30 ലക്ഷം കുടുംബങ്ങൾ മണ്ണെണ്ണ വിളക്കിൽ നിന്നും സോളർ വൈദ്യുതിയിലേക്ക്; ഇത് കൊൽക്കത്തയുടെ സോളർമാൻ
Mail This Article
എസ്പി. ചൗധരി എന്ന ബംഗാളി ശാസ്ത്രജ്ഞന്‍ അറിയപ്പെടുന്നത് കൊൽക്കത്തയുടെ സോളർമാൻ എന്നാണ്. അങ്ങനെ വെറുമൊരു വിളിപ്പേരല്ല അദ്ദേഹത്തിനിത്. 34 വർഷം നീണ്ട കരിയറിലെ പ്രവർത്തനമികവ് കൊണ്ട് ആർജിച്ച ആദരവാണത്.
ഇന്ത്യയിലും വിദേശത്തുമായി നിരവധി സോളര്‍ പ്രൊജക്ടുകളുടെ നട്ടെല്ലാണ് ചൗധരി. ഇന്ത്യയിലെ ആദ്യത്തെ മെഗാവാട്ട് സ്കെയില്‍ ഗ്രിഡ് കണക്ട്ഡ് സോളര്‍ പവര്‍ പ്ലാന്റും ആദ്യത്തെ ഫ്ലോട്ടിംഗ് സോളര്‍ പവര്‍ പ്ലാന്റും ഇദ്ദേഹത്തിന്റെ ആശയമാണ്. ത്രിപുരയിലെ ചെറുഗ്രാമങ്ങളില്‍ പോലും സോളര്‍ പവര്‍ കൊണ്ട് വൈദ്യുതി എത്തിച്ചതു മുതല്‍ കൊൽക്കത്തയിലെ ആദ്യത്തെ സോളര്‍ ഹൗസിങ് കോംപ്ലക്സ് വരെ ചൗധരിയുടെ ബുദ്ധിയില്‍ തെളിഞ്ഞതാണ്.
കൊൽക്കത്തയിലെ ജാവാദ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഇലക്ട്രിക്കല്‍ എൻജിനീയറിങ് പാസായ ചൗധരി എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്നും ഉന്നതബിരുദവും കല്‍ക്കട്ട സര്‍വ്വകലാശാലയില്‍ നിന്നും ഗവേഷണവും പൂര്‍ത്തിയാക്കിയ വ്യക്തിയാണ്.
90കളില്‍ സുന്ദര്‍ബൻസിലെ 3 മില്യനോളം ആളുകള്‍ കഴിഞ്ഞിരുന്നത് മണ്ണെണ്ണവിളക്കുകളുടെ വെളിച്ചത്തിലായിരുന്നു.1994 ലാണ് ഇവിടെ ചൗധരി ഒരു മാറ്റം കൊണ്ട് വന്നത്. ഇത്രയും കുടുംബങ്ങള്‍ക്ക് അദ്ദേഹം mini-grid concept വഴി സോളര്‍ ലൈറ്റിങ് സിസ്റ്റം കൊണ്ടുവന്നു. ഗ്രാമങ്ങളില്‍ ആദ്യത്തെ സോളര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചു. mini-grid concept വഴി വൈദ്യുതി എത്തിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യത്തെ സംരംഭമായിരുന്നു ഇത്. ഇന്ന് സുന്ദര്‍ബനിലെ ലക്ഷക്കണക്കിന് കുടുംബങ്ങളില്‍ സോളര്‍ വൈദ്യുതി സുലഭമാണ്. ഈ വിജയം കണക്കിലെടുത്ത് രാജസ്ഥാനിലും ചത്തീസ്ഗറിലും സമാനമായ പ്രൊജക്ടുകള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചു.
മൈക്രോ സോളര്‍ ഡാം, സോളര്‍ വാട്ടര്‍ പ്യൂരിഫയര്‍, ജനത സോളര്‍ എടിഎം , സോളര്‍ പമ്പ് അങ്ങനെ നിരവധി പ്രൊജക്ടുകള്‍ ചൗധരി നിര്‍മ്മിച്ചിട്ടുണ്ട്. ഇതിനോടകം പല രാജ്യാന്തരപുരസ്കാരങ്ങളും ചൗധരിയെ തേടി വന്നു കഴിഞ്ഞു. കാനഡ വാൻകൂവറിൽ നിന്നും ലഭിച്ച Mission Innovation Champion Award അതില്‍ ഒന്ന് മാത്രം.
English Summary- Solar Man of Culcutta