80 ാം വയസ്സിലും നൂറോളം ചെടികളുള്ള ഗാർഡൻ; മാസ്സാണ് ഈ മുത്തശ്ശി
Mail This Article
64 വർഷങ്ങൾക്ക് മുൻപ് പതിനാറാമത്തെ വയസ്സിലാണ് സരോജ ത്യാഗരാജന്‍ ചെന്നൈ നഗരത്തിലേക്ക് ഭര്‍ത്താവിനൊപ്പം എത്തുന്നത്. ഇന്ന് അണ്ണാ നഗര്‍ ബി സെക്റ്ററിലെ സരോജയുടെ വീട്ടിലേക്ക് കയറി വരുമ്പോള്‍ കണ്ണില്‍ പതിയുക വീട് നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പാണ്. വീടിനു മുന്‍പില്‍ മത്സ്യങ്ങളും ആമ്പലും നിറഞ്ഞ ഒരു ചെറിയ കുളം കാണാം. ഒപ്പം വീടിനെ ചുറ്റി അതിമനോഹരമായ പൂന്തോട്ടവും.
ചെന്നൈയില്‍ എത്തിയപ്പോൾ തന്നെ സരോജ ചെടികള്‍ നടാന്‍ തുടങ്ങിയിരുന്നു. ആദ്യകാലത്ത് ഇന്റ്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ കോളനിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അവിടുത്തെ പരിമിതമായ സാഹചര്യങ്ങളില്‍ പോലും സരോജ ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നു. ഇന്ന് സരോജയുടെ പക്കല്‍ 500 ഓളം ചെടികളുണ്ട്.
നാഗപട്ടണം സ്വദേശിയായ സരോജ പണ്ടുമുതലേ മണ്ണിനോട് സ്നേഹമുള്ള ആളായിരുന്നു. ഭര്‍ത്താവ് റിട്ടയര്‍ ആയ ശേഷം കൂടുതല്‍ ചെടികള്‍ നട്ടുവളര്‍ത്താന്‍ തുടങ്ങി ഇവര്‍. അൻപതോളം അഡീനിയം ഉണ്ട് സരോജയുടെ പക്കല്‍. പത്തോളം പച്ചക്കറികൾ, 20 തരം ചെമ്പരത്തി ചെടികള്‍ എല്ലാം ഇവിടെയുണ്ട്.
2015 ല്‍ തമിഴ്നാട് ഹോര്‍ട്ടികള്‍ച്ചര്‍ ഡിപാര്‍ട്ട്‌മെന്റ് അവാര്‍ഡ്, 2019 ല്‍ അണ്ണാ സര്‍വ്വകലാശാലയുടെ ലക്ഷ്മി ഓര്‍ഗാനിക് അവാര്‍ഡ് എന്നിവ സരോജയെ തേടി എത്തിയിരുന്നു. 2012 ല്‍ ഭര്‍ത്താവ് മരിച്ചതോടെ സരോജ ഇപ്പോള്‍ ഒറ്റയ്ക്കാണ് താമസം. മക്കള്‍ ഒക്കെ ദൂരെ ദേശങ്ങളിലാണ്. എന്നാല്‍ ഈ ചെടികള്‍ തനിക്കൊപ്പം ഉള്ളിടത്തോളം ഒരു ഏകാന്തതയും തന്നെ തേടി വരില്ല എന്ന് സരോജ പറയുന്നു.
English Summary- 80 year old Preserve Hugr Garden in Chennai