർമാണ പദ്ധതികളെക്കുറിച്ചു മലയാളികൾ ചിന്തിച്ചു തുടങ്ങി.

കുതിച്ചൊഴുകുന്ന വെള്ളത്തെ, അതിന്റെ വേഗത്തെയും ഒഴുക്കിനെയും പ്രതിരോധിക്കുക എന്നത് അത്ര എളുപ്പമല്ല എന്നു ചിന്തിച്ചവർക്ക് ഇനി മാറ്റിച്ചിന്തിക്കാനുള്ള സമയമാണ്. കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന, പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന പ്രീ ഫാബ് വീടുകൾ മുതൽ പല വിദേശ മാതൃകകളും ഇന്നു കേരളത്തിലും ഇടംപിടിച്ചു തുടങ്ങിയിരിക്കുന്നു.

പ്രളയം, സൂനാമി തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ രൂക്ഷമായ തായ്‌ലൻഡ്, ജപ്പാൻ തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് പ്രീ ഫാബ് വീടുകളുടെ മാതൃക കേരളം സ്വീകരിച്ചിരിക്കുന്നത്. പ്രളയത്തിനു കാരണമാകുന്നത് അമിതമായ പ്രകൃതിചൂഷണമാണ് എന്ന വാദം നിലനിൽക്കേ, പ്രകൃതിക്ക് അൽപംപോലും ക്ഷതമേൽപിക്കാത്ത രീതിയിലുള്ള പ്രീ ഫാബ് വീടുകളുടെ നിർമാണ സാധ്യത വർധിക്കുന്നു.

വെയിലും മഴയും പ്രതിരോധിക്കുന്ന പ്രീഫാബ് വീടുകൾ

prefab-home-model

പ്രക‍ൃതിയോടു തീർത്തും ഇണങ്ങി നിൽക്കുന്ന വീടുകളാണ് പ്രീ ഫാബ്രിക്കേഷൻ വീടുകൾ അഥവാ പ്രീ-ഫാബ് വീടുകൾ. വീടിന്റെ ഓരോ ഭാഗവും മറ്റൊരു സ്ഥലത്തു തയാറാക്കിയ ശേഷം അടിത്തറയിൽ സ്ഥാപിക്കാൻ കഴിയുന്ന നിർമാണരീതിയാണ് ഇവയുടേത്. കല്ലും മണലും സിമന്റും ഉപയോഗിച്ചു പണിയുന്ന സാധാരണ കോൺക്രീറ്റ് ഭവനങ്ങളെ അപേക്ഷിച്ച് ഒരു പരിധി വരെ പ്രകൃതി ചൂഷണം തടയാൻ ഇത്തരം വീടുകൾക്കു കഴിയും. മാത്രമല്ല, 250 ഡിഗ്രി സെൽഷ്യസ് ചൂടു വരെ പ്രതിരോധിക്കും. യുപിവിസി (പ്ലാസ്റ്റിക് ഇല്ലാത്ത പിവിസി), ഡബ്ല്യുപിവിസി, എംഎസ് ഫ്രെയിം എന്നീ വസ്തുക്കളാണ് പ്രീ-ഫാബ് വീടുകൾ ഉണ്ടാക്കുന്നതിനു പ്രധാനമായും ഉപയോഗിച്ചുവരുന്നത്. ബലവും ഈടും ഉറപ്പു നൽകുന്ന മെറ്റീരിയലുകളാണ് അവ. വേഗത്തിൽ നശിക്കില്ല. കോൺക്രീറ്റ് വീടുകൾക്കു നൽകുന്ന പരിചരണംപോലും ഇതിനാവശ്യമില്ല.

കല്ല്, മണൽ, തടി എന്നിവയ്ക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്നില്ല എന്നു മാത്രമല്ല, കുറഞ്ഞ ചെലവിൽ ഏത് ആകൃതിയിൽ വേണമെങ്കിലും ഈ വീടുകൾ നിർമിക്കാനുമാകും. പ്രളയത്തെയും അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കുന്നതിനായി തറനിരപ്പിൽനിന്നു നാലടി മുതൽ ഉയരത്തിൽ പ്രീ ഫാബ് വീടുകൾ പണിയുന്നു. 

ഇത്തരത്തിൽ സമാനമായ ഒരു വീട് കഴിഞ്ഞ പ്രളയത്തിനു ശേഷം ആർക്കിടെക്ട് ജി. ശങ്കർ ഹാബിറ്റാറ്റ് ഗ്രൂപ്പിനു കീഴിൽ തിരുവനന്തപുരത്തെ ജഗതിയിൽ നിർമിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ പ്രീ ഫാബ് വീടുകൾ നിർമിക്കുന്ന മെറ്റീരിയലുകളല്ല ഇതിനായി വിനിയോഗിച്ചത്. അഞ്ചു ലക്ഷം രൂപ മുതൽമുടക്കിൽ 23 ദിവസംകൊണ്ടു നിർമിച്ച ഈ വീട് മൂന്നു നിലകളിലായാണു പൂർത്തിയാക്കിയിരിക്കുന്നത്. സംസ്കരിച്ച മുളയും ഓടും ഉപയോഗിച്ചുണ്ടാക്കിയ കോൺക്രീറ്റ് തൂണുകളിലാണു വീടു പണിതുയർത്തിയത്. ആറടിയോളം ഉയരമുള്ള താഴത്തെ നില ഒഴിച്ചിട്ടിരിക്കുകയാണ്. 

വെള്ളപ്പൊക്കം വരുന്ന സമയത്ത് ഈ ഉയരം താമസക്കാർക്കും വീടിനും സുരക്ഷ നൽകുന്നു. മണ്ണുകൊണ്ടുണ്ടാക്കിയ ഇന്റർലോക്ക് ഇഷ്ടികകൾകൊണ്ടാണു ഭിത്തികൾ. പഴയ ഓട്, ചിരട്ട, സംസ്കരിച്ച മുള എന്നിവയാണ് വാർക്കാൻ ഉപയോഗിച്ചത്. വീടിന്റെ  മൂലകൾ വരുന്ന സ്ഥലം കോണാകൃതിയിൽ നിർമിച്ചാൽ വെള്ളം ഒഴുകിയെത്തുമ്പോൾ ഭിത്തികളിൽ സമ്മർദം കൂടും. ഇതൊഴിവാക്കാൻ ചരിവാകൃതിയിലാണ് നിർമിച്ചത്. ഈ വീട് സൂനാമിയും ഭൂകമ്പവും ഉൾപ്പെടെയുള്ള ദുരന്തമേഖലകളിൽ പ്രവർത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് ജി. ശങ്കർ നിർമിച്ചത്. സമാനമായ മാതൃകകൾ പ്രളയബാധിത പ്രദേശങ്ങളിൽ പിന്തുടരാവുന്നതാണ്. 

ചതുപ്പു സ്ഥലങ്ങളിൽ, വയലുകൾക്കരികിൽ, പുഴയോരത്ത്, മലയോരത്ത് എല്ലാം വീട് പണിയും മുൻപു നന്നായി ആലോചിക്കണം. തറയുടെ ഉയരം പരമാവധി ഉയർത്തുക എന്നതാണ് പ്രധാന മുൻകരുതൽ. കുട്ടനാടു പോലെയുള്ള പ്രദേശങ്ങളിൽ അതിജീവന നടപടികൾ സ്വീകരിച്ചുകൊണ്ടു വീടു പണിയുകയാണ് ഉത്തമം. അതായത്,  വെള്ളപ്പൊക്കം വന്നാലും കാര്യമായ നാശനഷ്ടങ്ങൾ വീടിനുണ്ടാകാത്ത നിർമാണരീതി. വെള്ളം കയറാൻ സാധ്യതയുള്ള ഭാഗത്താണ്  നിർമാണം നടത്തുന്നതെങ്കിൽ പ്ലൈ വുഡ് ഉപയോഗം കുറച്ച് മൾട്ടി വുഡ്, WPC ബോർഡ് (wood-plastic composite) എന്നിങ്ങനെ  ഉപയോഗിച്ചാൽ വെള്ളം കയറിയുണ്ടാകുന്ന നാശനഷ്ടം കുറയും. 

ഇലക്ട്രിക്കൽ പ്ലഗുകൾ ഫ്ലോറിൽനിന്ന് ഒരടി ഉയരത്തിലും മറ്റും നൽകാറുണ്ട്. കിച്ചൻ ഹോബ്, ടിവിക്കു താഴെയുള്ള ഡിവിഡി ബോക്സ് തുടങ്ങിയ സ്ഥലങ്ങളിൽ കുറഞ്ഞ ഉയരത്തിലാണ് പ്ലഗ് ഉണ്ടാകുക. പ്ലഗ്ഗിൽ വെള്ളം കയറിയാൽ ELCB (Earth Leakage Circuit Breaker) ട്രിപ്പ് ആകാൻ സാധ്യത ഉണ്ട്. അതിനാൽ ഇതെല്ലാം അൽപം ഉയർത്തി ഫിക്സ് ചെയ്യുന്നതാണുത്തമം. ഗ്രൗണ്ട് ഫ്ലോറിൽ  ലാമിനേറ്റഡ് വുഡൻ ഫ്ലോർ ഒഴിവാക്കുക. ഇതു വെള്ളം കയറിയാൽ അതിവേഗം നശിക്കും. ഇത്തരത്തിൽ നാം ചെറുതെന്നു കരുതുന്ന കാര്യങ്ങളിൽ അൽപം ശ്രദ്ധ ചെലുത്തിയാൽ പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ അതിജീവനം എളുപ്പമാകും. 

വിദേശമാതൃകകളിൽനിന്നു പഠിക്കാം 

പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്ന രാജ്യങ്ങളാണ് ജപ്പാൻ, തായ്‌ലൻഡ്, ഇന്തൊനീഷ്യ തുടങ്ങിയവ. സൂനാമി, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ ഈ രാജ്യങ്ങളുടെ കാലാവസ്ഥയുടെതന്നെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. അതിനാൽ അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങളെ ചെറുക്കുന്നതിനുള്ള നടപടികളിലൂടെയാണു പല വിദേശരാജ്യങ്ങളും കെട്ടിടങ്ങൾ നിർമിക്കുന്നത്. 

ലെവിയേറ്റിങ് ഹൗസ്- ജപ്പാൻ 

ഉറച്ച അടിത്തറയുടെ പിൻബലത്തിൽ ഭൂകമ്പങ്ങളിൽനിന്നു സംരക്ഷണം നൽകുന്ന വീടുകളാണ് ലെവിയേറ്റിങ് വീടുകൾ. ജപ്പാനിൽ നിർമിക്കപ്പെടുന്ന ഇത്തരം മാതൃകകൾ ഏതൊരു ഭൂകമ്പബാധിത പ്രദേശത്തും സ്വീകരിക്കാവുന്നതാണ്. എയർ പ്രഷറിന്റെ സഹായത്തോടെ ഉയർന്നു നിൽക്കുന്ന രൂപത്തിലാണ് നിർമിതി. ഇപ്രകാരം നിർമിക്കുന്ന വീടുകൾക്ക് ഒരു ഫൗണ്ടേഷനും ഒരു സെക്കൻഡറി ഫൗണ്ടേഷനും ഉണ്ടാവും. ഇരു ഫൗണ്ടേഷനുകൾക്കും ഇടയ്ക്കായിരിക്കും എയർ പ്രഷർ മേഖല. ഇവിടെ വായു എത്തിക്കുന്നതിനായി ഒരു സെൻസറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു എയർടാങ്ക് ഘടിപ്പിച്ചിരിക്കുന്നു.ഭൂകമ്പ തരംഗങ്ങൾ വരുന്ന മാത്രയിൽ ഈ സെൻസറും എയർ പ്രഷർ ടാങ്കും ചേർന്നു വീടിനെ ഭൂതലത്തിൽനിന്നും ഉയർത്തും. വളരെ ചെലവ് കുറഞ്ഞതും ജപ്പാനിൽ വ്യാപകമായി ഉപയോഗിക്കുന്നതുമായ ഒരു മാതൃകയാണിത്.

 

ഡെൻഡ്രിഫോം ആർക്കിടെക്ചർ

ഒരു വൃക്ഷത്തിന്റെയോ സസ്യങ്ങളുടെയോ രൂപത്തെ അനുകരിക്കുന്നതാണ് ഡെൻഡ്രിഫോം ആർക്കിടെക്ചർ നിർമിതി. ഒറ്റനോട്ടത്തിൽ മണ്ണിൽനിന്നു വളർന്നു പന്തലിച്ച ഒരു മരമാണ് എന്നേ തോന്നുകയുള്ളൂ. എന്നാൽ ശിഖരങ്ങളിൽ കെട്ടിടത്തിന്റെ ഭാഗങ്ങൾ ഉറപ്പിച്ചിരിക്കും. ശക്തമായ കാറ്റിനെ നേരിടാൻ മരങ്ങൾക്കു പ്രാപ്തിയുണ്ട്. അതിനാലാണ് അതിവേഗത്തിൽ കാറ്റു വീശുന്ന പ്രദേശങ്ങളിൽ ഡെൻഡ്രിഫോം ആർക്കിടെക്ചർ നിർമിക്കുന്നത്. ജ്യാമിതീയമായ ലാവുകളുടെ സഹായത്താലാണ് വൃക്ഷരൂപത്തിന്റെ മുകൾഭാഗം നിർമിക്കുന്നത്. അതിവിദഗ്ധനായ ഒരു വ്യക്തിക്കു മാത്രമേ ഡെൻഡ്രിഫോം ആർക്കിടെക്ചർ നിർമിതി സാധിക്കുകയുള്ളൂ. നൂറ്റാണ്ടുകളുടെ പഴക്കമുള്ള നിർമാണരീതിയാണിത്. ഇന്ന് ഈ ഡെൻഡ്രിഫോം ആർക്കിടെക്ചർ രീതിയിൽ കെട്ടിടങ്ങൾ പണിതുവരുന്നു. വീടുകൾ മാത്രമല്ല, വലിയ കെട്ടിടങ്ങളും ഓഫിസുകളും.

bamboo

വിയറ്റ്നാമിലെ ബ്ലൂമിങ് 

ബാംബൂ ഹോംവിയറ്റ്നാമിലെ രൂക്ഷമായ കാലാവസ്ഥയെയും വെള്ളപ്പൊക്കത്തെയും നേരിടാൻ വിയറ്റ്നാമീസ് കമ്പനിയായ എച്ച് ആൻഡ് പി ആർക്കിടെക്ട്സ് നിർമിച്ചവയാണ്  ബ്ലൂമിങ് ബാംബൂ ഹോം അഥവാ മുളവീടുകൾ. അഞ്ചടിവരെ വെള്ളം ഉയരാൻ സാധ്യതയുള്ള ഒരു പ്രദേശത്ത് വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനായി ആറടിക്കുമേൽ ഉയരത്തിൽ വീടുകൾ നിർമിച്ചിരിക്കുന്നു. മുളകൾ ബേസായി നൽകി കെട്ടിപ്പൊക്കുന്ന ഈ വീടുകൾ പത്തടി ഉയരത്തിൽ വരെ നിർമിക്കാനാകും. 

ഭൂരിഭാഗവും പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ചു നിർമിക്കുന്ന  ഇക്കോഫ്രണ്ട്‍ലി മോഡൽ വീടുകളാണ് ഇവ. മുള, ഫൈബർബോർഡ്, ഓല എന്നിവ ഉപയോഗിച്ചാണ് ഇത്തരം വീടുകളുടെ പുറംഭാഗം നിർമിച്ചിരിക്കുന്നത്. ചുവരുകളിലൊന്ന് ഒരു ഓപ്പൺ എയർ ഡെക്കിലേക്ക്  മടക്കാൻ കഴിയുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. ബാംബൂ ഹോമിൽ വെന്റിലേഷനുള്ള സൗകര്യം ധാരാളമായുണ്ട്. വീടിനടിയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ശുദ്ധീകരണ സംവിധാനം മേൽക്കൂരയിൽനിന്നു മഴവെള്ളം ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യും.

നെതർലൻഡ്‌സിലെ ഒഴുകുന്ന വീടുകൾ 

ഭൂപ്രകൃതികൊണ്ടു വളരെയേറെ വ്യത്യസ്തമാണ് നെതർലൻഡ്സ് എന്ന രാജ്യം. നെതർലൻഡ്സിന്റെ പകുതിയിലധികം സമുദ്രനിരപ്പിലോ അതിൽ താഴെയോ ആണ്. അതായത് എപ്പോൾ വേണമെങ്കിലും വെള്ളം കയറാവുന്ന പ്രദേശം. കനാലുകളും തുറമുഖങ്ങളുമെല്ലാംകൊണ്ടു നിറഞ്ഞ ഈ പ്രദേശത്ത് വെള്ളപ്പൊക്കം പുത്തരിയല്ല. അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം വൻ നാശനഷ്ടങ്ങൾക്ക് ഇടവച്ചതോടെയാണ് 2005 ൽ ഡച്ച് സർക്കാരിനു കീഴിലുള്ള നിർമാണ സ്ഥാപനമായ ഡ്യൂറ വെർമീർ, വെള്ളപ്പൊക്കം തടയുന്ന ‘അഡാപ്റ്റീവ് ബിൽഡിങ് ടെക്നിക്കുകൾ’ പ്രഖ്യാപിക്കുന്നത്. ഇതു പ്രകാരം ഒഴുകുന്ന വീടുകൾ, അല്ലെങ്കിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വീടുകൾ രൂപകൽപന ചെയ്തു. ഫ്ലോട്ടിങ് ഹള്ളുകൾ വീടുകളെ  അടിത്തറയിൽ നിന്നു 13 അടി വരെ ഉയർത്തി. ഈ നിർമാണ രീതിക്കു വലിയ ചെലവ് വരുമെന്നതിനാൽ എല്ലായിടത്തും നടപ്പിലാക്കാനാവില്ല. എന്നാൽ ഒരു വലിയ വെള്ളപ്പൊക്കത്തിനുശേഷം പുനർനിർമിക്കുന്നതിനുള്ള ചെലവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു വളരെ കുറഞ്ഞ ചെലവാണെന്ന് ഒരുപക്ഷം വാദിക്കുന്നു. 

floating-house

ലണ്ടനിലെ ആംഫിബിയസ് വീടുകൾ 

ബാക്ക ആർക്കിടെക്ട്സ് രൂപകൽപന ചെയ്ത ആംഫിബിയസ് വീടുകൾ യുകെയിലെ പ്രധാന ആകർഷണമാണ്. വീടിന്റെ മുകൾഭാഗം ഭാരം കുറഞ്ഞ തടികൊണ്ടാണു നിർമിച്ചിരിക്കുന്നത്. വീടിന്റെ അടിത്തറ പ്രധാനമായും നനഞ്ഞ ഡോക്കിലാണ്. വെള്ളം ഡോക്കിൽ നിറയുമ്പോൾ, വീട് വെള്ളത്തിനൊപ്പം ഉയരുന്നു. അതിനാൽ വെള്ളപ്പൊക്കത്തെ ഭയപ്പെടേണ്ടതില്ല. സ്റ്റീൽ പോസ്റ്റുകളുടെ ബലത്തിലാണ് ആംഫിബിയസ് വീടുകളുടെ നിർമാണം. വീട് എട്ടടിയോളം ഉയരും. ഉയരുമ്പോൾ വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വിച്ഛേദിക്കപ്പെടാതിരിക്കാനുള്ള സംവിധാനവും നിർമിതിയുടെ ഭാഗമാണ്. 

 

കടപ്പാട്

ബിനുമോൾ ടോം

ആർക്കിടെക്ട് 

തയാറാക്കിയത്

ലക്ഷ്മി നാരായണൻ

English Summary- Calamity Resitant House Models for future

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com